India

ബലാത്സംഗ കേസില്‍ ജയില്‍ മോചിതനായ മുന്‍ പ്രവർത്തകനെ പൂമാലയിട്ട് സ്വീകരിച്ച് ഹിന്ദു യുവവാഹിനി

ഗാസിയാബാദ് ബലാത്സംഗ കേസ്; പ്രതി സുശീൽ പ്രജാപതിക്ക് പൂമാലയും ഘോഷയാത്രയും; സമൂഹമാധ്യമങ്ങൾ പ്രതിഷേധം

Madism Desk

നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുന്‍ ഹിന്ദു യുവ വാഹിനി അംഗം സുശീൽ പ്രജാപതി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ പൂമാലയിട്ട് സ്വീകരിച്ച് സഹപ്രവർത്തകർ. ജയിൽ മോചിതനായതിന് പിന്നാലെ പ്രതിയെ പൂമാലകൾ അണിയിച്ച് സ്വീകരണമൊരുക്കുകയും റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജയിലിൽ നിന്ന് ഒമ്പത് മാസത്തെ തടവിന് ശേഷം മെയ് 17-നാണ് പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയത്.

പ്രതിക്ക് പൂമാലകൾ അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതിയെ അനുയായികൾ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിജയറാലി പോലെ സംഘടിപ്പിച്ച ഘോഷയാത്രയിൽ കൈകൊടുക്കുന്നതും 'വിക്ടറി' ചിഹ്നങ്ങൾ കാണിക്കുന്നതും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുന്നതും വ്യക്തമാണ്.

അഭിഭാഷകനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് നിയമ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് സംഘപരിവാർ പ്രവർത്തകനെതിരായ കേസ്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ നടന്ന സ്വീകരണം പ്രാദേശിക തലത്തിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വൈറൽ വീഡിയോകൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

English Summary: A man accused of raping a law student in Uttar Pradesh received a grand public welcome after being released on bail. Supporters organized a roadshow and celebratory reception, triggering widespread criticism and prompting police to begin an inquiry into viral videos