International

നെതന്യാഹുവിന്റെ 'രഹസ്യ സന്ദര്‍ശന വെളിപ്പെടുത്തല്‍' തള്ളി യുഎഇ; മൊസാദിന്റെ കരങ്ങള്‍ ഗള്‍ഫില്‍ പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഇസ്രയേല്‍ നീക്കങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഇറാനും ഗള്‍ഫ് രാജ്യങ്ങളും നിരീക്ഷിക്കുന്നത്

Madism Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ യുഎഇ ഭരണാധികാരിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദം തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിന്റേത് അടിസ്ഥാന രഹിതമായ അവകാശവാദമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍-യുഎഇ ബന്ധത്തില്‍ നാഴികക്കല്ലാവുന്ന സന്ദര്‍ശനവും കൂടിക്കാഴ്ച്ചയുമാണ് നടന്നതെന്നാണ് ടെല്‍ അവീവ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഒപെകില്‍നിന്ന് വേര്‍പിരിയാനുള്ള യുഎഇയുടെ തീരുമാനത്തിന് പിന്നില്‍ ഇസ്രയേല്‍ സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അല്‍ ഐനില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും പങ്കെടുത്തുവെന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഉപയോഗിക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനം(അയേണ്‍ ഡോം) യുഎഇയ്ക്ക് ലഭ്യമാക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായും നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. ഇറാന്‍ യുദ്ധത്തില്‍ ഇസ്രയേലിന്റെ പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം. കൂടാതെ വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക സഹകരണങ്ങള്‍ ഇരു രാജ്യങ്ങളും ശക്തമാക്കാനും ധാരണയായിട്ടുണ്ട്

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം രണ്ട് തവണ നിര്‍ണായക ചര്‍ച്ചകള്‍ക്കായി യുഎഇയിലെത്തിയിരുന്നു. പിന്നാലെ ഇറാനെതിരെ യുഎഇയുടെ നേതൃത്വത്തില്‍ രഹസ്യ സൈനിക നീക്കം നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020ല്‍ ബഹ്റൈന്‍, സുഡാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇസ്രയേല്‍ തുടക്കംകുറിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ഈ നീക്കങ്ങള്‍ ദശാബ്ദങ്ങള്‍നീണ്ട ശത്രുതയ്ക്കാണ് വിരാമമിട്ടത്. ചരിത്രത്തിലാദ്യമായിട്ടാണ് അന്ന് ഒരു അറബ് രാജ്യം ഇസ്രയേലുമായി സന്ധി ചർച്ചകള്‍ ലക്ഷ്യത്തിലെത്തിയത്.

സൌദി അറേബ്യ കുത്തകയാക്കി വെച്ചിരിക്കുന്ന ഒപെക്കില്‍നിന്ന് യുഎഇ പടിയിറങ്ങുന്നത് അമേരിക്കയ്ക്കാണ് തത്വത്തില്‍ ഗുണം ചെയ്യുക. പെട്രോഡോളറിലുള്ള വ്യാപാരവും ഇതോടെ വർധിക്കും.

English Summary: The UAE has officially denied Israeli claims of a secret meeting between Prime Minister Benjamin Netanyahu and UAE President Sheikh Mohamed bin Zayed, calling the reports baseless. The controversy comes amid growing speculation over expanding Israel-UAE strategic ties and alleged Mossad influence in Gulf geopolitics.