പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എൽപിജി വിതരണ സംവിധാനം പ്രതിസന്ധിയിലല്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി). മതിയായ രീതിയിലുള്ള എൽപിജി സ്റ്റോക്കുണ്ടെന്നും വീട്ടാവശ്യങ്ങൾക്കുള്ള വിതരണത്തിന് തടസ്സമില്ലെന്നും കമ്പനി വ്യക്തമാക്കി. എക്‌സിലൂടെയാണ് ഐ ഒ സി ഇക്കാര്യം അറിയിച്ചത്.
പ്രതിദിനം ശരാശരി 28 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും റീഫിലിങ്ങിനും ബുക്കിങ്ങിനായും എസ്‌എംഎസ്, ഐവിആർഎസ് പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും കമ്പനി അറിയിച്ചു.
ഇപ്പോൾ ബുക്കിങ്ങിന്റെ ഏകദേശം 87 ശതമാനവും ഡിജിറ്റൽ മാർഗങ്ങൾ വഴിയാണ് പുരോഗമിക്കുന്നത്. കൂടാതെ, സിലിണ്ടറുകൾ ശരിയായ ഉപഭോക്താക്കൾക്ക് തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം ഉപയോഗിക്കുന്നതായും കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾ പരാതികൾക്കായി ഔദ്യോഗിക ഹെൽപ്‌ലൈൻ വഴിയാണ് ബന്ധപ്പെടേണ്ടതെന്നും കമ്പനി നിർദ്ദേശിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കാണ് നിലവിൽ കമ്പനി മുൻഗണന നൽകുന്നത്. രാജ്യത്തെ അംഗീകൃത വിതരണക്കാരിലൂടെ വിതരണം ഉറപ്പാക്കുമെന്നും പൂഴ്‌ത്തിവെയ്പും കരിഞ്ചന്തയും തടയുന്നതിനായി കർശനമായ നിരീക്ഷണം നടപ്പിലാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ ഓയിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Indian Oil says LPG supply in India remains stable with no shortage, ensuring smooth distribution and strict monitoring.