International

റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം, നടപടി 1996ലെ വിമാനാക്രമണക്കേസിൽ; വെനസ്വേലയ്ക്കു പിന്നാലെ ക്യൂബയുടെ പരമാധികാരത്തിലും ഇടപെടാന്‍ ട്രംപ്!

നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത, വെറും രാഷ്ട്രീയ കുതന്ത്രമായി മാത്രമായേ യു.എസ് നടപടിയെ കാണാനാകൂ എന്നാണ് ക്യൂബയുടെ പ്രതികരണം

Madism Desk

'അടുത്ത ലക്ഷ്യം ക്യൂബ'. വെനസ്വേലയിലും ഇറാനിലും നടത്തിയ സൈനിക ഇടപെടലുകൾക്ക് പിന്നാലെ, കഴിഞ്ഞ മാർച്ചിൽ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. ഇതിനുശേഷവും പലതവണ ക്യൂബയ്ക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന പ്രഖ്യാപനങ്ങൾ ട്രംപ് നടത്തി. പിന്നാലെ ഇന്ധന ഉപരോധവും ഏർപ്പെടുത്തി. ഒടുവിൽ, മുൻ ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റമുൾപ്പടെ ചുമത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം.

1996ൽ ക്യൂബയ്ക്കും ഫ്ളോറിഡയ്ക്കുമിടയിൽ യുഎസിൻറെ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് അസാധാരണ നടപടി. കൊലപാതകക്കുറ്റം കൂടാതെ, യുഎസ് പൗരന്മാരെ വധിക്കാൻ ഗൂഢാലോചന, വിമാനം തകർക്കൽ എന്നീ വകുപ്പുകളും ഫെഡറൽ പ്രോസിക്യൂട്ടർമാർ ചുമത്തിയിട്ടുണ്ട്.

ബുധനാഴ്ച മിയാമിയിലെ ഫ്രീഡം ടവറിൽ വാർത്താസമ്മേളനം നടത്തി ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാസ്ട്രോയെ പിടികൂടാൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ യുഎസിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബ്ലാഞ്ച് പ്രതികരിച്ചു.

ക്യൂബൻ-അമേരിക്കൻ സംഘടനയായ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ എന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളാണ് അന്ന് ക്യൂബൻ സൈന്യം വെടിവെച്ചിട്ടത്. മൂന്ന് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ നാല് പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത് ക്യൂബൻ സായുധ സേനയുടെ തലവനായിരുന്നു റൗൾ കാസ്ട്രോ.

വിമാനം തകർത്തത് കൂടാതെ അർമാൻഡോ അലക്സാന്ദ്രെ ജൂനിയർ, കാർലോസ് ആൽബെർട്ടോ കോസ്റ്റ, മാരിയോ മാനുവൽ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നിവരെ കൊലപ്പെടുത്തിയതിനും കാസ്ട്രോയ്ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ വെവ്വേറെ കൊലക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

എന്നാൽ നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത, വെറും രാഷ്ട്രീയ കുതന്ത്രമായി മാത്രമായേ യു.എസ് നടപടിയെ കാണാനാകൂയെന്നാണ് ക്യൂബയുടെ പ്രതികരണം. ക്യൂബൻ അതിർത്തിക്കുള്ളിൽ വെച്ച് നിയമാനുസൃതമായ പ്രതിരോധം മാത്രമാണ് രാജ്യം അന്ന് ചെയ്തതെന്ന് ക്യൂബൻ പ്രസിഡന്ർറ് മിഗുവേൽ ഡയസ്-കാനെൽ വ്യക്തമാക്കി. ക്യൂബൻ ഭരണത്തിൽ രാഷ്ട്രീയ, സാമ്പത്തിക പരിഷ്കാരങ്ങൾ വരുത്താൻ യു.എസ് സമ്മർദം ചെലുത്തുന്നതിനിടെയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് നേതൃത്വത്തിലെ പ്രധാന വ്യക്തിയ്ക്കെതിരെ നീതിന്യായ വകുപ്പിൻറെ കുറ്റപത്രം.

ക്യൂബയ്ക്ക് മേൽ യു.എസ് ഉപരോധമേർപ്പെടുത്തുകയും എണ്ണയുൾപ്പടെ തടഞ്ഞതിനാൽ വൈദ്യുതി തടസ്സപ്പെടുകയും ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. റൗൾ കാസ്ട്രോയ്ക്കെതിരായ നീക്കം ക്യൂബയ്ക്കെതിരായ സൈനിക നടപടിക്ക് യു.എസ് വഴിയൊരുക്കുകയാണോ എന്ന ആശങ്ക തള്ളിക്കളയാനാവില്ല. ജനുവരിയിൽ, വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മദൂറോയ്ക്കെതിരെയും യു.എസ് സമാനരീതിയിൽ കുറ്റംചുമത്തി നടപടിയെടുത്തിരുന്നു.

English Summary: The Trump administration has filed charges, including murder, against former Cuban revolutionary leader Raúl Castro. The indictment by the U.S. Justice Department against one of the key figures in Cuba’s communist leadership comes amid increasing American pressure on Cuba to introduce political and economic reforms.