ഡൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി മാരത്തോൺ ചർച്ചകൾ തുടരും. ഇന്ന് വൈകീട്ട് നടന്ന ഹൈക്കമാൻഡ് ചർച്ചയിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം ഇന്ന് മുഖ്യമന്ത്രിയുടെ പേര് പുറത്തുവിടില്ലെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നുമാണ് ദീപാ ദാസ് മുൻഷി വിശദീകരിക്കുന്നത്.
അതേസമയം ചർച്ചയിൽ കെ സി വേണുഗോപാലിനാണ് ഹൈക്കമാൻഡ് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം കേരളത്തിൽ പ്രവർത്തകർക്കിടയിൽ നടക്കുന്ന മുഖ്യമന്ത്രി പക്ഷം പിടിക്കലും തെരുവ് യുദ്ധവും അവസാനിപ്പിക്കണമെന്ന് വി.ഡി സതീശൻ യോഗത്തിന് പിന്നാലെ അഭ്യർത്ഥിച്ചു. ഇനി നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ല, ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കും, എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും വി ഡി പറഞ്ഞു.
നേതാക്കളെ പ്രവർത്തകർ ഇഷ്ടപ്പെടുന്നതിൽ ആർക്കും തെറ്റുപറയാൻ പറ്റില്ല, പക്ഷേ അതൊരിക്കലും മറ്റുള്ളവരെ അപമാനിച്ചുകൊണ്ട് ആവരുതെന്ന് കെ.സി വേണുഗോപാലും യോഗത്തിന് ശേഷം പ്രതികരിച്ചു. ജനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് പാർട്ടിക്ക് മോശം ചിത്രമുണ്ടാക്കാനാണ് ഇപ്പോഴത്തെ സാഹചര്യം കാരണമായിരിക്കുന്നതെന്നും ഇന്നത്തോടു കൂടി എല്ലാം അവസാനിച്ചിരിക്കണമെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
English Summary: The Indian National Congress high command has deferred the Kerala Chief Minister decision after marathon talks. Deepa Dasmunsi confirmed that no announcement will be made today, with the final call to be taken by Rahul Gandhi and Mallikarjun Kharge. Reports indicate growing support within the leadership for K. C. Venugopal.