Kerala

ഗോവിന്ദന്റെ 'പുച്ഛം' തിരിച്ചടിയായി, ശൈലജയെ മാറ്റിയത് തെറ്റ്; സിപിഎം നേതൃത്വത്തിനെതിരെ ഏരിയാ കമ്മിറ്റികളിലും വിമര്‍ശനം

പിണറായി വിജയനും എംവി ഗോവിന്ദനും നേരെ മാത്രമാണ് വിമർശനം ഉയർന്നത്

Madism Desk

സിപിഐഎം നേതൃത്വത്തിനെതിരെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമര്‍ശനം. കെ.കെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റിയതും കണ്ണൂരിലെ തിരിച്ചടികളിലും വിവിധ ഏരിയാ കമ്മിറ്റികളില്‍ രൂക്ഷ പ്രതികരണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പേരാവൂരിലേക്ക് കെകെ ശൈലജയെ പരീക്ഷിച്ചത് മട്ടന്നൂരില്‍ ക്ഷീണം ചെയ്തുവെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പുച്ഛം കലര്‍ന്ന പെരുമാറ്റം വോട്ടര്‍മാരില്‍ പാര്‍ട്ടിക്കെതിരെ വെറുപ്പുളവാക്കിയെന്നും മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഐയുടെ വിവിധ കമ്മിറ്റികളിലും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫിന് പ്രചരണങ്ങള്‍ ക്യാപ്റ്റനില്‍ മാത്രം ഒതുങ്ങിനിന്നുവെന്നും അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് പാര്‍ട്ടിയെ എത്തിക്കാന്‍ സാധിച്ചില്ലെന്നും വിവിധ കമ്മിറ്റികള്‍ വിലയിരുത്തി.

ഏകദേശം 64 ദളിത് സംഘടനകള്‍ സംസ്ഥാനത്തുടനീളം ഇടതുമുന്നണിക്കെതിരെ തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിച്ചുവെന്നും ഇത്തരം, സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് പിന്നില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ പാര്‍ട്ടികളില്‍നിന്ന് അകന്നതാണെന്നും സിപിഐയുടെ കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനം. ഇക്കാര്യത്തില്‍ ഇടതുപക്ഷം ശക്തമായ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടിയുണ്ടാക്കുമെന്നും കമ്മിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പിണറായി വിജയനെ മാത്രം നേതാവാക്കി ഉയര്‍ത്തി കാണിച്ചായിരുന്നില്ല എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പിണറായി വിജയന്റെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. ഇരുവരും നടത്തിയ ചില ഭാഷ പ്രയോ​ഗങ്ങൾ വോട്ടർമാരെ ഇടതുവിരുദ്ധ ചേരിക്ക് വോട്ട് ചെയ്യാനും പ്രേരിപ്പിച്ചു. കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങളാണ് ഏറ്റവും തിരിച്ചടിയുണ്ടാക്കിയതെന്നും വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ തയ്യാറാകണമായിരുന്നുവെന്നും വിമർശനങ്ങളുണ്ട്.

English Summary: Internal criticism against Communist Party of India (Marxist) leadership is reportedly intensifying at area committee meetings following the election setback. Leaders have questioned the decision to shift K. K. Shailaja from Mattannur, while criticism has also emerged against M. V. Govindan and Pinarayi Vijayan over campaign style, public image, and voter disconnect.