കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിമാന അപകടം സംബന്ധിച്ച് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും തൃണമൂൽ നേതാവ് ആവശ്യപ്പെട്ടു. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും മമത അജിത് പവാറിനെ അനുശോചിക്കുന്ന പരിപാടിക്കിടെ അഭിപ്രായപ്പെട്ടു. നേരത്തെ അപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
ബാരാമതി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അജിത്ത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീണ് കത്തിയമർന്നത്. മുംബൈയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാവിലെ 8.49-ഓടെ അപകടത്തിൽപ്പെട്ട വിമാനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം, പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാരാമതിയിലെ കർഷകരുടെ റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ പുറപ്പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
അജിത് പവാറിനൊപ്പം രണ്ട് അംഗരക്ഷകരും, രണ്ട് പൈലറ്റുമാരും ഉൾപ്പെടെ, വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. അപകട സ്ഥലത്തു നിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
English Summary: Ajit Pawar death: Mamata Banerjee hints at foul play, wants Supreme Court-monitored probe.