Kerala

ശബരിമലയിൽ കയറിയവർ യഥാർത്ഥ വിശ്വാസികളായിരുന്നോ? നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധന വേണ്ടെന്ന് സുപ്രീംകോടതി!

നവോത്ഥാനത്തിന്റെ പേരിൽ മതാചാരങ്ങളെ പൊള്ളയാക്കരുത്; വിശ്വാസവും മനസ്സാക്ഷിയും കോടതിയിൽ തർക്കവിഷയമാക്കേണ്ടതില്ലെന്ന് ശബരിമല വിധി പുനഃപരിശോധിക്കുന്ന ഒൻപതംഗ ബെഞ്ച്

Madism Desk

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ നാടകീയമായ വാദപ്രതിവാദങ്ങൾ. ആചാരപരിഷ്കരണത്തിന്റെ പേരിൽ മതവിശ്വാസങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ കോടതിക്ക് കഴിയില്ലെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അനുഷ്ഠാനങ്ങൾ പെട്ടെന്നൊരു ദിവസം ചോദ്യം ചെയ്യുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്നയാണ്

ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്. "പരിഷ്കരണത്തിന്റെ പേരിൽ മതത്തിന്റെ അന്തഃസത്ത ചോർത്തിക്കളയരുത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളെയും കർമ്മങ്ങളെയും നമുക്ക് തൊടാതിരിക്കാം," ജസ്റ്റിസ് നഗരത്ന വ്യക്തമാക്കി. മതത്തെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയുടെ ഭാഗമാകാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും മനസ്സാക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മതേതര കോടതിയിൽ തർക്കവിഷയമാക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണിക്കും കനക ദുർഗയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിന്റെ വാദങ്ങളോടായിരുന്നു കോടതിയുടെ പ്രതികരണം. ഭരണഘടനയുടെ 25(1) അനുസരിച്ചുള്ള വ്യക്തിയുടെ മതസ്വാതന്ത്ര്യം, ആർട്ടിക്കിൾ 26 പ്രകാരമുള്ള മതവിഭാഗങ്ങളുടെ അവകാശത്തേക്കാൾ മുകളിലാണെന്ന് ജെയ്‌സിംഗ് വാദിച്ചു. എന്നാൽ, സാമൂഹിക പരിഷ്കരണത്തിന് സർക്കാരിന് അധികാരം നൽകുന്ന ആർട്ടിക്കിൾ 25(2)(ബി) ഒരു അവകാശമല്ലെന്നും അത് കേവലം ഒരു അധികാരം മാത്രമാണെന്നും ജസ്റ്റിസ് നഗരത്ന ചൂണ്ടിക്കാട്ടി.

"നീതിന്യായ പീഠം പുരോഹിതന്റെ വേഷം കെട്ടണോ?"

കോടതികൾ മതപണ്ഡിതരുടെ (Theologians) റോൾ ഏറ്റെടുക്കേണ്ടി വരുമോ എന്ന ആശങ്ക ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള പങ്കുവെച്ചു. ഒരേ മതത്തിനുള്ളിൽ തന്നെ വിശ്വാസത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങൾ ഉണ്ടാകുമ്പോൾ കോടതി എങ്ങനെയാണ് ശരിയായത് കണ്ടെത്തുകയെന്നും അദ്ദേഹം ചോദിച്ചു. നൂറ്റാണ്ടുകളായി ഉറച്ചുപോയ ആചാരങ്ങളെ പെട്ടെന്ന് ഒരാൾ വന്ന് ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചരിത്രത്തെ വിസ്മരിക്കാൻ കോടതിക്ക് കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭക്തിയോ അതോ ആഗ്രഹമോ?

"അവിടെയുള്ള ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നത് ഭക്തിയാണോ?" എന്ന് ജസ്റ്റിസ് അമാനുള്ള ചോദിച്ചപ്പോൾ, വികാരം വ്രണപ്പെടുന്നത് നിയമപരമായ പരിക്കായി കാണാനാവില്ലെന്നായിരുന്നു ഇന്ദിര ജെയ്‌സിംഗിന്റെ മറുപടി. 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾ പ്രവേശിക്കരുത് എന്നത് ക്ഷേത്രത്തിന്റെ ആചാരമാണെന്ന് ജസ്റ്റിസ് നഗരത്ന ഓർമ്മിപ്പിച്ചു. എന്നാൽ ഈ ആചാരത്തിന് ദൈവശാസ്ത്രപരമായ അടിസ്ഥാനമില്ലെന്ന് ജെയ്‌സിംഗ് വാദിച്ചു. ഓരോരുത്തരും തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ക്ഷേത്രത്തിൽ പെരുമാറാൻ തുടങ്ങിയാൽ അത് വലിയ ദുരന്തത്തിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് ജസ്റ്റിസ് സുന്ദരേഷ് നിരീക്ഷിച്ചു.

English Summary: During the hearing of the Sabarimala reference on Wednesday, the Supreme Court orally observed that it cannot annihilate religion in the name of reform and that matters of belief and conscience cannot be subjected to judicial debate