'ആശ' സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി ഉർവശി. വേദിയിലുണ്ടായ സംഭവത്തിന്റെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണകൾക്ക് കാരണമായതെന്ന് താരം വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി കാര്യങ്ങൾ വിശദീകരിച്ചത്.
"വേദിയിൽ പറഞ്ഞ കാര്യത്തിന്റെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോൾ ആളുകൾ സത്യമറിയാതെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ഞാൻ സ്റ്റേജിൽ ഇരിക്കുമ്പോൾ ഒരു ഭാഗത്ത് പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നത് കണ്ടിരുന്നു. അവതാരകയായ കുട്ടി ഇംഗ്ലീഷിൽ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ആ അമ്മ അവിടെ നിന്ന് മലയാളത്തിൽ സംസാരിക്കുമോ എന്ന് ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അവതാരകയോട് നേരിട്ട് മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞാൽ അതിന്റെ അർത്ഥം മാറും. ആദ്യമായി ആങ്കറിങ് ചെയ്യുന്ന കുട്ടിയായിരുന്നിട്ടും വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായാണ് അവൾ ജോലി ചെയ്തത്. നല്ല സെൻസ് ഓഫ് ഹ്യൂമറുള്ള കുട്ടിയാണ്. ഞാൻ തമാശയായി കാര്യം പറഞ്ഞപ്പോൾ 'ഐ ആം സോറി ചേച്ചി' എന്ന് തമാശയായി തന്നെ എന്നെ അനുകരിച്ച് മറുപടി പറഞ്ഞു. അതിന് മറുപടിയായി ഞാനും തിരിച്ചു തമാശ പറഞ്ഞു. എന്നാൽ പ്രചരിച്ച വീഡിയോകളിൽ ഈ ഭാഗങ്ങളൊന്നും ഉൾപ്പെട്ടിരുന്നില്ല." ഉർവശി പറഞ്ഞു.
അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ഉർവശി വേദിയിൽ ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നിർമാതാവ് സുപ്രിയ മേനോൻ ഉൾപ്പെടെയുള്ളവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വേദിയിൽ നടന്നതിന്റെ മുഴുവൻ വിവരങ്ങളും വ്യക്തമാക്കി ഉർവശി രംഗത്തെത്തിയത്.
Urvashi has clarified the controversy surrounding her asking an anchor to speak in Malayalam during the promotion of Asha. She said a clip of the incident was circulated after being edited, leaving out the context involving an elderly woman in the audience and the light-hearted exchange with the anchor