CBI, VIJAY Image Credit: Facebook
India

കരൂർ ദുരന്തം; വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

പൊങ്കൽ ആഘോഷങ്ങൾക്ക് ശേഷം 19നായിരിക്കും രണ്ടാംഘട്ട ചോദ്യം ചെയ്യൽ

Madism Desk

ന്യൂഡൽഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച സിബിഐ ആസ്ഥാന മന്ദിരത്തിൽ അദ്ദേഹത്തെ അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിജയ് ഹാജരായിരുന്നു. എന്നാൽ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താരത്തിൽ നിന്ന് കൂടുതൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പൊങ്കൽ ആഘോഷങ്ങൾക്ക് ശേഷം 19നായിരിക്കും രണ്ടാംഘട്ട ചോദ്യം ചെയ്യൽ.

തിങ്കളാഴ്ച നടന്ന ചോദ്യം ചെയ്യലിൽ വൻജനാവലി പങ്കെടുത്ത കരൂരിലെ പൊതുപരിപാടിയുടെ നടത്തിപ്പും അനുമതികളും ഒരുക്കങ്ങളും ആസൂത്രണവും സംബന്ധിച്ച വിവരങ്ങളാണ് വിജയിൽ നിന്ന് ആരാഞ്ഞത്. നിയമാനുശ്രുതമായ നടപടിക്രമങ്ങൾ പാലിച്ചാണോ കരൂരിലെ പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നാണ് കരൂരില്‍ ടിവികെയുടെ പൊതുയോഗം സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായി ജനത്തിരക്ക് കാരണം നിയന്ത്രിക്കാനാവാതെ വന്നതോടെ ഇത് വൻ ദുരന്തത്തിലേക്ക് നീങ്ങി. ഏകദേശം 41 പേരാണ് തിക്കിലും തിരക്കിലും പെട്ട് കരൂരിൽ മരണപ്പെട്ടത്.

അതേസമയം വിജയ്ക്കുനേരെ നടക്കുന്നത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ടിവികെ ആരോപിച്ചു. വലിയ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണങ്ങളും നിയമനടപടികളും മാത്രമാണെന്നാണ് വിഷയത്തിൽ സിബിഐയുടെ വിശദീകരണം. നേരത്തെ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസം ഉൾപ്പെടെ ചർച്ചയായിരുന്നു, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വരെ പ്രതികരിച്ച വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനങ്ങളുയരുന്നുണ്ട്.

English Summary: The CBI will again question actor and TVK leader Vijay over the Karur tragedy that killed 41 people last year.