വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സ സംവിധാനം ചെയ്ത 'വാഴ 2' (Vaazha 2) എന്ന ചിത്രത്തിനെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ചിത്രത്തിലെ ചില രംഗങ്ങൾ ആയുർവേദ ഔഷധമായ അരിഷ്ടത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു എന്നാണ് അസോസിയേഷന്റെ ആരോപണം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അരിഷ്ടം സ്ഥിരമായി ഉപയോഗിച്ചതിനെത്തുടർന്ന് ലിവർ സിറോസിസ് ബാധിച്ച് മരിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഈ രംഗം ആയുർവേദ ചികിത്സാരീതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നിയമനടപടിക്ക് ഒരുങ്ങുന്നത്.
അരിഷ്ടം മദ്യത്തേക്കാൾ അപകടകരമാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ പാർശ്വഫലങ്ങളില്ലാതെ ഉപയോഗിക്കുന്ന ഔഷധത്തെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിവാദ ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
എന്നാൽ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ഈ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. എന്ത് വസ്തുവായാലും അമിതോപയോഗമുണ്ടായാൽ അത് ശരീരത്തെ ഹാനീകരമാം വിധം ബാധിക്കുമെന്നും, ഇത്തരത്തിൽ അരിഷ്ടത്തിന്റെ ഉപയോഗം മൂലം മുൻപും കേരളത്തിൽ മരണങ്ങൾ സംഭവിച്ചതായുമാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്ന ചർച്ച.
അതേസമയം വൈറൽ താരങ്ങളായ ഹാഷിറും കൂട്ടുകാരും പ്രധാന കഥാപാത്രങ്ങളിലെത്തിയ 'വാഴ 2' , 100 കോടിയും കടന്ന് വിജയകരമായി മുന്നേറുകയാണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആത്മായി മാറിയ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മനോഹരമായ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് അഖിൽ ലൈലാസുരൻ.
English Summary: The Ayurvedic Medical Association has raised objections against the film Vaazha 2, alleging it spreads misinformation about arishtam.