വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ മറൈൻ ടോക്‌സിൻ ആകാം മരണകാരണമെന്നാണ് രാസപരിശോധനാ റിപ്പോർട്ടിലെ നിഗമനം. ഭക്ഷ്യവിഷബാധയായിരിക്കും എന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത് കണ്ടെത്താനായില്ല.
വില്ലൻ മീൻമുട്ട?
ഹോട്ടലിൽ എത്തിയ കുടുംബത്തിലെ എല്ലാവരും മീൻമുട്ട കഴിച്ചിരുന്നു. ഇതിൽനിന്നുള്ള മറൈൻ ടോക്‌സിൻ ആകാം രണ്ട് പേരുടെ മരണത്തിനു കാരണമെന്നാണ് രാസപരിശോധനാ റിപ്പോർട്ടിലെ നിഗമനം. കഴിഞ്ഞ ഫെബ്രുവരി 16 നായിരുന്നു സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.
എന്താണ് മറൈൻ ടോക്‌സിൻ?
മറൈൻ ടോക്‌സിൻ (Marine Toxins) അഥവാ കടൽ വിഷങ്ങൾ കടൽ മത്സ്യങ്ങളിലും കക്കവർഗങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഹാനികരമായ വിഷാംശമാണ്. ചില പ്രത്യേക കാലയളവുകളിൽ മത്സ്യങ്ങൾ കഴിക്കുന്ന ആൽഗകൾ വഴിയോ അല്ലാതെയോ ആണ് ഇത് അവയുടെ ശരീരത്തിൽ രൂപപ്പെടുന്നത്. പാകം ചെയ്താലും ഇത്തരം വിഷാംശങ്ങൾ പൂർണമായി നശിക്കണമെന്നില്ല. അങ്ങനെ വരുമ്പോഴാണ് മരണത്തിനു വരെ കാരണമാകുന്നത്.
മത്സ്യങ്ങൾക്കും കക്കകൾക്കും പുറമേ കടലിലെ സൂക്ഷ്മജീവികളിലും മറൈൻ ടോക്‌സിൻ കാണപ്പെടുന്നു. മൈക്രോ ആൽഗകൾ (ഡൈനോഫ്‌ലാഗെലേറ്റുകൾ, സയനോബാക്ടീരിയ), ചില മത്സ്യങ്ങൾ, ചില ബാക്ടീരിയകൾ എന്നിവ മൂലം കടലിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളാണ് ഈ വിഷവസ്തുക്കൾ. ഇവ അകത്തു ചെന്നാൽ ഞരമ്പുകളെയും കുടലുകളെയും മറ്റ് അവയവങ്ങളെയും ബാധിക്കും.
ലക്ഷണങ്ങൾ
ഭക്ഷ്യവിഷബാധയ്ക്കു സമമായ ലക്ഷണങ്ങളാണ് മറൈൻ ടോക്‌സിൻ വന്നാൽ കാണിക്കുക. കടുത്ത വയറുവേദന, ഛർദി, വയറിളക്കം, തലകറക്കം, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഛർദിയും വയറിളക്കവും രൂക്ഷമാകുന്നതോടെ കടുത്ത നിർജലീകരണം സംഭവിക്കുകയും ഇത് മരണത്തിനു കാരണമാകുകയും ചെയ്യുന്നു.
English Summary: Marine toxins found in seafood are suspected to be the cause behind two deaths in Kerala, highlighting serious concerns over food safety and hidden toxins in fish.