International

പുതിയ യുദ്ധതന്ത്രവുമായി ഇറാൻ; കുവൈറ്റിന്റെ എണ്ണക്കപ്പലും ഇസ്രയേലിന്റെ ഓയിൽ റിഫൈനറിയും ആക്രമിച്ചു

ഇറാന്റെ ഇന്ധന ഉത്പാദന കേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കയെ ശക്തമായി പ്രതിരോധിക്കുമെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു

Madism Desk

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത യുദ്ധം ദിനംപ്രതി സങ്കീർണമാവുകയാണ്. എണ്ണ ഉത്പ്പാ​ദന കേന്ദ്രങ്ങളിൽ സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ ശക്തമായി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഇറാൻ ആരംഭിച്ചു കഴിഞ്ഞു. ദുബായ് തുറമുഖത്തിലെ ആങ്കറേജ് മേഖലയിലുള്ള ‘അൽ-സാൽമി’ എണ്ണക്കപ്പലിനെ ഇറാൻ ആക്രമിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നതിനിടയിലാണ് ഇറാൻ എണ്ണക്കപ്പലിനു നേരെയുള്ള ആക്രമണം നടത്തിയതെന്നത് ശ്രദ്ധേയമാണ്. ആക്രമണത്തിൽ പൂർണമായും എണ്ണ സംഭരിച്ച കപ്പലിന്റെ ഘടനക്ക് കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, ഇസ്രായേലിലെ ജെറുസലേമിൽ സൈറൺ ശബ്ദങ്ങൾ മുഴങ്ങിയതായും സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ മിസൈലുകൾക്കെതിരായ പ്രതിരോധ നടപടികൾ തുടരുകയാണെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. ഇസ്രയേലിലെ ഇന്ധന റിഫൈനറിയിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. പ്രതിരോധ സംവിധാനമായ പാട്രിയേറ്റിനെ മറികടന്നതാണ് ഇറാന്റെ മിസൈൽ റിഫൈനറിയിൽ പതിച്ചത്.

മറുവശത്ത് അമേരിക്ക ഇറാനെതിരായ സൈനിക നീക്കവും ശക്തമാക്കിയിട്ടുണ്ട്. ‘വാൾ സ്ട്രീറ്റ് ജേർണൽ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇസ്ഫഹാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും വലിയ ആയുധ സംഭരണശാല ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് അമേരിക്ക തകർത്തതായാണ് വിവരം. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ ഉടനടി ഒരു ധാരയുണ്ടാക്കാത്ത പക്ഷം, ഖാർഗ് ദ്വീപിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾ, എണ്ണ കിണറുകൾ, വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്ന് സജീവമാക്കാത്ത പക്ഷവും ഇതേ നടപടികൾ തന്നെ ഇറാൻ പ്രതീക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഭാഗികമായി അടഞ്ഞ നിലയിൽ തുടരുകയാണെങ്കിലും സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അടുത്ത വൃന്തങ്ങളോട് ട്രംപ് സൂചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, യുദ്ധം അവസാനിക്കുന്നത് സംബന്ധിച്ച വ്യക്തമായ മറുപടി നൽകാതെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇറാനെതിരായ യുദ്ധം ലക്ഷ്യങ്ങളുടെ പകുതിയേക്കാൾ ഒരുപടി മുന്നിലാണെന്നാണ് നെതന്യാഹു പറഞ്ഞത്. യുദ്ധത്തിന്റെ സമയപരിധിയിലല്ല, ദൗത്യലക്ഷ്യങ്ങളാണ് പ്രധാനമെന്ന് അദ്ദേഹം വിശദീകരിച്ചു. ഫെബ്രുവരി 28-ന് ട്രംപുമായി സഖ്യമുണ്ടാക്കി ആരംഭിച്ച് തുടങ്ങിയ യുദ്ധം ആരംഭിക്കുന്ന സമയത്ത്, ഈ സൈനിക നീക്കം നാല് മുതൽ ആറ് ആഴ്ചക്കുള്ളിൽ പരിസമാപ്തിയിലെത്തുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.

English Summary: Iran escalated the conflict by attacking a Kuwaiti oil tanker and an Israeli oil refinery, while the US intensified strikes on Iran’s military infrastructure, deepening tensions in the ongoing war.