International

വീണ്ടും ട്രംപിന്റെ ചൈനാ വിരുദ്ധ കാര്‍ഡ്, ലക്ഷ്യം ആഭ്യന്തര രാഷ്ട്രീയമോ? യു എസ്-ചൈന ബന്ധം സങ്കീര്‍ണമാകുന്നു

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തി, യു എസ് സ്വന്തം വീഴ്ചകളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് ചൈന

Madism Desk

യു എസ് തിരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോപണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ വീണ്ടും ഉലച്ചിരിക്കുകയാണ്. ചൈനീസ് ഭരണാധികാരി ഷി ജിന്‍പിങുമായി വാഷിങ്ടണില്‍ നടത്താനിരുന്ന നിര്‍ണായക ഉച്ചകോടിക്ക് കൃത്യം രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ നീക്കം. വരുന്ന നവംബറില്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളെ നേരിടാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരുങ്ങുന്നതിനിടെയാണ് വോട്ടിങ് സമ്പ്രദായങ്ങളെയും തിരഞ്ഞെടുപ്പ് നടത്തിപ്പിനെയും കുറിച്ചുള്ള തന്റെ ദീര്‍ഘകാല പരാതികള്‍ ട്രംപ് വീണ്ടും ഉന്നയിച്ചത്. 'ഈ വിവരച്ചോര്‍ച്ച തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് മുന്‍പൊന്നുമില്ലാത്തവിധം വലിയൊരു ഭീഷണിയാണ് ഉയര്‍ത്തുന്നത്', ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് യു എസ് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചൈന നിയമവിരുദ്ധമായി കൈക്കലാക്കിയെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു.

ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളി ചൈന

എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ വെറും കെട്ടിച്ചമച്ചതാണെന്നും ദുരുദ്ദേശ്യപരമായ അപവാദ പ്രചാരണമാണെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അമേരിക്കയുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ചൈനയ്ക്ക് യാതൊരു താല്‍പ്പര്യവുമില്ലെന്നും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നും മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചൈനയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തി, യു എസ് സ്വന്തം വീഴ്ചകളെക്കുറിച്ച് ആത്മപരിശോധന നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രസംഗത്തിന് മുന്നോടിയായി അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് ലിയു ചാങ് പറഞ്ഞത് ഇങ്ങനെയാണ്, 'ചൈന ഒരിക്കലും യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ല, ഇനി ഇടപെടുകയുമില്ല'.

ശ്രദ്ധയോടെ രൂപപ്പെടുത്തിയ വ്യാപാര സന്ധി തകരുമോ?

ഷി ജിന്‍പിങുമായി തനിക്കുള്ള ഊഷ്മളമായ വ്യക്തിബന്ധത്തെക്കുറിച്ച് എപ്പോഴും വാചാലനാകാറുള്ള ട്രംപ്, ഇത്തവണ ചൈനയുടെ നീക്കങ്ങളില്‍ വ്യക്തിപരമായി അസ്വസ്ഥനായാണ് കാണപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ ആഗ്രഹിച്ചതെന്നും താന്‍ അവരുടെ തന്ത്രങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് അവരതിന് ശ്രമിച്ചതെന്നും ട്രംപ് ആരോപിച്ചു. അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര എതിരാളിയായി കാണുന്ന ചൈനയോട് അടുത്തകാലത്തായി ട്രംപ് പുലര്‍ത്തിയിരുന്ന സഹകരണ നിലപാടില്‍ നിന്നുള്ള കടുത്ത വ്യതിചലനമായാണ് ഇപ്പോഴത്തെ നടപടിയെ അന്താരാഷ്ട്ര സമൂഹം കാണുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഈ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട സന്ധിയെ തകിടം മറിക്കാന്‍ ഈ പ്രസംഗത്തിന് സാധിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അതേസമയം, ട്രംപിന്റെ പ്രസംഗം യു എസ്-ചൈന ബന്ധത്തില്‍ എന്ത് സ്വാധീനമുണ്ടാക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.

2025-ല്‍ ചൈനയ്ക്ക് മേല്‍ വന്‍തോതില്‍ താരിഫുകള്‍ ചുമത്തിയ ശേഷം, അപൂര്‍വമായ ധാതുക്കളുടെ കയറ്റുമതി ചൈന തടഞ്ഞിരുന്നു. ഇത് ഉല്‍പ്പാദന മേഖലയെ തളര്‍ത്തുമെന്നുമുള്ള ഭയത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് തന്റെ കര്‍ശന നിലപാടുകളില്‍ നിന്ന് പിന്മാറിയിരുന്നു. മേയ് മാസത്തില്‍ ചൈന സന്ദര്‍ശിച്ച ട്രംപ് തായ്വാന്‍ തര്‍ക്കങ്ങളില്‍ മൃദുസമീപനം സ്വീകരിക്കുകയും ഷിയെ തന്റെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 24-ന് അമേരിക്കയെ സന്ദര്‍ശിക്കാന്‍ ട്രംപ് ഷിയെ ക്ഷണിക്കുകയുണ്ടായി. കൂടാതെ നവംബറില്‍ ചൈനയിലെ ഷെന്‍ഷനില്‍ നടക്കുന്ന ഏഷ്യാ-പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യവും ട്രംപിന്റെ പരിഗണനയിലുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള ഭാവി കൂടിക്കാഴ്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ചൈന ട്രംപ് ഭരണകൂടത്തെ സ്വകാര്യമായി അറിയിച്ചിട്ടുണ്ടെന്നാണ് ഈ ചര്‍ച്ചകളുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ചൈന ട്രംപിന്റെ വ്യാഴാഴ്ചത്തെ പരാമര്‍ശങ്ങളെ അത്ര ഗൗരവത്തോടെ എടുത്തേക്കില്ല.

തിരഞ്ഞെടുപ്പ് അവകാശവാദങ്ങളിലെ ട്രംപിന്റെ ചരിത്രം

ഈ പ്രസംഗം ചൈനയോടുള്ള വിദേശനയം മാറ്റാനുദ്ദേശിച്ചുള്ളതല്ലെന്നും മറിച്ച് ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാണെന്നുമാണ് ചൈനയുടെ ആദ്യ വിലയിരുത്തല്‍. വൈറ്റ് ഹൗസിന്റെ ഈസ്റ്റ് റൂമില്‍ നടത്തിയ 25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ചൈനക്കെതിരെ യാതൊരു കടുത്ത നടപടികളും ട്രംപ് പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ഇടപെടലുകളെക്കുറിച്ച് ട്രംപ് ചൈനയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2020-ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് താന്‍ പരാജയപ്പെട്ടത് കൃത്രിമത്വത്തിലൂടെയായിരുന്നു എന്ന തന്റെ വാദങ്ങള്‍ക്ക് പിന്തുണ കിട്ടാന്‍ അദ്ദേഹം മുന്‍പും ചൈനയെ വലിച്ചിഴച്ചിട്ടുണ്ട്. 2020-ലെ വോട്ടെടുപ്പിന് മുന്നോടിയായി ചൈനീസ് ഹാക്കര്‍മാര്‍ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ലക്ഷ്യമിട്ടിരുന്നതായി ട്രംപിന്റെ ആദ്യ ഭരണകാലത്തെ ഉദ്യോഗസ്ഥരും പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍, 2021-ലെ യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുടെ വിലയിരുത്തലില്‍, ചൈന ഉള്‍പ്പെടെയുള്ള ഒരു വിദേശ ശക്തിയും 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ രജിസ്‌ട്രേഷന്‍, ബാലറ്റുകള്‍, ഫലപ്രഖ്യാപനം എന്നിവയുള്‍പ്പെടെയുള്ള ഒരു സാങ്കേതിക കാര്യങ്ങളിലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

യു എസ് നിലപാടുകളിലെ വൈരുദ്ധ്യം

പ്രസംഗത്തിന് ശേഷം ട്രംപ് ഭരണകൂടം ചൈനയ്ക്കെതിരെ എന്തെങ്കിലും കടുത്ത നടപടികള്‍ കൈക്കൊള്ളുമോ എന്ന് വ്യക്തമല്ല. തങ്ങളുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ചൈനയ്ക്ക് ഇഷ്ടപ്പെടാത്ത നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് ഭരണകൂടം ചൈനയ്ക്ക് സ്വകാര്യമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ചൈനയെ പ്രകോപിപ്പിച്ചേക്കാവുന്ന ചില പുതിയ നയങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് വൈറ്റ് ഹൗസ് ഈയിടെയായി ചില ആഭ്യന്തര ഏജന്‍സികളെ വിലക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'വോട്ടിങ് അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായി പ്രസിഡന്റ് ട്രംപ് ചൈനീസ് ഇടപെടലിനെക്കുറിച്ചുള്ള വ്യാജമായ വാദങ്ങള്‍ ഉപയോഗിക്കുകയാണ്. സെപ്റ്റംബറില്‍ ഷി ജിന്‍പിങ് വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള ചൈനയുമായുള്ള തന്റെ സൗഹൃദ ശ്രമങ്ങളെ ഈ പ്രസ്താവനകള്‍ ബാധിക്കില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ടാകാം', വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കിഴക്കന്‍ ഏഷ്യക്കായുള്ള മുന്‍ സീനിയര്‍ ഡയറക്ടര്‍ മിറ രാപ്-ഹൂപ്പര്‍ പറഞ്ഞു.

US President Donald Trump's renewed allegations that China interfered in US elections have intensified tensions between Washington and Beijing just weeks before a planned summit with Chinese President Xi Jinping. Trump claimed China illegally obtained data on millions of American voters and described the alleged breach as an unprecedented threat to election security. Beijing strongly denied the accusations, calling them baseless and politically motivated. Analysts believe Trump's remarks are aimed more at domestic political gains ahead of the upcoming congressional elections than at reshaping US-China policy. The controversy also raises questions about the future of bilateral trade ties and planned diplomatic engagements between the world's two largest economies.