International

'കരാറുകള്‍ ജലരേഖകള്‍ മാത്രം'; ഗാസ മുനമ്പിന്റെ 70 ശതമാനം പിടിച്ചെടുക്കാന്‍ ഇസ്രായേല്‍, സൈന്യത്തിന് നിര്‍ദേശം നല്‍കി നെതന്യാഹു

ഇതിനകം തന്നെ യുദ്ധം തകര്‍ത്ത പ്രദേശത്ത് മാനുഷിക പ്രതിസന്ധി ശക്തമാക്കാന്‍ ഇസ്രയേലിന്റെ നീക്കം കാരണമാകും

Madism Desk

യുദ്ധം തകര്‍ത്ത ഗാസയില്‍ സമ്പൂര്‍ണ അധിവേശത്തിന് ഇസ്രയേല്‍ കോപ്പുകൂട്ടുന്നു. ഗാസയുടെ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം പരമാവധി പിടിച്ചെടുക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഗാസ മുനമ്പിന്റെ 70% പ്രദേശത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനാണ് ഇസ്രായേല്‍ പദ്ധതി. ഇതുസംബന്ധിച്ച നിര്‍ദേശം നെതന്യാഹു ഇസ്രയേല്‍ സൈന്യത്തിന് നല്‍കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനകം തന്നെ യുദ്ധം തകര്‍ത്ത പ്രദേശത്ത് മാനുഷിക പ്രതിസന്ധി ശക്തമാക്കാന്‍ ഇസ്രയേലിന്റെ നീക്കം കാരണമാകും. യുഎസ് മധ്യസ്ഥത വഹിച്ച ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം അധിനിവേശ പ്രദേശത്തിന്റെ 53 ശതമാനവരുന്ന മേഖലയില്‍ ഇസ്രായേലിന് നേരിട്ട് നിയന്ത്രണം നല്‍കുന്ന നിലയുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തിലും ഇസ്രായേല്‍ സൈന്യം ഗാസയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന നിലയുണ്ടായിരുന്നു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമുള്ള എട്ട് മാസക്കാലത്തിനിടയില്‍, ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പിന്റെ ഇസ്രയേലില്‍ നിന്ന് വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയായ 'മഞ്ഞ വര'യുടെ പരിധിയില്‍ പലസ്തീനികള്‍ക്കെതിരെ വെടിവയ്പ്പ് തുടരുകയും, പടിഞ്ഞാറന്‍ ഗാസയ്ക്കുള്ളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 900-ലധികം പലസ്തീനികള്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ഇതിന് പിന്നാലെ, ഇക്കഴിഞ്ഞ ദിവസങ്ങളില്‍, ഇസ്രയേല്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ താമസക്കാരോട് ഉടന്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വീടുകളും ഷെല്‍റ്ററുകളും ഉപേക്ഷിച്ച് പലായനം ചെയ്യണം എന്നാണ് നിര്‍ദേശം.

നെതന്യാഹുവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേല്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ, തന്റെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ കൂടിയാണ് ഗാസ ഭൂപ്രദേശങ്ങള്‍ നിയന്ത്രണം ഏറ്റെടുക്കുന്നത് എന്നാണ് വിലയിരുത്തല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു സെറ്റില്‍മെന്റില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവേയാണ് നെതന്യാഹു ഇസ്രായേല്‍ ഭൂ പ്രദേശങ്ങള്‍ വിപുലീകരിക്കുന്നതിന്റെ നീക്കങ്ങളെ കുറിച്ച്പ്രാദേശിക ലക്ഷ്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

''നമ്മള്‍ ഇപ്പോള്‍ ഹമാസിനെ ഞെരുക്കുകയാണ്. ഇപ്പോള്‍ ആ പ്രദേശത്തിന്റെ 60% നമ്മുടെ നിയന്ത്രണത്തിലാണ്. അത് 70 ശതമാനത്തിലേക്ക് മാറ്റുക എന്നതാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നും നെതന്യാഹു വ്യക്തമാക്കി. ഇതോടെ വലിയൊരു വിഭാഗം പലസ്തീകള്‍ ഗാസയില്‍ നിന്നും പുറത്താക്കപ്പെടും. ഇസ്രയേല്‍ നടപടി വംശീയ ഉന്മൂലനത്തിനുള്ള ദീര്‍ഘകാല പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യാവകാശ സംഘടകള്‍ ഉള്‍പ്പെടെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം

ഗാസയില്‍ സൈനിക നിയന്ത്രണം വിപുലീകരിക്കുന്ന ഇസ്രായേല്‍ നടപടി ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ 20-പോയിന്റ് സമാധാന പദ്ധതി പ്രകാരം ഗാസ വിഷയത്തില്‍ ഇസ്രായേലി, ഹമാസ് സമാധാന ചര്‍ച്ചകളുടെ വിപുലീകണള്‍ക്കായാണ് താല്‍ക്കാലിക 'യെല്ലോ ലൈന്‍' രൂപപ്പെടുത്തിയത്.

'ആരും ഗാസ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകില്ല, പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും തിരികെ പോകാനും സ്വാതന്ത്ര്യമുണ്ടാകും. ഞങ്ങള്‍ ആളുകളെ അവിടെ തന്നെ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് മികച്ച ഗാസ നിര്‍മ്മിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.'' എന്നായിരുന്നു ഇരുപതിന പദ്ധതിയില്‍ ട്രംപ് ഉള്‍പ്പെടെ നല്‍കിയിരുന്ന വാഗ്ദാനം.

English Summary: Israel is reportedly preparing for a large-scale military expansion in war-ravaged Gaza, aiming to establish maximum control over key territories in the region. According to international media reports, Israeli Prime Minister Benjamin Netanyahu has instructed the Israeli military to move towards controlling nearly 70% of the Gaza Strip. The development signals a possible escalation in the ongoing conflict, raising fresh concerns over regional stability and humanitarian conditions in Gaza.