Gender

യുദ്ധം മാറ്റിയ ഗാസയുടെ മുഖം; കുടുംബങ്ങളെ ചുമലിലേറ്റി പതിനായിരക്കണക്കിന് സ്ത്രീകള്‍

2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 246 സ്ത്രീകളും പെണ്‍കുട്ടികളും ഗാസയില്‍ കൊല്ലപ്പെട്ടു

Madism Desk

ഇസ്രായേലിന്റെ വംശഹത്യ തുടരുന്ന ഗാസയില്‍ ഇന്ന് ഭൂരിഭാഗം വീടുകളിലും പുരുഷന്മാരില്ല. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍, തടവിലാക്കപ്പെട്ടവര്‍, കാണാതായവര്‍... ഇത്തരത്തില്‍ പുരുഷന്മാരില്ലാത്ത കുടുംബങ്ങളാണ് ഇന്ന് ഗാസയിലുള്ളത്. യുഎന്‍ വുമണ്‍ പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ഗാസയിലെ ഏകദേശം നാലിലൊന്ന് വീടുകളുടെയും (ഏകദേശം 86,290 കുടുംബങ്ങള്‍) ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്. 2023 ഒക്ടോബറിന് മുമ്പ് ഒന്‍പതിലൊന്ന് കുടുംബങ്ങളില്‍ മാത്രമായിരുന്നു ഈ അവസ്ഥയുണ്ടായിരുന്നത്.

ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങളിലും കരയുദ്ധത്തിലും പതിനായിരക്കണക്കിന് പുരുഷന്മാര്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ കാണാതാവുകയോ ചെയ്തതാണ് ഇതിന് കാരണം. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടവരും ഗുരുതരമായി പരിക്കേറ്റവരെ പരിചരിക്കുന്നവരുമായ സ്ത്രീകള്‍, കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കുടുംബത്തിന്റെ ഏക താങ്ങായി മാറാന്‍ നിര്‍ബന്ധിതരാകുകയാണ്.

'ഭര്‍ത്താവിനെയോ അച്ഛനെയോ പ്രിയപ്പെട്ടവരെയോ നഷ്ടപ്പെടുന്നതിനേക്കാള്‍ വളരെ വലുതാണ് ഇവിടുത്തെ വേദനയും ദുരിതവും. ഗാസയില്‍ കുടുംബത്തെ നയിക്കുന്ന സ്ത്രീകള്‍ അതീവ ഗുരുതരമായ സാഹചര്യങ്ങളിലാണ് സ്വന്തം കുടുംബത്തെ പോറ്റാനും സംരക്ഷിക്കാനും സഹായിക്കാനുമുള്ള മുഴുവന്‍ ഉത്തരവാദിത്തവും ചുമലിലേറ്റുന്നത്,' യുഎന്‍ വുമണ്‍ അറബ് സ്റ്റേറ്റ്‌സ് റീജ്യണല്‍ ഡയറക്ടര്‍ മോയസ് ദൊരൈദ് പറഞ്ഞു.

അഭയമില്ലായ്മയും കടുത്ത പ്രയാസങ്ങളും

ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതോടെ, സ്ത്രീകള്‍ ഭക്ഷണം, അഭയം, മാനുഷിക സഹായം, പരിമിതമായ വിഭവങ്ങളുടെ മാനേജ്മെന്റ്, കുടുംബപരിപാലനം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഒറ്റയ്ക്ക് എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. വരുമാനം, സ്വത്ത്, രേഖകള്‍, സേവനങ്ങള്‍ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന അസമത്വങ്ങള്‍ ഈ പ്രതിസന്ധിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ച്ചയായ ബോംബാക്രമണം, മാനുഷിക സഹായങ്ങള്‍ക്കുള്ള വിലക്കുകള്‍, ശുദ്ധജലം, ഭക്ഷണം, ശുചിത്വ സാമഗ്രികള്‍, ജീവന്‍ രക്ഷാ സേവനങ്ങള്‍ എന്നിവയുടെ കടുത്ത ക്ഷാമം എന്നിവ ഈ പ്രയാസങ്ങള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്നതായി യുഎന്‍ വുമണ്‍ വ്യക്തമാക്കുന്നു.

ഗാസയില്‍ പുരുഷന്മാര്‍ നയിക്കുന്ന കുടുംബങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ അതിരൂക്ഷമായ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. പുരുഷന്മാര്‍ നയിക്കുന്ന കുടുംബങ്ങളില്‍ 55 ശതമാനം പേര്‍ക്ക് മതിയായ പാര്‍പ്പിടമില്ലാത്തപ്പോള്‍, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളില്‍ ഇത് 68 ശതമാനമാണ്. സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളുടെ വീടുകള്‍ തകര്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. 74 ശതമാനം സ്ത്രീകളുടെയും വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടപ്പോള്‍ പുരുഷന്മാര്‍ നയിക്കുന്ന കുടുംബങ്ങളില്‍ ഇത് 67 ശതമാനമാണ്. കൂടാതെ, 2023 ഒക്ടോബറിന് ശേഷം സ്ത്രീകള്‍ക്ക് ശരാശരി എട്ട് തവണയെങ്കിലും ജീവരക്ഷാര്‍ത്ഥം ആവാസകേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് ഓടേണ്ടി വന്നിട്ടുണ്ട്. പുരുഷന്മാര്‍ നയിക്കുന്ന കുടുംബങ്ങളില്‍ ഇത് ശരാശരി ഏഴ് തവണയാണ്.

സാമ്പത്തിക തകര്‍ച്ചയും സുരക്ഷാ ഭീഷണിയും

കുടുംബനാഥകളായ സ്ത്രീകള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് വളരെ വലുതാണ്. ഭക്ഷണവും ശുദ്ധജലവും ചികിത്സയും കണ്ടെത്താന്‍ അടിയന്തിര സാമ്പത്തിക സഹായം ആവശ്യമായ അവസ്ഥയിലാണ് നിലവില്‍ ഗാസയിലുള്ള കുടുംബങ്ങളിലെ മൂന്നില്‍ രണ്ട് ഭാഗവും. വരുമാന മാര്‍ഗ്ഗങ്ങളോ സ്വത്തോ ഇല്ലാത്തത് സ്ത്രീകളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, അഞ്ചിലൊന്ന് സ്ത്രീകളും തങ്ങളുടെയും മക്കളുടെയും സുരക്ഷയെക്കുറിച്ച് കടുത്ത ഭയം രേഖപ്പെടുത്തുന്നു.

സ്ത്രീകള്‍ ശ്രദ്ധിക്കപ്പെടാനും പരിഗണിക്കപ്പെടാനും ശാക്തീകരിക്കപ്പെടാനും പിന്തുണയ്ക്കപ്പെടാനും സ്ത്രീകള്‍ നയിക്കുന്ന എല്ലാ കുടുംബങ്ങളും നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുകയും അതിനോട് പ്രതികരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പാക്കണം. മാനുഷിക സഹായങ്ങള്‍ തടസ്സങ്ങളില്ലാതെ ആവശ്യക്കാരിലേക്ക് വലിയ അളവില്‍ എത്തണം, അത് കുടുംബനാഥകളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം,' ദൊരൈദ് കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഗാസയില്‍ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നത് തുടരുകയാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, 2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 246 സ്ത്രീകളും പെണ്‍കുട്ടികളും ഗാസയില്‍ കൊല്ലപ്പെട്ടു. 2025 ഒക്ടോബറിനും 2026 ജൂലൈ 28 നും ഇടയില്‍ ഓരോ ആഴ്ചയും ശരാശരി ആറ് സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെടുന്നതിന് തുല്യമാണിത്.

he ongoing war and Israeli strikes in Gaza have drastically transformed the social and economic landscape, forcing tens of thousands of women to become the primary heads of their households. According to a UN Women report, nearly one in four households (approx. 86,290 families) in Gaza are now headed by women due to the death, detention, or disappearance of men. These female-headed families face disproportionately higher hardships—68% lack adequate shelter, 74% have experienced partial or total housing damage, and they have been forcibly displaced an average of eight times. Despite ceasefires, women and girls continue to face acute financial distress, safety threats, and heavy losses. UN Women urgently calls for an immediate, uninterrupted flow of tailored humanitarian aid and strict implementation of a permanent ceasefire.