Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ഇഡി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്, വീണയെ വീണ്ടും ചോദ്യം ചെയ്യും

കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ആദ്യ എൽഡിഎഫ് സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം നടക്കുക.

Madism Desk

വിവാദമായ സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ശക്തമാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് ലഭിച്ച സഹായങ്ങളെ കേന്ദ്രീകരിച്ച് ഇ ഡി അന്വേഷണം നടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് ലഭിച്ച മാസപ്പടിക്ക് പിന്നില്‍ സര്‍ക്കാരില്‍ നിന്ന് കമ്പനിക്ക് ലഭിച്ച വഴിവിട്ട അനുകൂല്യങ്ങളാണെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി. അതുകൊണ്ടുതന്നെ കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം നടക്കുക.

ഇന്നലെ കൊച്ചിയില്‍ നടന്ന രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ വീണയെ ഇഡി ഉദ്യോഗസ്ഥര്‍ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അടുത്ത ആഴ്ച വീണ്ടും ഹാജരാകാന്‍ വീണയ്ക്ക് ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി വീണയ്ക്ക് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നാണ് വിവരം. കരാര്‍ ലഭിച്ചതില്‍ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാല്‍, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

എസ്എഫ്‌ഐഒ കുറ്റപത്രം അന്വേഷണത്തില്‍ നിര്‍ണായകം

കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇഡിയ്ക്ക് ലഭ്യമായത്. കരിമണല്‍ കമ്പനിയും വീണയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ രേഖകള്‍. നേരത്തെ ജൂണ്‍ 29-നായിരുന്നു ചോദ്യം ചെയ്യല്‍ നിശ്ചയിച്ചിരുന്നതെങ്കിലും, എസ്എഫ്‌ഐഒ രേഖകള്‍ കൈപ്പറ്റിയതോടെ ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ച് ഇന്നലെത്തന്നെ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. 29-ാം തീയതി ഹാജരാകുന്നതിലുള്ള അസൗകര്യം വീണയും നേരത്തെ അറിയിച്ചിരുന്നു.

കേസുകളുടെ പശ്ചാത്തലം

വീണയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന ഐടി കമ്പനിക്ക്, സിഎംആർഎൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ നൽകിയതായി ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് പകരമായി എക്സാലോജിക് യാതൊരു സേവനവും നൽകിയിട്ടില്ലെന്ന കണ്ടെത്തലാണ് കേസുകളുടെ ആധാരം. തുടർന്ന് എസ്എഫ്ഐഒയും, ഇതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡിയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മാസപ്പടി കേസിൽ തുടരന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസിലെ എട്ട് പ്രതികൾക്ക് ഇഡി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

എന്താണ് സിഎംആർഎൽ- എക്സാലോജിക് കേസ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി-യുടെ ഐടി സ്ഥാപനമായ 'എക്സാലോജിക് സൊല്യൂഷൻസും' കരിമണൽ ഖനന കമ്പനിയായ 'സിഎംആർഎല്ലും' തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ളതാണ് ഈ കേസ്. 2017-2021 കാലയളവിൽ ഐടി സേവനങ്ങളുടെ പേരിൽ സിഎംആർഎൽ കമ്പനി വീണയ്ക്ക് 1.72 കോടി രൂപ (എസ്എഫ്ഐഒ കണ്ടെത്തൽ പ്രകാരം 2.70 കോടിയോളം രൂപ) കൈമാറിയെന്നാണ് പ്രധാന ആരോപണം. എന്നാൽ എക്സാലോജിക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, ആലപ്പുഴയിൽ ഖനനാനുമതി ലഭിക്കാൻ പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതിനും സർക്കാർ തീരുമാനങ്ങൾക്കും പകരമായി നൽകിയ നിയമവിരുദ്ധ പ്രതിഫലമാണ് (മാസപ്പടി) ഈ തുകയെന്നുമാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡിലും തുടർന്ന് സെറ്റിൽമെന്റ് ബോർഡിന്റെ പരിശോധനയിലും കണ്ടെത്തിയത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയ്ക്ക് ഓഹരിയുള്ള കമ്പനി, ബോർഡ് അനുമതിയില്ലാതെ ഈ ഇടപാട് നടത്തിയത് കമ്പനീസ് നിയമങ്ങളുടെ ലംഘനമാണെന്നും വ്യക്തമായി.

തുടർന്ന് കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ കേസ് ഏറ്റെടുക്കുകയും 2025 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തട്ടിപ്പ് തടയുന്നതിനുള്ള സെക്ഷൻ 447 പ്രകാരം വീണയെ 11-ാം പ്രതിയാക്കുകയും ചെയ്തു. സിഎംആർഎൽ ഫണ്ട് ഉപയോഗിച്ച് വീണ വ്യക്തിഗത കടബാധ്യതകൾ തീർത്തതായും കുറ്റപത്രത്തിൽ പറയുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയും കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജികൾ 2026 മേയ് 26-ന് കേരള ഹൈക്കോടതി പൂർണ്ണമായും തള്ളിയതോടെ ഇഡിക്ക് മുന്നോട്ട് പോകാൻ നിയമപരമായ വഴിതുറന്നു.

The Enforcement Directorate (ED) has intensified its investigation into the CMRL–Exalogic financial transactions case, expanding its focus to alleged benefits received by CMRL during the LDF government's tenure. The agency suspects that the monthly payments made to Exalogic Solutions, owned by Former Chief Minister Pinarayi Vijayan's daughter Veena T., may have been linked to undue favours extended to the company.