Kerala

വിഴിഞ്ഞത്തേക്ക് വൻ വിദേശ നിക്ഷേപം; അദാനി പോർട്സും എംഎസ്‍സിയും കൈകോർത്തു, 49% ഓഹരി കൈമാറും

ഏതാണ്ട് 27,000 കോടി രൂപയുടെ (2.85 ബില്യൺ യുഎസ് ഡോളർ) മെഗാ പദ്ധതിയിലാണ് ഇരു കമ്പനികളും കൈകോർക്കുന്നത്.

Madism Desk

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് തുറമുഖത്തേക്ക് വൻ വിദേശ നിക്ഷേപം. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരായ അദാനി പോർട്സും ആഗോള ഷിപ്പിംഗ് ഭീമന്മാരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും (MSC) തമ്മിൽ തന്ത്രപ്രധാനമായ കരാറിലെത്തി. ഈ കരാറിലൂടെ എംഎസ്‍സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (TiL) വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49% ഓഹരികൾ സ്വന്തമാക്കും.

ഏതാണ്ട് 27,000 കോടി രൂപയുടെ (2.85 ബില്യൺ യുഎസ് ഡോളർ) മെഗാ പദ്ധതിയിലാണ് ഇരു കമ്പനികളും കൈകോർക്കുന്നത്. ഇതിൽ 13,000 കോടി രൂപ (1.397 ബില്യൺ ഡോളർ) TiL നിക്ഷേപിക്കും. ഈ സാമ്പത്തിക പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിന്റെ നിലവിലെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയായ 16 ലക്ഷം TEU-ൽ നിന്ന് 3.5 മടങ്ങ് വർധിച്ച് 2028-ഓടെ 57 ലക്ഷം TEU ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

മുന്ദ്ര (കണ്ടെയ്നർ ടെർമിനൽ 3), എന്നൂർ തുറമുഖങ്ങൾക്ക് ശേഷം അദാനി പോർട്സും എംഎസ്‍സി ഗ്രൂപ്പും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്. നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ തുറമുഖങ്ങളെ ആശ്രയിക്കുന്ന ബംഗ്ലാദേശിൽ നിന്നുള്ള ചരക്കുകൾ വിഴിഞ്ഞത്തേക്ക് ആകർഷിക്കാനും, കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ ആധിപത്യം ഉറപ്പിക്കാനും ഈ സഖ്യം സഹായിക്കും.

വിഴിഞ്ഞം തുറമുഖത്തേക്കും അതുവഴി ആഗോള വിതരണ ശൃംഖലയിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനം ഈ പങ്കാളിത്തത്തോടെ കൂടുതൽ ശക്തമാകുമെന്ന് APSEZ സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി. “വിഴിഞ്ഞം തുറമുഖം അതിവേഗത്തിൽ വളർന്ന് ഇന്ന് രാജ്യത്തെ പ്രധാന ട്രാൻഷിപ്മെന്റ് ഹബ്ബുകളിലൊന്നായി മാറിയിരിക്കുന്നു. പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ തന്നെ 20 ലക്ഷം TEU കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും സ്വന്തമാക്കി. വിഴിഞ്ഞത്തേക്കും എംഎസ്‍സിയുമായുള്ള ഞങ്ങളുടെ ദീർഘകാല പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ കൂട്ടുകെട്ട് ആഗോളതലത്തിൽ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.”- അശ്വനി ഗുപ്ത പറഞ്ഞു.

സർക്കാരിന്റെയും മറ്റ് നിയന്ത്രണ ഏജൻസികളുടെയും അന്തിമ അനുമതികൾക്ക് വിധേയമായാകും ഈ ഓഹരി കൈമാറ്റം പൂർത്തിയാവുക. അദാനി പോർട്സും എംഎസ്‍സിയും തമ്മിലുള്ള പുതിയ സഹകരണം വിഴിഞ്ഞം തുറമുഖത്തിനും അദാനി ഗ്രൂപ്പിനും വലിയ വാണിജ്യ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. എംഎസ്‍സിയുടെ സാന്നിധ്യം കൂടുതൽ ചരക്കുകപ്പലുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നതിലൂടെ തുറമുഖത്തിന്റെ വളർച്ചാ ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കാൻ സാധിക്കും. നിലവിൽ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളുടെ വലിയൊരു ശതമാനം വിഴിഞ്ഞത്തേക്ക് ആകർഷിക്കാനും, അതോടൊപ്പം കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാര പാതകളിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും ഈ സഖ്യത്തിലൂടെ കഴിയും. ഇതിനുപുറമെ, ചെറിയ ഫീഡർ കപ്പലുകളിൽ നിന്നും വലിയ കപ്പലുകളിലേക്കും തിരിച്ചുമുള്ള ചരക്കുമാറ്റമായ 'റിലേ കാർഗോ' ഗണ്യമായി വർധിക്കാനും ഈ പുതിയ കരാർ വഴിയൊരുക്കും.

Massive foreign investment is coming to Kerala's pride project, the Vizhinjam International Transhipment Port. India's largest port operator, Adani Ports, and global shipping giant Mediterranean Shipping Company (MSC) have reached a strategic agreement. Through this deal, MSC Group's terminal division, Terminal Investment Limited (TiL), will acquire a 49% stake in the Vizhinjam Port Company.