Italy shooting -representative image
International

ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പത്തോളം തവണ വെടിയുതിർത്ത് അക്രമി!

വൈശാഖി ആഘോഷങ്ങൾക്കായി എത്തിയവരെ ലക്ഷ്യമിട്ട് നടന്ന കൃത്യം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്; അക്രമി ഇന്ത്യൻ വംശജനെന്ന് സൂചന.

Madism Desk

ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിൽ സിഖ് ദേവാലയത്തിന് പുറത്തുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സ്വദേശികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ബെർഗാമോയിലെ കോവോ നഗരത്തിലാണ് ഇന്ത്യൻ സമൂഹത്തെ ഒന്നടങ്കം നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ഗുരുദ്വാര മാതാ സാഹിബ് കൗർ ജിയിൽ വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞ് പുറത്തിറങ്ങിയവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്.

48 വയസ്സുകാരായ രഗീന്ദർ സിംഗ്, ഗുർമിത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. കോവോ നിവാസിയാണ് രഗീന്ദർ സിംഗ്. സമീപത്തെ അഗ്നാഡെല്ലോയിൽ താമസിക്കുന്ന ഗുർമിത് സിംഗിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രാർത്ഥന കഴിഞ്ഞ് ഇവർ പുറത്തേക്ക് എത്തിയ നിമിഷം കാറിലെത്തിയ അക്രമി പത്തോളം തവണ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാൾക്ക് നിസ്സാര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

സ്ഥലത്തുനിന്നും പത്തോളം വെടിയുണ്ടകൾ കണ്ടെടുത്തു. പെട്ടെന്നുണ്ടായ പ്രകോപനമല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഒരു കൊലപാതകമാണിതെന്നാണ് ഇറ്റാലിയൻ പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമി ഇതേ ഗുരുദ്വാരയിൽ വരാറുള്ള മറ്റൊരു ഇന്ത്യൻ വംശജനാണെന്ന് ദൃക്സാക്ഷികൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ 15 വർഷത്തോളമായി സിഖ് വിഭാഗം ഈ മേഖലയിൽ സമാധാനപരമായാണ് കഴിയുന്നതെന്നും ഇതുവരെ ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടായിട്ടില്ലെന്നും കോവോ മേയർ ആൻഡ്രിയ കാപ്പല്ലെറ്റി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാവിയയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങളും ബാലസ്റ്റിക് തെളിവുകളും പരിശോധിച്ചുകൊണ്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

English Summary: Two Indian men were shot dead in northern Italy late Friday night, just minutes after they stepped out of a warehouse being used as a place of worship during a Vaisakhi gathering, according to local media reports.

The victims had been attending a Vaisakhi gathering at the Gurdwara Mata Sahib Kaur Ji, located in an industrial area, when they were targeted.