നിരത്തുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അവകാശത്തേക്കാള്‍ പ്രധാനമാണ് കാല്‍ നടയാത്രികര്‍ക്ക് ഫുട്പാത്തിലുള്ളതെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഫുട്പാത്തുകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണെന്നാണ് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. വിഷയത്തില്‍ സമഗ്രമായ നിയമ നിര്‍മാണത്തിന്റെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന് ഉത്തരവിന്റെ പകര്‍പ്പ് അയക്കാനും നിര്‍ദേശിച്ചു.
1988 ലെ മോട്ടോര്‍ വാഹന നിയമം നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്ലെന്നും, ഇത് പല തരത്തില്‍ കാല്‍നടയാത്രക്കാരുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ നഗര കാര്യ, ഗ്രാമ വികസന, ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയങ്ങളെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 19(1)(ഡി) പ്രകാരം സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ജനങ്ങൾക്ക് ഉറപ്പാക്കുന്നുണ്ട്. ഇന്ത്യയുടെ ഏതു പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അനുച്ഛേദം 19(1)(എ), 19(1)(ബി), 19(1)(സി), ആര്‍ട്ടിക്കിള്‍ 21 എന്നിവയുമായും ഇത് ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കുന്നു. ഒരു റോഡ് നിലവിലുണ്ടെങ്കില്‍ അവിടെ കാല്‍നട യാത്രികര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം. അവ കൃത്യമായി പരിപാലിക്കപ്പെടണം. അത് അധികൃതരുടെ കടമയാണെന്നും ബെഞ്ച് വ്യക്തമാക്കുന്നു.
അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ള പാതകളില്‍ കാല്‍നടയാത്രികരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധത്തിലുള്ള തടസങ്ങള്‍ പിഴ ലഭിക്കാവുന്ന കുറ്റമാണ്. നടപാതകളുടെ അഭാവവും ഫുട്പാത്തിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.
കാല്‍നടയാത്രികനായിരുന്ന അഞ്ചുവയസുകാരന്‍ വാഹനമിടിച്ച് മരിച്ച കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകും വഴി ടാങ്കര്‍ ലോറിയിടിച്ചായിരുന്നു അന്ന് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് കാല്‍നടയാത്രികര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. വിഷയത്തില്‍ കുട്ടിയുടെ പിതാവിന് നല്‍കേണ്ട നഷ്ടപരിഹാര തുകയും സുപ്രീം കോടതി വര്‍ധിപ്പിച്ചു. 11,44,628 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. തുക രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നും നേരത്തെ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ഹൈക്കോടതി ഉത്തരവ് തിരുത്തിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ നഗരങ്ങളും നിരത്തുകളും വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് രൂപപ്പെടുത്തുന്നത്. ഇത് കാല്‍നടയാത്രികരെ അവഗണിക്കുന്നതിന് തുല്യമാണ്. മനുഷ്യപരിണാമത്തില്‍ ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് തന്നെ മനുഷ്യര്‍ നടന്നിരുന്നു എന്ന് മറക്കറുതെന്നും സുപ്രീം കോടതി ഓര്‍മിപ്പിക്കുന്നു.
The Supreme Court of India has ruled that walking on designated footpaths is a fundamental right protected under the Constitution. In a judgment delivered on Thursday, a bench comprising Justice P. S. Narasimha and Justice A. S. Chandurkar held that the right to walk is an integral part of the freedom of movement guaranteed under Article 19(1)(d) of the Constitution. The court emphasized that pedestrians are entitled to safe and accessible footpaths, and authorities have a responsibility to protect public walkways from encroachments and obstructions.