India

നീറ്റ് പുനഃപരീക്ഷ: 37 ദിവസത്തിനിടെ ജീവനൊടുക്കിയത് 12 വിദ്യാർത്ഥികൾ

പല കേസുകളിലും പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദ്ദവും ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് ഈ ദുരന്തങ്ങൾക്ക് വഴിവെച്ചത്

Madism Desk

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് രാജ്യത്തെ 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് തയ്യാറെടുക്കുന്നത്. എന്നാൽ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കിയതിന് ശേഷമുള്ള 37 ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് കുറഞ്ഞത് 12 വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തെന്ന വാർത്തകൾ വലിയ ഞെട്ടലും ആശങ്കയുമാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ മരണങ്ങൾ, പരീക്ഷാ നടത്തിപ്പിലെ പാളിച്ചകളും അനിശ്ചിതത്വവും വിദ്യാർത്ഥികളെ എത്രത്തോളം രൂക്ഷമായി ബാധിക്കുന്നുവെന്നതിന്റെ ആഘാതം എത്രത്തോളമാണെന്ന് തുറന്നുകാട്ടുന്നു.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ മനംനൊന്ത് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിരുന്നു. പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല്‍ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

മെയ് 3-ന് നടന്ന നീറ്റ് പരീക്ഷ എഴുതിയിറങ്ങിയ ശേഷം, രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള തന്റെ ഗ്രാമത്തിലെത്തിയ 22-കാരനായ ദളിത് വിദ്യാർത്ഥി പിതാവിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: "പരീക്ഷ വളരെ എളുപ്പമായിരുന്നു, യോഗ്യത നേടുന്നതിൽ നിന്ന് ദൈവത്തിന് പോലും എന്നെ തടയാനാകില്ല".

എന്നാൽ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ യുവാവ് കടുത്ത നിരാശയിലായി. ഇതിന് പിന്നാലെ വെറും മൂന്ന് ദിവസത്തിന് ശേഷം അവൻ ആത്മഹത്യ ചെയ്തു. ദിവസക്കൂലി തൊഴിലാളിയുടെ മകനായ ഇയാളുടെ കുടുംബം, 2 കോടി രൂപ നഷ്ടപരിഹാരവും സഹോദരങ്ങൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ട് ചിതാഭസ്മം ഗംഗയിൽ ഒഴുക്കാൻ വിസമ്മതിച്ച് പ്രതിഷേധിക്കുകയാണ്.

മെയ് 12-ന് പരീക്ഷ റദ്ദാക്കിയതിനും ജൂൺ 21-ലെ പുനഃപരീക്ഷയ്ക്കും ഇടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവനൊടുക്കിയ 12 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമായിരുന്നു ഈ 22-കാരൻ.

ജൂൺ 15-നാണ് മുംബൈയിലെ ഒരു വ്യവസായിയുടെ 22 വയസ്സുള്ള മകൻ സിക്കറിലെ വീട്ടിൽ തൂങ്ങിമരിച്ചത്. വൈകുന്നേരം കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സഹോദരങ്ങൾ തിരിച്ചെത്തിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. "ഞാൻ ഈ ലോകത്ത് നിന്ന് പോവുകയാണ്, എന്നോട് ക്ഷമിക്കണം," എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.

തൊട്ടടുത്ത ദിവസം, ജൂൺ 16-ന് 24 വയസ്സുകാരിയായ മറ്റൊരു വിദ്യാർത്ഥിനിയും സമാനമായ രീതിയിൽ ജീവനൊടുക്കി. വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ്റെ മകളായ പെൺകുട്ടി, ജൂൺ 21-ലെ നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. "പപ്പാ, ഐ ലവ് യൂ; എന്നോട് ക്ഷമിക്കണം. ഇത് ആരുടെയും തെറ്റല്ല, എന്റെ കഴിവുകേടുകൊണ്ടാണ്..." - പെൺകുട്ടി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

തമിഴ്‌നാട്, ഡൽഹി, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ നിന്നും സമാനമായ ആത്മഹത്യാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കേസുകളിലും പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദ്ദവും ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് ഈ ദുരന്തങ്ങൾക്ക് വഴിവെച്ചതെന്ന് വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട ഓരോ ആത്മഹത്യാ സംഭവങ്ങളിലും പൊലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്. പരീക്ഷാ നടത്തിപ്പിലെ അപാകതകളും തുടർന്നുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും വിദ്യാർത്ഥികളുടെ ജീവനെടുക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന വിലയിരുത്തലിലാണ് അധികൃതർ.

രാജസ്ഥാനിലെ സിക്കറിൽ 150 പേജുള്ള ഒരു 'ഗെസ്സ് പേപ്പർ' (Guess Paper) ചോർന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂർ കേന്ദ്രീകരിച്ചുള്ള ഒരു അന്തർസംസ്ഥാന റാക്കറ്റിന് ഇതിൽ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജീവനൊടുക്കിയ 12 പേരും ജൂൺ 21-ലെ പുനഃപരീക്ഷ എഴുതാൻ തയ്യാറെടുത്തിരുന്നവരാണ്. ഇതിൽ അഞ്ചുപേരുടെ ആത്മഹത്യാക്കുറിപ്പുകൾ പൊലീസിന് ലഭിച്ചിട്ടില്ല.

ഓരോ മരണത്തിന്റെയും കാരണങ്ങളും പശ്ചാത്തലവും വ്യത്യസ്തമാണെങ്കിലും, മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന അതിരൂക്ഷമായ മാനസിക സമ്മർദ്ദത്തിലേക്കാണ് ഈ ദാരുണ സംഭവങ്ങളെല്ലാം വിരൽചൂണ്ടുന്നത്. വിജയപ്രതീക്ഷകൾക്കും റാങ്കുകൾക്കുമപ്പുറം, വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യവും കരുതലും നൽകേണ്ടതിന്റെ അനിവാര്യതയാണ് ഇത്തരം ദുരന്തങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുന്നത്.

അതേസമയം, നാളെ നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG) 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യവ്യാപകമായി മോക്ക് ഡ്രിൽ പുരോഗമിക്കുകയാണ്. പരീക്ഷ സുഗമവും സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സുരക്ഷാ-ലോജിസ്റ്റിക്കൽ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനും സുരക്ഷയ്ക്കുമായി രണ്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് എൻ.ടി.എ രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണം ഉൾപ്പെടെയുള്ള കർശന നടപടികൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിൻ്റെ ഭാഗമായി പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന് ജൂൺ 22 വരെ രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

The upcoming NEET-UG re-examination, scheduled for June 21, involves over 20 lakh students across India. However, the period following the cancellation of the initial exam due to a question paper leak has been marked by deep concern and tragedy, with reports indicating that at least 12 students have died by suicide within 37 days. Among the recent victims was a 23-year-old student in Dehradun, Uttarakhand, who was found dead at her residence in Chandramani Colony, Patel Nagar.