Kerala

സമവായമുണ്ടായാല്‍ മുഖ്യമന്ത്രി ഇന്ന്, അന്തിമ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

എഐസിസി നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Madism Desk

സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഡല്‍ഹിയില്‍ തുടരുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടായാല്‍ ഇന്ന് വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടായേക്കും. എംഎല്‍എമാരുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാന്‍ കേരളത്തില്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ എഐസിസി പ്രതിനിധികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. എഐസിസി നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

63 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ കെ.സി.വേണുഗോപാലിനുള്ളത് വന്‍ഭൂരിപക്ഷമാണ്. 5 പേര്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ കേരളത്തില്‍ ഉയരുന്ന പ്രതികരണങ്ങള്‍ കാണാതിരിക്കാനാകില്ലെന്നും നിരീക്ഷകര്‍ പറയുന്നു.

സമവായ ചര്‍ച്ചകള്‍ക്കായി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മൂവരും ഡല്‍ഹിയില്‍ എത്തി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഡല്‍ഹിയിലുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധിയുടെ അഭിപ്രായംകൂടി തേടിയ ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്തിമ തീരുമാനമെടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും മറ്റ് രണ്ട് പേരെ അനുനയിപ്പിക്കുകയുമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഹൈക്കമാന്‍ഡ് തീരുമാനം തിരുവനന്തപുരകത്ത് നിയമസഭാ കക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കും.

അതിനിടെ, മുഖ്യമന്ത്രി തര്‍ക്കത്തില്‍ തെരുവില്‍ പോസ്റ്റര്‍ യുദ്ധവും തുടരുകയാണ്. ഡല്‍ഹിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെ.സി. വേണുഗോപാലിനെതിരെ ബോര്‍ഡുയര്‍ന്നു. വി ഡി സതീശന്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റര്‍ യുദ്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് അവശ്യപ്പെട്ടിട്ടും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

English Summery: The Congress party is expected to take a final decision today on who will become the next Chief Minister of Kerala, following intense discussions in Delhi. According to reports submitted by AICC observers to Congress president Mallikarjun Kharge, the decision cannot be based solely on MLA support due to the complex political situation in the state.