കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത്, വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കെയാണ് പ്രതിഭാഗം അഭിഭാഷകൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.
രഞ്ജിത്ത് ആദ്യഘട്ടത്തില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, സമഗ്ര അന്വേഷണം നടത്തുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ അന്വേഷണത്തോട് പ്രതി സഹകരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പുതിയ കസ്റ്റഡി അപേക്ഷയില്‍ സഹകരിക്കുന്നില്ലെന്നാണ് രേഖപ്പെടുത്തിരിക്കുന്നത്.
വോട്ട് ചെയ്യുന്നത് പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അതിനായി താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ പങ്കാളിയാകാൻ ഇടക്കാല ജാമ്യം അനിവാര്യമാണെന്നാണ് അഭിഭാഷകന്റെ നിലപാട്.
പരാതിയുമായി ബന്ധപ്പെട്ട വാദത്തിനിടെ, പരാതിക്കാരിക്കെതിരെ ചില ആരോപണങ്ങളും പ്രതിഭാഗം ഉന്നയിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ അഭിനയം പ്രതീക്ഷിച്ചതുപോലെ ഉയർന്നില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ചില രംഗങ്ങൾ തിരുത്തുകയും ചുരുക്കുകയും ചെയ്തതായും, ഇതാണ് പരാതിക്ക് പിന്നിലെ കാരണമെന്നുമാണ് കോടതിയിൽ അറിയിച്ചത്. സംഭവം നടന്നതായി ആരോപിക്കുന്ന കാലയളവിന് പിന്നാലെ വൈകിയാണ് പരാതി നൽകിയതെന്നും, ചിലരുടെ നിർദ്ദേശങ്ങൾക്കൊടുവിലാണ് പരാതി ഉയർന്നതെന്നും പ്രതിഭാഗം വാദിച്ചു. കേസുമായി ബന്ധപ്പെട്ട ഹർജികളിൽ കോടതി പിന്നീട് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
English Summary: Filmmaker Ranjith seeks interim bail to exercise voting rights amid custody plea in sexual assault case.