International

യുഎസ്-ഇറാൻ ചർച്ചകൾ വീണ്ടും; യുദ്ധം ഒഴിവാക്കാനുള്ള ‘അവസാന അവസര’ മെന്ന് ട്രംപ്, സമാധാന ശ്രമങ്ങളുമായി സൗദിയും ഒമാനും

യു.എസ്-ഇറാൻ യുദ്ധം മിഡിൽ ഈസ്റ്റിലുടനീളം പടർന്നുപിടിക്കുമെന്ന ആശങ്കയെത്തുടർന്നാണ് നയതന്ത്രപരമായ പരിഹാരത്തിനായി സൗദി ഇടപെട്ടത്.

Madism Desk

യു.എസ് ആക്രമണങ്ങള്‍ ഘട്ടങ്ങളായി വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഇറാനുള്ള 'അവസാന അവസരം' ആണ് അമേരിക്കയുമായി ആരംഭിക്കാനിരിക്കുന്ന പുതിയ ചര്‍ച്ചകളെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്കിലൂടെ ഗതാഗതം പുനസ്ഥാപിക്കുന്നതിനും ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

'ഹോര്‍മൂസ് കടലിടുക്ക് തുറക്കുക എന്നതാണ് ഒന്നാം ഘട്ടം. ആണവ നിരായുധീകരണമാണ് രണ്ടാം ഘട്ടം. അതിന് കുറച്ചുകൂടി സമയം എടുത്തേക്കാം,' ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ കാര്യത്തില്‍ തന്റെ ക്ഷമ നശിക്കുകയാണെന്നും ഒരു മികച്ച കരാറില്‍ ഒപ്പുവെക്കാന്‍ അവര്‍ക്കുള്ള അവസാന അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ മറുപടി

ട്രംപിന്റെ ഈ അവകാശവാദം ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി തള്ളി. സമുദ്രഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഒമാനുമായി മാത്രമാണ് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ഇറാന്‍ നേതൃത്വത്തിനെതിരെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ചര്‍ച്ചകള്‍ക്ക് അഭ്യര്‍ത്ഥിച്ച ശേഷം അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് പരസ്യമായി പറയുന്ന ഇറാന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.

സാവകാശം നൽകിയത് സൗദിയുടെ ഇടപെടൽ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിന് യു.എസ് പദ്ധതിയിട്ടിരുന്നെങ്കിലും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഫോണിൽ വിളിച്ച് നയതന്ത്രപരമായ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. എങ്കിലും ഈ തീരുമാനം താത്കാലികമാണെന്നും ഇറാൻ എത്രയും വേഗം കരാറിലെത്തണമെന്ന ഉപാധിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ്-ഇറാൻ യുദ്ധം മിഡിൽ ഈസ്റ്റിലുടനീളം പടർന്നുപിടിക്കുമെന്ന ആശങ്കയെത്തുടർന്നാണ് നയതന്ത്രപരമായ പരിഹാരത്തിനായി സൗദി ഇടപെട്ടത്.

ഒമാൻ മധ്യസ്ഥതയും ഹോർമുസ് പാതയും

ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒരു ഇടക്കാല പാത വികസിപ്പിക്കുന്നതിൽ ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. താൽക്കാലികമായി ഇരുവശത്തേക്കും ഉപയോഗിക്കാവുന്ന ഒരൊറ്റ ഇടനാഴി രൂപീകരിക്കാനാണ് ഇറാൻ നിർദേശിച്ചിരിക്കുന്നത്. ഇതിനായി, കപ്പലുകൾ കടലിടുക്കിന്റെ വടക്കൻ പാതയിലൂടെ തന്നെ കടന്നുപോകണമെന്നും പ്രദേശത്തെ കടൽ മൈനുകൾ നീക്കം ചെയ്യാൻ മൂന്നാമതൊരു രാജ്യത്തെ അനുവദിക്കില്ലെന്നുമുള്ള കർശന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. അതോടൊപ്പം, ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ നാവിക ഉപരോധം പൂർണ്ണമായി നീക്കാതെ ഈ വിഷയത്തിൽ ഒരു ശാശ്വത പരിഹാരം സാധ്യമല്ലെന്നും അവർ വ്യക്തമാക്കുന്നു.

കടലിടുക്കിന്മേൽ പൂർണ്ണ പരമാധികാരം അവകാശപ്പെടുന്ന ഇറാൻ, കപ്പലുകൾക്ക് സമുദ്ര സേവനങ്ങൾ നൽകുന്നതിന് ഫീസ് ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ മുന്നോട്ടുവെക്കുന്നുണ്ട്. ഉയർന്ന തുക ഈടാക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് പകരമായി, ഒമാൻ-ഇറാൻ സംയുക്ത കമ്പനി രൂപീകരിച്ച് കുറഞ്ഞ ചെലവിലും മുൻഗണനാ നിരക്കുകളിലും സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഒരു നിർദേശം. ജൂൺ 18-ന് ഇരുവിഭാഗവും ഒപ്പുവെച്ച വെടിനിർത്തൽ ധാരണാപത്രത്തിലെ മറ്റു കരാറുകൾ നടപ്പിലാക്കണമെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ ഇരുവിഭാഗത്തിനും സ്വീകാര്യമായ ഒരു പാത നിർമ്മിക്കേണ്ടതുണ്ട്. ധാരണാപത്രത്തിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ചെങ്കടലിലേക്കും ഇറാഖിലേക്കും പടർന്ന യുദ്ധത്തിന്റെ പുനരാരംഭത്തിന് കാരണമായത്.

കഴിഞ്ഞ ആഴ്ച, ഇറാന് സമീപമുള്ള വടക്കൻ പാതയിലൂടെ കപ്പലുകൾ കടന്നുപോകണമെന്നും ചില കപ്പലുകൾക്ക് മാത്രം തെക്കൻ പാത ഉപയോഗിക്കാമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കിയിരുന്നു. "രണ്ടോ മൂന്നോ വ്യത്യസ്ത പാതകൾക്ക് പകരം ഒരു റൗണ്ട് ട്രിപ്പ് കോറിഡോറിനെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്. സ്ഥിരമായ പാത തീരുമാനിക്കുന്നത് വരെ താൽക്കാലികമായി ഉപയോഗിക്കാനുള്ളതാണ് ഈ ഇടക്കാല പാത", ബഗായി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ മേൽനോട്ടത്തിലുണ്ടായിരുന്ന പഴയ പാതയ്ക്ക് പകരമായാണ് ഈ പുതിയ സംവിധാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇരുവിഭാഗവും ഭൂപടങ്ങൾ കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ ഒമാൻ ആശങ്കയിലായിരുന്നു. തെക്കൻ പാതയിലെ മൈനുകൾ നീക്കം ചെയ്യാൻ യൂറോപ്യൻ സഖ്യകക്ഷികളെ ചുമതലപ്പെടുത്താൻ ഒമാൻ തയ്യാറെടുത്തിരുന്നുവെങ്കിലും ഇത് ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവെച്ചേക്കാം എന്ന ഭയമുണ്ടായിരുന്നു. അതേസമയം, യു.എസിനെ വിശ്വസിക്കരുതെന്ന് ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പുരോഹിത സഭയായ 'അസംബ്ലി ഓഫ് എക്സ്പെർട്ട്സ്' മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ഈ ധാരണാപത്രം ഭാവിയിലെ വിദേശബന്ധങ്ങളുടെ പ്രധാന അടിത്തറയായി മാറുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രത്യാശ പ്രകടിപ്പിച്ചു.

U.S. President Donald Trump has described the upcoming talks with Iran as Tehran’s "last chance" to avoid a phased escalation of U.S. military action. Trump said discussions could begin within the next one or two days, focusing first on reopening the Strait of Hormuz and later addressing concerns over Iran’s nuclear program. He warned that U.S. patience is running out and urged Iran to agree to a comprehensive deal. However, Iran rejected Trump's claim that direct negotiations with Washington are imminent. Iranian Foreign Ministry spokesperson Esmaeil Baghaei said Tehran is currently holding discussions only with Oman regarding maritime navigation and has not started direct talks with the United States.