Crime

'ഇത്തരമൊരു ദാരുണ സംഭവത്തേക്കാൾ വിവാഹമോചിതയായ മകൾ ഉണ്ടാകുന്നതാണ് നല്ലത്'; ട്വിഷ ശർമ്മ കേസിൽ സുപ്രീം കോടതി

ട്വിഷ ശർമ്മ കേസിൽ സിബിഐ അന്വേഷണം

Madism Desk

മുൻ മോഡലും നടിയുമായ ട്വിഷ ശർമ്മ മരിച്ച സംഭവത്തിൽ നിർണാക ഇടപെടലുമായി സുപ്രീം കോടതി. കേസിൽ നീതിയുക്തവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സിബിഐ ശ്രമിക്കണമെന്നു കോടതി നിർദേശിച്ചു.

“ഇത്തരമൊരു ദാരുണ സംഭവത്തേക്കാൾ വിവാഹമോചിതയായ മകൾ ഉണ്ടാകുന്നതാണ് നല്ലത്” എന്നു സോളിസിറ്റർ ജനറൽ കോടതിയിൽ പ്രതികരിച്ചു. മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അദ്ദേഹം, മാധ്യമങ്ങളുടെ ഇടപെടലാണ് കേസിൽ നിർണായക പുരോഗതിക്ക് വഴിവെച്ചതെന്നും അറിയിച്ചു.

കേസ് കൈകാര്യം ചെയ്ത രീതിയിൽ വേദനയുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നു നിർദേശിച്ചു. ചീഫ് ജസ്റ്റിസ് , ജസ്റ്റിസ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പ്രസ്താവനകൾ നടത്തുന്നതിനുപകരം അന്വേഷണ ഏജൻസികൾക്ക് മുന്നിൽ മൊഴി നൽകണമെന്നു ഇരയുടെയും പ്രതിയുടെയും കുടുംബങ്ങളോട് സുപ്രീം കോടതി നിർദേശിച്ചു.

സാക്ഷികളാകാൻ സാധ്യതയുള്ളവരുടെയും പ്രതികളുടെയും മൊഴികൾ രേഖപ്പെടുത്തുന്നതും അന്വേഷണ വിധേയമായ വിഷയങ്ങളിൽ മുൻവിധിയോടെ പ്രതികരിക്കുന്നതും ഒഴിവാക്കണമെന്നു കോടതി നിർദേശിച്ചു. പൊതുജനങ്ങൾ ഊഹാപോഹങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും പ്രധാന അന്വേഷണ ഏജൻസിയിൽ വിശ്വാസം പുലർത്തുകയും വേണമെന്നും കോടതി ആവശ്യപ്പെട്ടു.

ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനായി സിബിഐ സംഘം ഭോപ്പാലിലേക്ക് തിരിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സിബിഐ ശ്രമിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നും കൈമാറ്റ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട ട്വിഷയുടെ മരണം രാജ്യവ്യാപകമായി ചർച്ചയാകുകയാണ്. സ്ത്രീധന പീഡനവും മാനസിക പീഡനവും നേരിട്ടതിനെ തുടർന്നാണ് ട്വിഷ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഭർത്താവ് സമർഥ് സിങ്ങിനെതിരെയും അമ്മായിയമ്മ ഗിരിബാലയ്ക്കെതിരെയും കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേസിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടതോടെ സംഭവം കൂടുതൽ ശ്രദ്ധനേടി.

2024ലാണ് നോയിഡ സ്വദേശിനിയായ ട്വിഷ ശർമ്മയും ഭോപ്പാൽ സ്വദേശിയായ അഭിഭാഷകനായ സമർത് സിങ്ങും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിൽ ഇരുവരും വിവാഹിതരായി. ആഘോഷപൂർണമായ വിവാഹച്ചടങ്ങുകളിൽ സന്തോഷത്തോടെ നിറഞ്ഞുനിന്ന ട്വിഷയുടെ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മുൻ മിസ് പൂനെയും എംബിഎ ബിരുദധാരിയുമായ ട്വിഷ വലിയ പ്രതീക്ഷകളോടെയാണ് പുതിയ ജീവിതത്തിലേക്ക് കടന്നതെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ പ്രശ്നങ്ങൾ ആരംഭിച്ചതായി ട്വിഷയുടെ പിതാവ് പറഞ്ഞു. തുടക്കത്തിൽ ഇത് വലിയ പ്രശ്നമാണെന്ന് തങ്ങൾ കരുതിയിരുന്നില്ലെന്നും കാലക്രമേണ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മകളെ ഇതെല്ലാം അവളുടെ തെറ്റാണെന്ന് വിശ്വസിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.

വിയറ്റ്നാമിലേക്കുള്ള ഹണിമൂൺ യാത്രയ്ക്കിടെ വിമാനത്തിന്റെ സമയം തെറ്റായി വായിച്ചതിനെ തുടർന്ന് വിമാനം നഷ്ടമായ സംഭവത്തിൽ ട്വിഷയെ വിമാനത്താവളത്തിൽ വെച്ച് സമർത് അപമാനിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ഭോപ്പാലിൽനിന്ന് ഇൻഡോറിലേക്ക് താമസം മാറുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും തുടർന്ന് സമർതിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായും ബന്ധുക്കൾ ആരോപിച്ചു. സമർതിന്റെ മാതാവ് ഗിരിബാല സിംഗിന്റെ പെരുമാറ്റവും ഭയപ്പെടുത്തുന്നതായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ജഡ്ജിയായതിനാൽ അവരുടെ സ്വഭാവം അങ്ങനെ ആയിരിക്കാമെന്ന് തുടക്കത്തിൽ കരുതിയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി കൂടുതൽ മോശമായതായും പിതാവ് പറഞ്ഞു.

വിവാഹത്തിനുശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ട്വിഷ നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനം നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യം കുറവായിരുന്നെങ്കിലും സമ്മാനങ്ങളുടെയും കുടുംബ ആചാരങ്ങളുടെയും പേരിൽ വിവിധ ആവശ്യങ്ങൾ ഉയർന്നിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. ട്വിഷയുടെ പേരിലുള്ള കമ്പനിയിലെ ഓഹരികൾ വരെ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം വെളുപ്പെടുത്തി. വിവാഹശേഷം സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ട്വിഷ ക്രമേണ അകന്നുതുടങ്ങിയിരുന്നുവെന്നും വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്ന ട്വിഷ പിന്നീട് ആളുകളുമായി ഇടപെടൽ കുറച്ചിരുന്നുവെന്നും അതോടെയാണ് ഗുരുതരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി മനസ്സിലായതെന്നും പിതാവ് പ്രതികരിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് വീട്ടുകാരുമായി ട്വിഷ ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഞാൻ ഇവിടെ കുടുങ്ങിപ്പോയി എന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് അറിയിച്ചു. അന്ന് ട്വിഷ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും വീട്ടിലേക്ക് തിരിച്ചുവരാൻ കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സമർത്തിന്റെ ശബ്ദം കേട്ടതിന് പിന്നാലെ ഫോൺ കട്ട് ആവുകയും പിന്നീട് ലഭിച്ചത് ട്വിഷയുടെ മരണവാർത്തയായിരുന്നുവെന്നും കുടുംബം പറഞ്ഞു. 'മകളില്ലാതെ ഇനി എങ്ങനെ ജീവിക്കുമെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. ട്വിഷയ്ക്ക് നീതി ലഭിക്കുക മാത്രമാണ് ഇനി ഞങ്ങളുടെ മുന്നോട്ടുള്ള പോരാട്ടം' കുടുംബം പ്രതികരിച്ചു.

2026 മെയ് 12നാണ് ഭോപ്പാലിലെ കത്താറ ഹിൽസ് പ്രദേശത്തെ ഭർതൃവീട്ടിൽ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കുടുംബം പറയുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം വീണ്ടും പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടു.

ട്വിഷയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും അവയെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായ പരാമർശങ്ങളില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് നവനിധി ശർമ്മ നൽകിയ ഹർജിയെ തുടർന്ന് മധ്യപ്രദേശ് ഹൈക്കോടതി ഡൽഹി എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നുള്ള ഡോക്ടർമാരെ ഭോപ്പാലിലേക്ക് എത്തിക്കാനാണ് സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ട്വിഷയുടെ മരണത്തിന് പിന്നാലെ സമർത് സിങ് ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമർത്തിന്റെ പാസ്‌പോർട്ട് റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് സമർത് സിങ് ജബൽപൂർ കോടതിയിൽ കീഴടങ്ങി. കേസിൽ ഗിരിബാല സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ണ് അതേസമയം, ട്വിഷയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗിരിബാല സിംഗ് നിഷേധിച്ചിട്ടുണ്ട്. സ്ത്രീധന പീഡനം, മാനസിക പീഡനം, മരണത്തിലെ ദുരൂഹത, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

English Summary: The Supreme Court has intervened in the Twisha Sharma death case, urging restraint in media reporting and directing a fair CBI investigation. The case involves allegations of dowry harassment, mental abuse, and suspicious circumstances surrounding her death shortly after marriage.