യു.എസും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാന്റെ പ്രധാന പ്രതിരോധം ഹോർമൂസ് കടലിടുക്ക് വഴിയാണ്. ഹോർമൂസ് അടച്ചും കപ്പലുകളെ നിയന്ത്രിച്ചും ആഗോളതലത്തിൽ ഇറാൻ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. ആഗോള ഇന്ധന വിപണിയുടെ ജീവനാഡിയായ ഹോർമൂസ് അടച്ചിട്ടും ഇന്ത്യയിലേക്കെത്തുന്ന കപ്പലുകളുടെ കാര്യത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിക്കുമ്പോളും രാജ്യത്ത് കാര്യമായ തടസ്സങ്ങളില്ലാതെ ഊർജവിതരണം നടക്കുന്നത് ഇങ്ങനെയാണ്.
സംഘർഷഭരിതമായ ഒരു ജലപാതയിലൂടെ എങ്ങനെയാണ് ഇന്ത്യൻ കപ്പലുകൾ കടന്നുപോകുന്നത്? ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ. അത്യാധുനികവും തന്ത്രപരവുമായ ഏകോപനത്തിന്റെ വിവരങ്ങളാണ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ കൂടുതൽ കാര്യങ്ങൾ വിശദമായി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുദ്ധസാഹചര്യം അതീവ നിർണായകമായിരുന്നു. കാരണം, രാജ്യത്തിന്റെ ഊർജ ഇറക്കുമതികളിൽ വലിയൊരു പങ്ക് ഹോർമൂസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 30 ശതമാനവും എൽപിജി (LPG) ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.
ഹോർമൂസിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സമയത്ത്, 36 മുതൽ 38 വരെ ഇന്ത്യൻ പതാകയുള്ള വ്യാപാര കപ്പലുകൾ ഗൾഫ് മേഖലയിലോ ഹോർമൂസ് കടലിടുക്കിന് സമീപമോ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യയിൽ അടിയന്തരമായി വിതരണം ചെയ്യേണ്ട ഇന്ധനവും മറ്റ് കാർഗോയുമടങ്ങിയ കപ്പലുകളായിരുന്നു ഇത്. ഇവ നയതന്ത്രപരമായ ഇടപെടലുകളിലൂടെ കടത്തിവിടുകയായിരുന്നുവെന്നാണ് വിവരം.
വിദേശകാര്യ മന്ത്രാലയം വഴിയാണ് കപ്പൽഗതാഗതത്തിന്റെ പൂർണമായ ഏകോപനം നടത്തുന്നതെന്നാണ് തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയം ഷിപ്പിങ് ഡയറക്ടർ ഒപേഷ് കുമാർ ശർമ വ്യക്തമാക്കുന്നത്. ഇറാനുമായി എങ്ങനെയാണ് ആശയവിനിമയം എന്നതിൽ അദ്ദേഹം കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.
രാജ്യത്തിന് ഏറ്റവും അടിയന്തരമായി ആവശ്യമുള്ള ഇന്ധനവും അസംസ്കൃത വസ്തുക്കളും അടങ്ങിയ കപ്പലുകളെ ആദ്യം സുരക്ഷിതമായി പുറത്തെത്തിക്കുന്ന രീതിയാണ് നിലവിൽ പിന്തുടർന്ന് പോരുന്നത്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫെർട്ടിലൈസേഴ്സ് എന്നിവയുമായി സംയുക്തമായി ആലോചിച്ചാണ് കപ്പലുകളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്.
കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കാൻ ക്രമബദ്ധമായ സംവിധാനം നിലവിലുണ്ടെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും, അനുമതികൾ എങ്ങനെ ലഭ്യമാക്കുന്നു, മുൻഗണനകൾ എങ്ങനെ നിശ്ചയിക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.
യുദ്ധഭീഷണികൾക്കിടയിലും ഹോർമൂസിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾ കടത്തിവിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യൻ പതാക വഹിക്കുന്ന 13 കപ്പലുകളാണ് നിലവിൽ ഹോർമൂസ് മേഖലയിലുള്ളത്. ഇതില്‍ ഒരു എല്‍പിജി ടാങ്കര്‍, അഞ്ച് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു കെമിക്കല്‍ അല്ലെങ്കില്‍ ഉത്പന്ന ടാങ്കര്‍, മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍, രണ്ട് ബള്‍ക്ക് കാരിയറുകള്‍, ഒരു ഡ്രെഡ്ജര്‍ എന്നിവ ഉള്‍പ്പെടുന്നു. ഫെബ്രുവരി 28 മുതൽ, ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യൂ ടൈർ, ബിഡബ്ല്യൂ എലം, ഗ്രീൻ സാൻവി എന്നീ കപ്പലുകൾ ഹോർമൂസ് കടന്നിരുന്നു.
English Summary: Iran’s primary leverage in its conflict with the U.S. and Israel has been the Strait of Hormuz. By threatening to close the waterway and regulating vessel movements, Tehran has created concerns across global markets. Yet despite disruptions around Hormuz, the flow of ships carrying energy supplies to India has not seen any significant decline. Even as tensions in West Asia escalate, this is how India continues to ensure largely uninterrupted energy supplies.