ഇന്ത്യന്‍ കോടതികളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന് വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നിയമനടപടികളില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടുമ്പോഴും വിധിനിര്‍ണയത്തിനുള്ള പരമാധികാരം മനുഷ്യനില്‍ തന്നെ നിക്ഷിപ്തമായിരിക്കണമെന്ന ശക്തമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഈ കരട് നിയമങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ പൊതുജനങ്ങള്‍ക്ക് ജൂണ്‍ 20 വരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
സമീപകാലത്ത് ഇന്ത്യന്‍ കോടതികളില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ഇത്തരമൊരു നിയന്ത്രണത്തിലേക്ക് സുപ്രീം കോടതിയെ നയിച്ചത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വ്യാജ വിവരങ്ങള്‍ കോടതി ഉത്തരവുകളില്‍ കടന്നുകൂടിയത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബെംഗളൂരുവിലെ ആദായനികുതി ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയില്‍ നിലവിലില്ലാത്ത നിയമവിധികള്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. അതുപോലെ കര്‍ണാടകയില്‍ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഇല്ലാത്ത വിധികള്‍ ഉദ്ധരിച്ച കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ കര്‍ണാടക ഹൈക്കോടതി നടപടിക്ക് ഉത്തരവിട്ടു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്‍സോള്‍വന്‍സി കേസുകളില്‍ നിലവിലില്ലാത്ത നിയമപരമായ അവലംബങ്ങള്‍ ഉപയോഗിച്ചതും സുപ്രീം കോടതി ഗൗരവമായി എടുത്തു. ഈ പശ്ചാത്തലത്തിലാണ് മനുഷ്യബുദ്ധിയും യന്ത്രബുദ്ധിയും തമ്മില്‍ വ്യക്തമായ അതിര്‍ത്തിരേഖ വേണമെന്ന് കോടതി തീരുമാനിച്ചത്.
കോടതിയുടെ ദൈനംദിന ഭാരം കുറയ്ക്കുന്നതിനായി താഴെ പറയുന്ന മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടാം:
നിയമപരമായ ഗവേഷണങ്ങള്‍ക്കും മുന്‍കാല വിധികള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും
വിധിന്യായങ്ങളുടെയും രേഖകളുടെയും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനം
കോടതി നടപടികളുടെ തത്സമയ ലിഖിത രൂപം തയ്യാറാക്കല്‍.
രേഖകളുടെ സംഗ്രഹം തയ്യാറാക്കല്‍, കേസുകളുടെ മാനേജ്‌മെന്റ്, തീയതികള്‍ നിശ്ചയിക്കല്‍
ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക സാങ്കേതിക സഹായങ്ങള്‍
നീതിനിര്‍വ്വഹണത്തിന്റെ അന്തഃസത്തയെ ബാധിക്കുന്ന താഴെ പറയുന്ന കാര്യങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാന്‍ പാടില്ലെന്ന് കരട് നിയമം വ്യക്തമാക്കുന്നു:
വിധി പ്രസ്താവന: കേസുകളില്‍ വിധി പറയുന്നതിനോ, ശിക്ഷ വിധിക്കുന്നതിനോ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കരുത്.
ജാമ്യം: ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ യന്ത്രതീരുമാനങ്ങള്‍ പാടില്ല.
വിശ്വസനീയത പരിശോധിക്കല്‍: സാക്ഷികളുടെയോ കക്ഷികളുടെയോ വിശ്വാസ്യത അളക്കാന്‍ നിര്‍മ്മിത ബുദ്ധി പാടില്ല.
കുറ്റകൃത്യ പ്രവചനം: ഒരാള്‍ ഭാവിയില്‍ കുറ്റം ചെയ്യുമോ എന്ന് പ്രവചിക്കുന്ന തരത്തിലുള്ള രീതികള്‍ നിരോധിച്ചു.
നിരീക്ഷണം: ജഡ്ജിമാര്‍ക്കോ വക്കീലന്മാര്‍ക്കോ എതിരെയുള്ള രഹസ്യ നിരീക്ഷണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കരുത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഏതൊരു രേഖയും കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അത് വെളിപ്പെടുത്തണം. കൂടാതെ, ഓരോ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതിനായുള്ള പ്രത്യേക സമിതികളും സെക്രട്ടേറിയറ്റുകളും രൂപീകരിക്കും. സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കാന്‍ പ്രത്യേക പരാതി പരിഹാര സംവിധാനവും കരട് നിര്‍ദ്ദേശത്തിലുണ്ട്. ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രവും സ്ഥാപിക്കും.
രാജ്യത്തെ കോടതികളില്‍ നിലവില്‍ കെട്ടിക്കിടക്കുന്ന അഞ്ചര കോടിയിലധികം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍മ്മിത ബുദ്ധി വലിയൊരു മാറ്റമുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നുണ്ടെങ്കിലും അതിന്റെ ധാര്‍മിക വശങ്ങള്‍ സംരക്ഷിക്കുന്നതിലാണ് സുപ്രീം കോടതി മുന്‍ഗണന നല്‍കുന്നത്.
English Summary: The Supreme Court of India has released landmark draft guidelines defining clear limits on the use of Artificial Intelligence (AI) in Indian courts. While acknowledging the benefits of modern technology in judicial processes, the guidelines firmly state that the ultimate authority for decision-making must remain with human judges. The draft rules, prepared by a committee headed by Justice P.S. Narasimha, were published on June 3. The Supreme Court has invited public feedback on the proposals until June 20. The guidelines aim to ensure that AI serves only as an assistive tool and does not replace human judicial reasoning or discretion.