നോയിഡ: നോയിഡയിലെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നുള്ള തൊഴിലാളി പ്രതിഷേധം അക്രമാസക്തമായി. ശമ്പള വർദ്ധനവിലെ കാലതാമസവും അനിശ്ചിതത്വവും ആരോപിച്ച് നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഫേസ് 2 വ്യവസായ മേഖലയിലുണ്ടായ പ്രതിഷേധം ഇന്നാണ് കൂടുതൽ രൂക്ഷമായത്. പ്രതിഷേധക്കാർ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീ വെക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. പൊലീസ് വാഹനങ്ങളും ആക്രമണത്തിന് ഇരയായി. ജീപ്പുകളും ബൈക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
സെക്ടർ 62 പ്രദേശത്ത് നടന്ന പ്രതിഷേധം ഗതാഗതത്തെ സാരമായി ബാധിച്ചു. സെക്ടർ 16-നെയും എൻ.എച്ച്-9-നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ ഉപരോധിക്കപ്പെട്ടതോടെ മണിക്കൂറുകളോളം വാഹനങ്ങൾ നിരത്തില്‍ കുടുങ്ങി. ഇതുമൂലം അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്തവരും ഓഫീസ് ജീവനക്കാരും ഉൾപ്പെടെ പലർക്കും ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.
വിലക്കയറ്റത്തിന് അനുസരിച്ച് ശമ്പള വർദ്ധനവ് നൽകാത്തതും ഓവർടൈം വേതനം കൃത്യമായി നൽകാത്തതുമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷിയും പ്രധാന പ്രശ്നമായി പ്രതിഷേധകർ ഉയർത്തിക്കാണിക്കുന്നുണ്ട്. വിവിധ വ്യവസായ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിതോടെ ചർച്ചകള്‍ക്ക് കമ്പനികള്‍ തയ്യാറായേക്കും.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുരുഗ്രാമിലെ മനേസർ മേഖലയിൽ ഉണ്ടായ സമാന സംഘർഷത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് 3 മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിനിടെ ഒരു വനിതാ തൊഴിലാളിക്ക് വെടിയേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളിയുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും വെടിവച്ചതായും തൊഴിലാളികൾ ആരോപിക്കുന്നുണ്ടെങ്കിലും, സംഘർഷം സൃഷ്ടിക്കാൻ മറ്റാരോ വെടിയുതിർന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഓവർടൈം ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കൽ, ശമ്പളം സമയബന്ധിതമായി വിതരണം ചെയ്യൽ, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ നടപടികൾ കൈക്കൊള്ളാൻ തീരുമാനമായിട്ടുണ്ട്. തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary: Worker protests over salary delays in Noida and Greater Noida turned violent, with vehicles set on fire, clashes with police, and traffic disruptions.