Pop culture

'ഫ്രീ പലസ്തീൻ' ആഹ്വാനം ചെയ്ത മാക്‌ൾമോറിനെ പുറത്താക്കി! പിന്നാലെ വൻ ട്വിസ്റ്റ്; എഡ് ഷീരന്റെ ടൂറിൽ കൂട്ടപിന്മാറ്റം

തന്റെ പ്രേക്ഷകരിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും, രാഷ്ട്രീയത്തിനായി തന്റെ പ്രൊഫഷണൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാത്തതിന്റെ കാരണം അതാണെന്നും ഷീരൻ വ്യക്തമാക്കി.

Entertainment Desk

പലസ്തീൻ അനുകൂല പരാമർശങ്ങളുടെ പേരിൽ റാപ്പർ മാക്‌ൾമോറിനെ യുഎസിലെ സ്റ്റേഡിയം ടൂറിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഗായകൻ എഡ് ഷീരൻ വിവാദത്തിൽ. ടൂറിലെ സപ്പോർട്ട് ആക്ടായി മാക്‌ൾമോറിനെ ഉൾപ്പെടുത്താനുള്ള തീരുമാനം മാറ്റിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വേദിയിലെ മാക്‌ൾമോറിന്റെ പലസ്തീൻ അനുകൂല പരാമർശങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തോടെ തന്റെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് എഡ് ഷീരൻ നേരിടുന്നത്.

ഷീരന്റെ യുഎസ് പര്യടനത്തിലെ ഓപ്പണിങ് ആക്ടായി മാക്‌ൾമോറിനെയാണ് തിരഞ്ഞെടുത്തിരുന്നത്. ആദ്യ ഷോയിൽ തന്നെ വേദിയിൽ വെച്ച് മാക്‌ൾമോർ ‘ഫ്രീ പലസ്തീൻ’ എന്ന് ആഹ്വാനം ചെയ്യുകയും ഗാസയിലെ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസത്തെ പ്രകടനത്തിനിടെ ഗാസയിലെ മനുഷ്യർക്കെതിരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത് ‘വംശഹത്യ’യാണെന്നും മാക്‌ൾമോർ വിശേഷിപ്പിച്ചു.

എന്നാൽ ഇസ്രയേൽ ഈ പരാമർശം വെറും ആരോപണം ആണെന്ന് പ്രതികരിച്ചതിന് പിന്നാലെ മാക്‌ൾമോറിനെതിരെ വ്യാപക വിമർശനമുയർന്നു. ഇസ്രയേലി സംഘടനകൾ, താരം പ്രേക്ഷകരെ ‘അനാവശ്യ രാഷ്ട്രീയ അഭിപ്രായങ്ങളിലേക്ക് വലിച്ചിഴച്ചെന്ന്’ ആരോപിച്ച് വിമർശിച്ചു. ഇതോടെയാണ് ടൂറിന്റെ ഭാ​ഗമായ സ്റ്റേഡിയം ഉടമകളും മറ്റു സ്പോൺസർമാരും ഷീരനിലും അദ്ദേഹത്തിന്റെ ടീമിലും സമ്മർദം ചെലുത്തി മാക്‌ൾമോറിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, മാക്‌ൾമോറിനെ ഒഴിവാക്കാനുള്ള തീരുമാനം പ്രമോട്ടർമാരുടേതാണെന്നും തന്റേതല്ലെന്നും എഡ് ഷീരൻ വ്യക്തമാക്കാൻ ശ്രമിച്ചിരുന്നു. വിഷയത്തിൽ താൻ ‘പങ്കാളിയല്ലെന്നും’ അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളെ കുറിച്ച് താൻ പരസ്യമായി നിലപാട് സ്വീകരിക്കാതിരുന്നത് തനിക്ക് അതേക്കുറിച്ച് ‘കരുതലില്ല’ എന്നതിന് തെളിവല്ലെന്നും താരം കൂട്ടിചേർത്തു.

“ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ ഞാൻ അഗാധമായി വേദനിക്കുന്നു. ഇരുവിഭാഗങ്ങൾക്കും നേരിടേണ്ടിവരുന്ന ദുരിതവും വേദനയും നിർവചിക്കാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ മനുഷ്യർക്ക് അളവറ്റ വേദന സമ്മാനിക്കുന്നു. അത് ഒരിക്കലും അംഗീകരിക്കാനാകില്ല,” ഷീരൻ കുറിച്ചു. തന്റെ പ്രേക്ഷകരിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും, രാഷ്ട്രീയത്തിനായി തന്റെ പ്രൊഫഷണൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാത്തതിന്റെ കാരണം അതാണെന്നും ഷീരൻ വ്യക്തമാക്കി.

എന്നാൽ ഷീരന്റെ പ്രസ്താവനയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. ഗാസയിൽ ഇരുപിതിനായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു വിമർശകരുടെ ചോദ്യം. രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്ന നിലപാടല്ല ഷീരന്റേതെന്നും ചിലർ ചൂണ്ടിക്കാട്ടി. 2018ൽ ഗ്രെൻഫെൽ ടവർ തീപിടിത്തത്തിന് പിന്നാലെ വെംബ്ലി സ്റ്റേഡിയത്തിൽ ‘Justice for Grenfell’ എന്നെഴുതിയ ഷർട്ട് ധരിച്ച് അദ്ദേഹം എത്തിയിരുന്നു. 2022ൽ നടന്ന ‘Concert For Ukraine’ൽ അദ്ദേഹം പങ്കെടുത്തിരുന്നു. മാത്രമല്ല, ഈ വർഷം തുടക്കത്തിൽ യുക്രെയ്ൻ യുദ്ധത്തിനെതിരെ പ്രതിഷേധഗാനവും അദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട്.

ഷീരന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ അദ്ദേഹത്തിന്റെ യുഎസ് പര്യടനം പ്രതിസന്ധിയിലായി. ശേഷിക്കുന്ന പരിപാടികളിലെ മൂന്ന് സപ്പോർട്ട് ആക്ടുകളായ ഫിന്നിയസ്, ആരോൺ റോ, ലൂക്കാസ് ഗ്രഹാം എന്നിവർ മാക്‌ൾമോറിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറി. ഷീരനൊപ്പം സംഗീതം അവതരിപ്പിക്കുന്ന ബിയോഗയും പര്യടനത്തിൽനിന്ന് പിന്മാറി. സ്റ്റേഡിയം ഉടമകളുടെ സമ്മർദത്തെ തുടർന്ന് മാക്‌ൾമോറിനെ ടൂറിൽനിന്ന് ഒഴിവാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള സമ്മർദമായി മാറുമെന്നായിരുന്നു ഇവരിൽ പലരുടെയും പ്രതികരണം.

Ed Sheeran faces controversy after Macklemore was removed from his US stadium tour following pro-Palestinian remarks on stage. Sheeran said promoters made the decision, not him. The controversy intensified when several support acts withdrew in solidarity with Macklemore, raising questions about free speech and Sheeran’s public stance.