പശ്ചിമേഷ്യയില്‍ ആറുമാസമായി തുടരുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലുള്ള നാല് പ്രമുഖ നഗരങ്ങള്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം. ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ എണ്ണ സംഭരണശാലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വന്‍തോതില്‍ തീപിടിക്കുകയും ചെയ്തു. ഖമീസ് മുശൈത്തിലെ സൗദി വ്യോമസേനാ താവളം, തൊട്ടടുത്തുള്ള അഭ, യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നജ്‌റാന്‍, ചെങ്കടല്‍ തുറമുഖ നഗരമായ ജിസാന്‍ എന്നിവിടങ്ങളിലെ സൗദി സര്‍ക്കാറിന്റെ എണ്ണ കമ്പനിയുടെ (അരാംകോ) കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ, പ്രതിദിനം 4,00,000 ബാരല്‍ ശേഷിയുള്ള ജിസാനിലെ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ചില എണ്ണ നിലയങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. തീ പൂര്‍ണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫെബ്രുവരിയില്‍ ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം ആരംഭിച്ചതിനുശേഷം സൗദി അറേബ്യയ്ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണിത്.
തലസ്ഥാനം ഉള്‍പ്പെടെ യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികള്‍, സൗദി അതിര്‍ത്തിക്കുള്ളിലേക്ക് ശക്തമായ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. സൗദി നഗരങ്ങളില്‍ ആക്രമണം നടന്നതായുള്ള ചിത്രങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ സൗദിയുടേതെന്ന് അവകാശപ്പെടുന്ന, അതിര്‍ത്തിയിലെ മറ്റൊരു പ്രദേശത്ത് വെച്ച് തകര്‍ത്ത ട്രക്കുകള്‍ക്ക് തീപിടിക്കുന്ന ചിത്രങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടു. ഹൂതികളുടെ ആക്രമണത്തോടെ ഓഗസ്റ്റിലെ ഒരു മാസത്തെ ശാന്തതയ്ക്ക് ശേഷം, ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷഭരിതമായിരിക്കുകയാണ്.
'കണ്ണിന് കണ്ണ്' എന്ന രീതിയില്‍ തിരിച്ചടിക്കുമെന്ന് സൗദി
ഹൂതികളുടെ ഈ പ്രകോപനത്തിനെതിരെ 'കണ്ണിന് കണ്ണ്' എന്ന രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന വ്യക്തമാക്കി. 'ഈ ഭീകര സേനയെ തടയുന്നതിനായി പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തോടെ ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കും,' എന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇതിന് പിന്നാലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ മാരിബ് പ്രവിശ്യയില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. മാരിബ് പ്രവിശ്യയിലെ അല്‍-ജുബ ജില്ലയിലാണ് സൗദി വ്യോമാക്രമണം നടത്തിയതെന്ന് ഹൂതി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിലെ ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
2014 സെപ്റ്റംബര്‍ മുതല്‍ തലസ്ഥാനമായ സനയും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളും നിയന്ത്രിക്കുന്ന ഹൂതികളും യെമന്‍ സേനയും തമ്മില്‍ 12 വര്‍ഷത്തോളമായി യുദ്ധം തുടരുകയാണ്. 2022 ഏപ്രില്‍ മുതല്‍ മേഖലയില്‍ താരതമ്യേന ശാന്തമായ അന്തരീക്ഷം നിലനിന്നിരുന്നെങ്കിലും വീണ്ടും സംഘര്‍ഷം ശക്തമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം, യെമനില്‍ വ്യോമാക്രമണം നടത്തി സൗദിയാണ് യുദ്ധം രൂക്ഷമാക്കിയതെന്നും ഇതിന് ശക്തമായി തിരിച്ചടിക്കുമെന്നും ഹൂതി വക്താവ് യഹ്യ സാരിയും മുന്നറിയിപ്പ് നല്‍കി. അതേസമയം, സൗദിക്കെതിരായ ആക്രമണങ്ങളെ ഹൂതി മാധ്യമ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് നസ്രുദ്ദീന്‍ ആമിര്‍ പ്രശംസിച്ചു. യെമന്‍ ജനതയ്ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തി യാതൊരു തിരിച്ചടിയോ വിലയോ നല്‍കാതെ രക്ഷപ്പെടാന്‍ കഴിയുന്ന കാലം അവസാനിച്ചുവെന്ന് സൗദി മനസ്സിലാക്കണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആഗോള എണ്ണവിപണിയില്‍ തിരിച്ചടി
സൗദിക്കെതിരായ ആക്രമണം പുറത്തുവന്നതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 99 ഡോളറിന് മുകളിലെത്തി. പാരമ്പര്യമായി ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തിലായതിന് പുറമേ, സൗദിയിലെ എണ്ണ ഉത്പാദനം തടസ്സപ്പെടുന്നത് ആഗോള ഇന്ധന ക്ഷാമത്തിന് വഴിതുറക്കുമെന്ന ആശങ്ക ശക്തമാണ്. അമേരിക്കയില്‍ ഡീസല്‍ വില ഗാലന് 5.90 ഡോളറിലധികമായി റെക്കോര്‍ഡ് നിരക്കിലെത്തിയിട്ടുണ്ട്. ഗള്‍ഫിലെ യുദ്ധം ഇപ്പോള്‍ യു.എസും ഇറാനും തമ്മിലുള്ള ശക്തിപ്രകടനമായി മാറിയിരിക്കുകയാണ്. പരസ്പരം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക-നാവിക ഉപരോധങ്ങള്‍ വഴി എതിരാളിയെ കീഴടക്കാന്‍ കഴിയുമെന്നാണ് ഇരുപക്ഷവും കരുതുന്നത്.
Houthi forces backed by Iran have launched drone and missile attacks targeting four major cities in southern Saudi Arabia, further escalating tensions in the Middle East. The attacks reportedly injured 73 people, including women and children, and sparked fires at oil storage facilities and other critical infrastructure. Targets reportedly included Saudi military facilities in Khamis Mushait and Arar, as well as Aramco facilities in Najran and Jizan. The attacks also targeted the strategic area around Jizan’s major oil refinery, which has a capacity of around 400,000 barrels per day. Some oil facilities were temporarily shut down following the attacks, while firefighting operations continued. Saudi-led coalition forces vowed to respond forcefully and subsequently carried out airstrikes in Yemen’s Marib province.