Blast scene.jpg 
Kerala

മുണ്ടത്തിക്കോട് സ്ഫോടനം: കെഡാവർ നായ്ക്കളുടെ പരിശോധനയിൽ രണ്ട് മൃതദേഹ ഭാഗങ്ങൾ കൂടി കണ്ടെത്തി; തിരച്ചിൽ തുടരുന്നു

തൃശ്ശൂർ സ്ഫോടനത്തിൽ അഞ്ച് പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി, 23 ശരീര ഭാഗങ്ങൾ കിട്ടി

Madism Desk

തൃശൂർ മുണ്ടത്തിക്കോട്ട് ഉഗ്രസ്ഫോടനം നടന്ന സ്ഥലത്ത് ഇന്നുരാവിലെ നടന്ന പരിശോധനയിൽ രണ്ട് മൃതദേഹ ഭാഗങ്ങൾ കൂടി കണ്ടെത്തി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. പരിശോധന തുടരുകയാണ്. ഇതിനിടെ മരിച്ചവരുടെ സംഖ്യ പതിനാലായി. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ മുതൽ വീണ്ടും ആരംഭിക്കും. കഴിഞ്ഞ രാത്രി തന്നെ അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ശേഷിക്കുന്ന നാല് മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

സ്ഫോടന സ്ഥലത്ത് നിന്ന് ആകെ 23 ശരീരഭാഗങ്ങൾ കണ്ടെത്തിയതായി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം അറിയിച്ചു. ഇതിൽ 11 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് തുടരും. തിരിച്ചറിയൽ പ്രക്രിയ ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശൻ (54), പാലക്കാട് കുമരനല്ലൂർ സ്വദേശി വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40), വിഷ്ണു, വിജീഷ് എന്നിവരാണ് തിരിച്ചറിഞ്ഞവരിൽപ്പെടുന്നത്. മറ്റു മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ തുടരുകയാണ്.

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 10 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരിൽ രണ്ടുപേർ വെന്റിലേറ്റർ സഹായത്തിലാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നിട്ടുണ്ട്. ഒരു രോഗിക്ക് കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മുണ്ടത്തിക്കോടെയുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് അഞ്ച് താത്കാലിക പുരകളിലുടനീളം തീ പടർന്നു. സ്ഥലത്ത് ഇടയ്ക്കിടെ പൊട്ടിത്തെറികൾ തുടരുകയും ചെയ്തു.

സ്ഫോടന വസ്തുക്കൾ പൂർണ്ണമായി നിർവീര്യമാക്കാത്തതും പ്രദേശത്ത് കനത്ത പുക നിറഞ്ഞതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടസമയത്ത് എത്ര പേർ സ്ഥലത്ത് ജോലിയിൽ ഏർപ്പെട്ടിരുന്നു എന്നതിൽ വ്യക്തതയില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിലർ ചിതറിപ്പോയെന്ന സംശയവും നിലനിൽക്കുന്നു. സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിലുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചിക്കുന്നതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ദേവസ്വങ്ങളുമായി ആലോചിച്ചശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും സർക്കാർ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഓൺലൈനായി ചേരുന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. തുടർന്ന്ഇതിനായി നാളെ ജില്ലാ കലക്ടറേറ്റിൽ വെച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടക ക്ഷേത്രങ്ങളുടെയും പ്രതിനിധികളുമായി യോഗം വിളിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ മരണപ്പെട്ടവയുടെ കുടുംബങ്ങൾക്കും, പരുക്കേറ്റവർക്കും ധനസഹായം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു

English Summary: A deadly explosion at a fireworks unit in Thrissur’s Mundathikode has claimed 13 lives. Postmortem procedures have resumed, with DNA testing underway to identify victims. Several injured remain in critical condition