തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് അടക്കം പത്ത് മണ്ഡലങ്ങളിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന കോൺഗ്രസ് ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി ഡീലുണ്ടാക്കിയ ചരിത്രം കോൺഗ്രസിനാണെന്നും, 2016 ൽ നേമത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് കാരണം കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. 'കോലീബി സഖ്യം' അടക്കമുള്ള കാര്യങ്ങൾ ഓർമപ്പെടുത്തിയായിരുന്നു വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
2016ൽ നേമത്ത് കോൺഗ്രസിന്റെ വോട്ട് കുറഞ്ഞത്, ബിജെപിയുമായി നടന്ന ഡീലിൻറെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. കൂടാതെ, രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമാണെന്നും, കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചു ആഘോഷിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഒറ്റയ്ക്ക് നിന്ന് ബിജെപിയെ പലയിടത്തും എതിർക്കാനുള്ള കഴിവ് കോൺഗ്രസിനില്ലെന്നും, കൂടെയുള്ളവരെ ഒന്നിപ്പിച്ച് നിർത്താനവർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഡീൽ ആരോപണം തങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി-സിപിഐഎം ഡീൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി ബിജെപിയ്ക്ക് സീറ്റുറപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും, ട്വന്റി-ട്വന്റി അതി ദുർബലരായ സ്ഥാനാർത്ഥികളെ പരിഗണിച്ചത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ധാരണയുണ്ടാക്കിയ മണ്ഡലങ്ങൾ വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
English Summary: Pinarayi Vijayan rejected Congress allegations of a CPM-BJP deal, countering that Indian National Congress has a history of understanding with Bharatiya Janata Party.