Thrissur blast site 
Kerala

സ്‌ഫോടനത്തിനു കാരണം കനത്ത ചൂട്? തീപ്പൊരി ഉണ്ടായത് തിരികൾ ഉണക്കിയെടുക്കുന്നതിനിടെ; പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ

ആചാരങ്ങൾ ചടങ്ങിലൊതുക്കാൻ ദേവസ്വങ്ങൾ, അന്തിമ തീരുമാനം സർക്കാരിന്റേത്.

Milan George

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിനു കാരണം കനത്ത ചൂടെന്ന് പ്രാഥമിക നിഗമനം. വെടിക്കെട്ടിനു ഉപയോഗിക്കുന്ന തിരി വാരിക്കെട്ടുന്നതിനിടെയാണ് വെടിക്കെട്ട് പുരയിൽ തീപ്പൊരി ഉണ്ടായത്. ഈ സമയത്ത് കനത്ത വെയിൽ ഉണ്ടായിരുന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെടിക്കെട്ട് പുരയിലെ തൊഴിലാളിയുടെ മൊഴിയാണ് ചൂട് കാരണമാണ് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിച്ചത്.

അമിട്ട്, കുഴിമിന്നൽ, ഡൈന തുടങ്ങിയവയിൽ കൊളുത്താൻ ഉപയോഗിക്കുന്ന തിരി വെടിക്കെട്ട് പുരയ്ക്കു സമീപം കൂട്ടത്തോടെ ഉണക്കാനിട്ടിരുന്നു. രാസലായനിയിൽ മുക്കിയ ശേഷം പായയിലിട്ടാണ് ഇവ ഉണക്കിയെടുക്കുക. കടുത്ത ചൂടിനെ തുടർന്ന് തിരികൾ വേഗത്തിൽ ഉണങ്ങി. ഈ തിരികൾ വാരിയെടുക്കുന്നതിനിടെയാണ് തീഗോളം ഉണ്ടായത്. ഉടനെ തിരികൾ മുഴുവൻ ആളികത്തി. ഇതാണ് അപകടത്തിനു തുടക്കം.

തിരികൾക്കു തീപിടിച്ചതോടെ തൊഴിലാളികൾ വെടിക്കെട്ട് പുരയിൽ നിന്ന് ഓടിരക്ഷപ്പെടാൻ തുടങ്ങി. എന്നാൽ തീ ആളികത്തി നിമിഷനേരം കൊണ്ട് വെടിക്കെട്ട് പുര കത്തി. നിലത്തു ചമ്രംപടിഞ്ഞിരുന്നു വെടിക്കോപ്പുകളിൽ കരിമരുന്ന് നിറയ്ക്കുകയായിരുന്ന തൊഴിലാളികൾക്കു അത്ര വേഗത്തിൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. ഒന്നാമത്തെ വെടിക്കെട്ട് പുര ആളികത്തിയതിനൊപ്പം മറ്റു വെടിക്കെട്ട് പുരകളിലേക്കും തീയെത്തി. പിന്നീട് ഉഗ്രസ്‌ഫോടനമാണ് ഉണ്ടായത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായി. ദേവസ്വം ബോർഡുകളാണ് വെടിക്കെട്ട് ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നത്. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്

English Summary: The tragic explosion at the Mundathikode fireworks storehouse has thrown the upcoming Thrissur Pooram festivities into deep uncertainty, with the iconic fireworks display now facing a potential cancellation. Following the loss of life, the Devaswom boards are actively deliberating on whether to scale back the celebrations to basic rituals. The Thiruvambady Devaswom has maintained that any final decision regarding the fireworks will depend on directives from both the Central and State governments, and they intend to coordinate closely with the Paramekkavu Devaswom on the matter. Should the government advise a complete halt to the pyrotechnics, the boards have indicated they will follow suit after internal consultations. Currently, Devaswom authorities have shifted their primary focus away from the festival preparations to prioritize the funeral arrangements for the deceased and the delivery of essential aid to the affected families.