India

മമതയ്ക്ക് ഇരട്ടപ്രഹരം; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പിന്മാറുന്നു, ചിഹ്നം മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ

ഇന്ന് രാവിലെയാണ് പാർട്ടി സ്ഥാനാർത്ഥിയായ റാബിയുൽ ആലം ചൗധരി മത്സരരംഗത്ത് നിന്ന് പിന്മാറിയത്.

Madism Desk

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കും അവരുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വിഭാഗത്തിനും ഇത് രാഷ്ട്രീയ തിരിച്ചടികളുടെ കാലമാണ്. നന്ദിഗ്രാമിലെ ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥി പിന്മാറിയതിന് തൊട്ടടുത്ത ദിവസം തന്നെ, റെജിനഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിയിരുന്ന പാർട്ടി സ്ഥാനാർത്ഥിയും സമാനമായ തീരുമാനമെടുത്തു. ഇന്ന് രാവിലെയാണ് പാർട്ടി സ്ഥാനാർത്ഥിയായ റാബിയുൽ ആലം ചൗധരി മത്സരരംഗത്ത് നിന്ന് പിന്മാറിയത്.

സംസ്ഥാന ഭരണകൂടം പാർട്ടി പ്രവർത്തകരെ ഉപദ്രവിക്കുന്നതാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് ചൗധരി പറഞ്ഞു. "നിലവിൽ പാർട്ടിക്ക് ഔദ്യോഗിക ചിഹ്നമില്ല. പാർട്ടി പ്രവർത്തകർ വിവിധ രീതിയിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരിൽ ഭൂരിഭാഗം പേരും തൊഴിൽ ആവശ്യങ്ങൾക്കായി പ്രദേശം വിട്ടുപോയിക്കഴിഞ്ഞു. പിന്നെ ആരുമായാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത്? ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മർദ്ദം കാരണം തെരഞ്ഞെടുപ്പ് രംഗത്ത് തുടരാനാവില്ലെന്ന് പ്രവർത്തകർ പറയുന്നു. അതുകൊണ്ടാണ് ഞാൻ എന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്," ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നന്ദി​ഗ്രാം, റെജിന​ഗർ എന്നിവിടങ്ങളിൽ ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ രണ്ട് സീറ്റുകളിലെയും സ്ഥാനാർത്ഥികളെ മമതയ്ക്ക് നഷ്ടമായിരിക്കുകയാണ്. നേരത്തെ, മമത ബാനർജിയുടെ പക്ഷത്തുനിന്നുള്ള നന്ദിഗ്രാം സ്ഥാനാർത്ഥി സഞ്ചിതാ പ്രധാൻ ഡേ, സുവേന്ദു അധികാരിയെ കണ്ടതിന് ശേഷം തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു.

അതിനിടെ, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥി പിന്മാറിയതിനെത്തുടർന്ന്, കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2007-ലെ ഒരു കൊലപാതകക്കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാൻ വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റിലായതോടെ ആ അപ്രതീക്ഷിത നീക്കവും പരാജയപ്പെട്ടു.

അതിനിടെ, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും, അവർക്കായി സംവരണം ചെയ്തിട്ടുള്ള 'പൂവും പുല്ലും' എന്ന തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിക്കാനുള്ള ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഇടക്കാല തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മമതാ ബാനർജിയും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവായ റിതബ്രത ബാനർജിയും നയിക്കുന്ന രണ്ട് വിഭാഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക പേരിനും പൂവും പുല്ലും ഉൾപ്പെടുന്ന തെരഞ്ഞെടുപ്പ് ചിഹ്നത്തിനും മേൽ അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.

സെപ്റ്റംബർ പതിനേഴിന് പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഈ രണ്ട് വിഭാ​ഗങ്ങൾക്കും ഓൾ ഇന്ത്യ തൃണമൂൽ കോൺ​ഗ്രസ് എന്ന പേരോ ഔദ്യോ​ഗിക ചിഹ്നമോ നന്ദി​ഗ്രാം, റെജിന​ഗർ ഉപതെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ കഴിയില്ല. പകരം മമതാ ബാനർജിയുടെ വിഭാഗത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ഫുട്ബോൾ കളിക്കാരൻ എന്ന ചിഹ്നവുമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള എതിർ വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പേരും എൻവലപ്പ് ചിഹ്നവും ലഭിച്ചു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ അഭിനവ് സിങ് മുഖേനയാണ് മമത സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പാർട്ടിയുടെ സംഘടനാ ഘടനയ്ക്ക് സാധുത നഷ്ടപ്പെട്ടുവെന്ന റിതബ്രത ബാനർജിയുടെ വാദത്തെ മമത ക്യാമ്പ് ശക്തമായി എതിർക്കുന്നുണ്ട്.

Mamata Banerjee is facing massive political setbacks ahead of the West Bengal Assembly by-elections. She has moved the Supreme Court challenging the Election Commission's interim order that froze the Trinamool Congress (TMC) name and its 'Flowers & Grass' symbol due to an internal factional dispute. Adding to her woes, her candidates for both the Nandigram and Rejinagar bypolls have withdrawn their nominations. The Rejinagar candidate cited the lack of an official party symbol and ongoing harassment of party workers by the administration as the primary reasons for stepping down.