International

'പുതിയ തുടക്കം, പുതുയുഗം', സിനിമ സ്റ്റൈലിൽ രാഷ്ട്രീയം പറഞ്ഞ് വിജയ്

താന്‍ ദൈവദൂതനല്ല. അതുകൊണ്ടുതന്നെ സാധ്യമായ കാര്യങ്ങള്‍മാത്രമേ പറയുകയൊള്ളുവെന്നും വിജയ് പറഞ്ഞു

Madism Desk

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമിട്ട് തമിഴ്‌നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ് വിജയ് നടത്തിയത് വൈകാരികവും രാഷ്ട്രീയവുമായ പ്രസംഗം. വിശപ്പും ദാരിദ്രവുമായി ജീവിച്ച തന്നെ വളര്‍ത്തിയത് തമിഴ് ജനതയാണെന്നും ആ കടപ്പാട് വീട്ടാനാണ് താന്‍ എല്ലാം ഒഴിവാക്കി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്നും വിജയ് പറഞ്ഞു. അതേസമയം, ഖജനാവ് കാലിയാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒഴിഞ്ഞതെന്നും പത്ത് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടമെന്നും വിജയ് ആരോപിച്ചു. കാര്യങ്ങള്‍ വിലയിരുത്തി ധവളപത്രമിറക്കുമെന്ന് വിജയ് പറഞ്ഞു.

താന്‍ ദൈവദൂതനല്ല. അതുകൊണ്ടുതന്നെ സാധ്യമായ കാര്യങ്ങള്‍മാത്രമേ പറയൂ. വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല. ജനങ്ങളുടെ പണം തൊടില്ല, വിജയ് തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്യുന്നവരെ വിടുകയുമില്ല. എന്റെ കുടെ നില്‍ക്കുന്നവരാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. സ്ത്രീ സുരക്ഷക്കും ലഹരിയെ നേരിടുന്നതിനും പ്രതേകം ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അധികാര കേന്ദ്രങ്ങള്‍ ഇല്ലാതാക്കി എല്ലാവര്‍ക്കും കരുതലെന്ന ജനങ്ങള്‍ക്കൊപ്പമുള്ള രാഷ്ട്രീയമാണ് ടിവികെ മുന്നോട്ടുവെക്കുന്നതെന്നും വിജയ് പറഞ്ഞു.

ഒരു സഹസംവിധായകന്റെ മകനായ, സിനിമയില്‍ വിജയിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട എനിക്ക് വിശപ്പും ദാരിദ്രവും വളരെ നന്നായി അറിയാം. ഞാന്‍ ഒരു രാജപരമ്പരയില്‍നിന്ന് വരുന്ന ആളല്ല. ഞാന്‍ നിങ്ങളുടെ കുടുംബത്തില്‍നിന്ന വരുന്ന ആളാണ്. നിങ്ങളും അതുപോലെ എന്നെ കണ്ടതിനാലാണ് എനിക്ക് സിനിമയില്‍ വലിയ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് ഞാന്‍ എല്ലാം വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചതിന് നന്ദിയെന്നും വിജയ് പറഞ്ഞു.

സംസ്ഥാനത്തിന്റെ കടം 10 ലക്ഷം കോടിരൂപ കവിഞ്ഞു. ഖജനാവ് പൂര്‍ണ്ണമായും ശ്യൂന്യമായിരിക്കുകയാണ്. വലിയ ഭാരമാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഏറ്റെടുത്തശേഷം മാത്രമേ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാന്‍ സാധിക്കുകയൊള്ളു. അത് വിലയിരുത്തിയതിനുശേഷം ദവളപത്രം പുറത്തിറക്കും. എല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്ന് പറഞ്ഞ് സുതാര്യമായ ഭരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ് അറിയിച്ചു.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, തൃഷ, വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍ എന്നിവരും ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വിജയ്ക്ക് പുറമേ മറ്റ് 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.