വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു നിയമ വിദ്യാർഥിയിൽ നിന്ന് 15 ലക്ഷം രൂപയുടെ ജാമ്യത്തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ച ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തു. മജിസ്ട്രേറ്റിനെതിരെ സർക്കാർ നടപടി സ്വീകരിച്ച വിവരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെ ഔദ്യോഗികമായി അറിയിച്ചു.
നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ ബിഎ എൽഎൽബി വിദ്യാർഥിയായ അക്ഷത് ത്രിപാഠിക്കെതിരെയായിരുന്നു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അസാധാരണ നടപടി. കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ധർണ്ണയിൽ പങ്കെടുക്കാൻ സഹപാഠികളെ പ്രേരിപ്പിച്ചു എന്നും സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ സംസാരിച്ചു എന്നും ആരോപിച്ചായിരുന്നു നോട്ടീസ്. എക്കോടെക്-1 പോലീസ് സ്റ്റേഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 130, 135 എന്നീ മുൻകരുതൽ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥൻ വിദ്യാർഥിക്ക് നോട്ടീസ് നൽകിയത്.
അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമടക്കം ആകെ 15ലക്ഷം രൂപയുടെ ബാധ്യതയാണ് ഒരു വിദ്യാർഥിയിൽ നിന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടത്. സെപ്റ്റംബർ നാലിന് നോട്ടീസ് നൽകിയ ശേഷം അടുത്ത ദിവസം തന്നെ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. ആരോപണങ്ങൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനോ ഒരു അഭിഭാഷകനെ കണ്ടെത്തി നിയമസഹായം തേടാനോ ആവശ്യത്തിന് സമയം നൽകാതെ, വെറും 24 മണിക്കൂറിനുള്ളിൽ ഇത്രയും വലിയ തുക ആവശ്യപ്പെട്ടത് സ്വാഭാവിക നീതിയുടെയും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും (ആർട്ടിക്കിൾ 21) കടുത്ത ലംഘനമാണെന്ന് കാണിച്ച് അക്ഷത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടും പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾ പാടില്ലെന്ന് നിർദേശിച്ചുകൊണ്ടും സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഇതിന് തൊട്ടുപിന്നാലെയാണ് കോടതി നിർദ്ദേശം മറികടന്ന് മജിസ്ട്രേറ്റ് അക്ഷതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഗുരുതരമായ കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 പേർക്കെതിരെ നടപടിയെടുക്കാൻ കോടതി അനുമതി നൽകിയിരുന്നുവെങ്കിലും താൻ അത്തരക്കാരനല്ലെന്നും, യാതൊരുവിധ അക്രമസാധ്യതകളും വ്യക്തമാക്കാതെ അഭിപ്രായസ്വാതന്ത്ര്യത്തെയും (ആർട്ടിക്കിൾ 19(1)(a)) സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശത്തെയും (ആർട്ടിക്കിൾ 19(1)(b)) അടിച്ചമർത്താനാണ് അധികാരികൾ ശ്രമിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിക്കവെ, അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീത് നൽകാൻ കോടതി ഇടപെടണമെന്ന് വിദ്യാർഥിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് വാദിച്ചു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ എങ്ങനെ ഇത്തരമൊരു നോട്ടീസ് അയക്കാൻ സാധിച്ചു എന്ന് ചോദിച്ച് ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും സംസ്ഥാന സർക്കാരിനോട് അടിയന്തര വിശദീകരണം തേടുകയും ചെയ്തു. കോടതി നിലപാട് കടുപ്പിച്ചതോടെ ഉദ്യോഗസ്ഥനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തതായി സർക്കാർ അറിയിക്കുകയായിരുന്നു. വിഷയം അനാവശ്യമായി വിവാദമാക്കരുതെന്നും സോളിസിറ്റർ ജനറൽ തുടർന്ന് കോടതിയോട് അഭ്യർത്ഥിച്ചു.
An Executive Magistrate in Greater Noida was suspended following a severe rebuke from the Supreme Court. The official had issued a show-cause notice to a law student demanding ₹15 lakh in sureties for allegedly supporting a protest. This action blatantly violated a recent Supreme Court directive that barred coercive state action against participating students, prompting the Chief Justice of India to intervene and the state to initiate immediate disciplinary action.