News

പൊതുജനങ്ങളുടെ പണവും കോടികളുടെ നികുതി ഇളവും; എന്നിട്ടും ക്രിക്കറ്റ് ബോര്‍ഡ് വിവരങ്ങള്‍ മറച്ചുവെക്കുന്നത് എന്തുകൊണ്ട്?

മറ്റെല്ലാ കായിക ഫെഡറേഷനുകളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന് മാത്രം എന്തിനാണ് ഇളവ് എന്ന ചോദ്യം ശക്തം

Madism Desk

രാജ്യത്തെ ഏറ്റവും ജനപ്രീതിയും സാമ്പത്തിക ശേഷിയുമുള്ള കായിക സംഘടനയായ ബിസിസിഐ, വിവര പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ബാധ്യസ്ഥരല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍. 2026 മേയ് 18-ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു പൊതു അതോറിറ്റിയല്ല.

ക്രിക്കറ്റ് ബോര്‍ഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന 2018-ലെ സ്വന്തം മുന്‍ ഉത്തരവാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ മുന്‍കാല നിരീക്ഷണങ്ങള്‍ക്കും കമ്മറ്റി ശിപാര്‍ശകള്‍ക്കും വിരുദ്ധമാണ് ഈ പുതിയ തീരുമാനമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

വിവരാവകാശ നിയമവും ബിസിസിഐയുടെ പൊതു സ്വഭാവവും

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ പുതിയ ഉത്തരവ് പ്രകാരം, വിവരാവകാശ നിയമത്തിലെ 2(എച്ച്) വകുപ്പ് അനുസരിച്ചുള്ള 'പബ്ലിക് അതോറിറ്റി' എന്ന നിര്‍വചനത്തില്‍ ബിസിസിഐ ഉള്‍പ്പെടുന്നില്ല. ഈ സംഘടന രൂപീകരിച്ചതോ നേരിട്ട് വലിയ തോതില്‍ ഫണ്ട് നല്‍കി നിയന്ത്രിക്കുന്നതോ കേന്ദ്ര സര്‍ക്കാരല്ല എന്നതാണ് ഇതിന് കാരണമായി കമ്മിഷന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, ലാൻഡ് അലോക്കേഷനുകളിലെ ഇളവുകള്‍, കോടിക്കണക്കിന് രൂപയുടെ നികുതി ഇളവുകള്‍, മത്സരങ്ങള്‍ക്കുള്ള സൗജന്യ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ വഴി സര്‍ക്കാര്‍ നല്‍കുന്ന പരോക്ഷ സാമ്പത്തിക സഹായങ്ങള്‍ കമ്മീഷന്‍ കാണാതെ പോയെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ വെങ്കിടേഷ് നായക് ആരോപിക്കുന്നു.

2018 ഏപ്രിലില്‍ ലോ കമ്മിഷന്‍ സമര്‍പ്പിച്ച 275-ാമത് റിപ്പോര്‍ട്ടില്‍ ഇത്തരം പരോക്ഷ സഹായങ്ങള്‍ പരിഗണിച്ച് ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വ്യക്തമായി ശിപാര്‍ശ ചെയ്തിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ തിരഞ്ഞെടുപ്പ്, ദേശീയ ടീമിന്റെ രൂപീകരണം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ ഇന്ത്യയുടെ പ്രധിനിധ്യം എന്നിവയെല്ലാം പൂര്‍ണമായി നിയന്ത്രിക്കുന്നത് ബിസിസിഐ ആണ്.

2016-ല്‍ സുപ്രീം കോടതിയും ഈ ക്രിക്കറ്റ് ബോര്‍ഡിന്റെ കുത്തക സ്വഭാവവും പൊതു ഉത്തരവാദിത്തങ്ങളും എടുത്തുപറഞ്ഞിരുന്നു. പൊതുജനങ്ങളില്‍നിന്നു വിപണിയില്‍നിന്ന് പണം സമാഹരിക്കുന്ന ട്രസ്റ്റിയെന്ന നിലയില്‍ ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ 2018 ഓഗസ്റ്റില്‍ കേന്ദ്ര കായിക മന്ത്രാലയം തന്നെ ബിസിസിഐയെ വിവരാവകാശ നിയമ പരിധിയില്‍ കൊണ്ടുവരുന്നതിനെ അനുകൂലിച്ച് കത്ത് നല്‍കിയിരുന്നെങ്കിലും പുതിയ ഉത്തരവില്‍ കമ്മീഷന്‍ ഇതെല്ലാം അവഗണിച്ചു.

കായികമേഖലയിലെ സുതാര്യതയും ഭാവി ആശങ്കകളും

ലോ കമ്മിഷന്റെയും ലോധ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റെല്ലാ ദേശീയ കായിക ഫെഡറേഷനുകളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന് മാത്രം എന്തിനാണ് ഇളവ് നല്‍കുന്നത് എന്ന ചോദ്യം ശക്തമാണ്. 2025-ല്‍ കൊണ്ടുവന്ന ദേശീയ കായിക ഭരണ നിയമത്തിലെ ഭേദഗതികളും ബോര്‍ഡിനെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ സഹായിച്ചു.

വലിയ തോതിലുള്ള നികുതി തര്‍ക്കങ്ങളും അഴിമതി ആരോപണങ്ങളും നേരിടുന്ന ബിസിസിഐയെ പോലുള്ള ഒരു ധനിക സംഘടനയെ നിയമപരമായ പൊതു ഓഡിറ്റിങ്ങില്‍നിന്നു മാറ്റിനിര്‍ത്തുന്നത് കായികരംഗത്തെ സുതാര്യതയെ ബാധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

English summary:

The Central Information Commission (CIC) has ruled that the Board of Control for Cricket in India (BCCI) is not a “public authority” under India’s Right to Information (RTI) Act, reversing its 2018 decision that had brought the cricket board under RTI scrutiny. Critics argue that this ignores the BCCI’s public responsibilities, indirect government support through tax exemptions, subsidized land, and free security arrangements, as well as earlier recommendations from the Law Commission, the Lodha Committee, and observations by the Supreme Court of India supporting greater transparency. Since the BCCI controls key aspects of Indian cricket, including national team selection and representation in the International Cricket Council, activists and legal experts warn that exempting such a powerful and wealthy body from public accountability could weaken transparency and oversight in Indian sports administration.