ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ദക്ഷിണ ഏഷ്യയുടെ അര നൂറ്റാണ്ടിലേറെ വരുന്ന ചരിത്ര പ്രാധാന്യമർഹിക്കുന്ന പല സംഭവ വികാസങ്ങളെയും ഒപ്പിയെടുത്ത വിഖ്യാത ഇന്ത്യൻ ജേർണലിസ്റ്റ് രഘു റായിയുടെ ക്യാമറയ്ക്ക് ഇനി വിശ്രമം.
1942 ഡിസംബർ 18-ന് പഴയ പഞ്ചാബിന്റെ ഭാഗവും ഇപ്പോൾ പാകിസ്ഥാനിൽ ഉൾകൊള്ളുന്നതുമായ ജംഗിൽ എന്നിടത്ത് ജനിച്ച രഘു റായ് ഒരു സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നു. തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ സഹോദരനിലൂടെ രഘുവിന്റെ ജീവിതത്തിലേക്ക് ക്യാമറ എത്തിയത് ഒരു വഴിത്തിരിവാവുകയായിരുന്നു.
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്നറിയപ്പെട്ട രഘു റായ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് 1966-ൽ ദി സ്റ്റേറ്റ്സ്മാൻ എന്ന പത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നുകൊണ്ടായിരുന്നു.
ഇന്ത്യയിലുടെ നീളം സഞ്ചരിച്ച് സാധാരണ ജീവിതത്തിന്റെ വിവിധ മുഖങ്ങൾ പകർത്തിയ അദ്ദേഹം അധികം വൈകാതെ തന്നെ പ്രമുഖ ഫോട്ടോജേർണലിസ്റ്റായും എഡിറ്ററായും ശ്രദ്ധേയനായി മാറുകയായിരുന്നു. ഇന്ത്യയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, ദലൈ ലാമ, ബാൽ താക്കറെ, സത്യജിത് റോയ് എന്നിവരുടെയുള്‍പ്പെടെ ചരിത്ര പ്രാധാന്യമുള്ള നിരവധി പ്രമുഖ വ്യക്തികളുടെ അപൂര്‍വ ചിത്രങ്ങൾ പകർത്താൻ അദ്ദേഹത്തിനായി. ആത്മീയ ലോകത്തെ പ്രതിനിധീകരിക്കുന്ന മദർ തെരേസ പോലെയുള്ള വ്യക്തികളുടെ അത്യപൂർവ്വ നിമിഷങ്ങളും അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകൾ പകർത്തിയിട്ടുണ്ട്. സൺഡേ, ഇന്ത്യ ടുഡേ പോലെയുള്ള പ്രമുഖ ഇന്ത്യൻ മാസികകൾ, ടൈം, ലൈഫ്, ദി ന്യൂ യോർക്ക് ടൈംസ്, ദി ഇൻഡിപെൻഡന്റ്, ദി ന്യൂ യോർക്കർ തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ ഫോട്ടോ പതിപ്പുകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
ന്യൂസ് ഫോട്ടോഗ്രഫിയുടെ ലോകത്തിൽ ഇന്ത്യയുടെ അടയാളമായി നിലകൊണ്ട രഘുറായ് പകർത്തിയ പല ദൃശ്യങ്ങൾക്കും കണ്ണീരും ചോരയും വിപ്ലവങ്ങളും നിറഞ്ഞ ഇന്ത്യൻ ഗാഥകൾ പലതും പറയാനുണ്ടായിരുന്നു. ചരിത്ര പ്രധാന സംഭവങ്ങളായ 1971-ലെ ബംഗ്ലാദേശ് യുദ്ധവും അഭയാർത്ഥി പ്രതിസന്ധിയും റിപ്പോർട്ട് ചെയ്തതിലൂടെ 1972-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 1992-ൽ ഇന്ത്യയിലെ കാട്ടുതീയെ കുറിച്ച് “ഹ്യൂമൻ മാനേജ്‌മന്റ് ഓഫ് വൈൽഡ്‌ലൈഫ് ഇൻ ഇന്ത്യ” എന്ന പേരിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിനിൽ അദ്ദേഹം ചെയ്ത കവർ സ്റ്റോറിക്ക് അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിക്കാനായി. ഇതേ ചിത്രങ്ങൾക്ക് ആ വർഷത്തെ 'മികച്ച ഫോട്ടോഗ്രാഫർ' എന്ന ബഹുമതി നൽകി അമേരിക്കയും അദ്ദേഹത്തെ ആദരിച്ചു. 2009-ൽ ഫ്രഞ്ച് സർക്കാരിന്റെ 'ഓർഡർ ഓഫ് ആട്‌സ് ആൻഡ് ലെറ്റേഴ്‌സ്' ബഹുമതിയും അദ്ദേഹത്തെ തേടിയെത്തിരുന്നു.
പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടർ-ബ്രെസ്സൺ 1977-ൽ അദ്ദേഹത്തെ മാഗ്നം ഫോട്ടോസിലേക്ക് നാമനിർദ്ദേശം ചെയ്തതോടെയായിരുന്നു അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിക്കുന്നത്. 'വേൾഡ് പ്രസ് ഫോട്ടോ ജുറി'യിലും 'യുനെസ്കോ ഇന്റർനാഷണൽ' ഫോട്ടോ കോണ്ടെസ്റ്റിലും ജുറിയിലും രഘു റായ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1984-ൾ ഗ്രീൻപീസിന് വേണ്ടി 'ഭോപ്പാൽ വിഷവാതക ദുരന്ത'ത്തിന്റെ അടയാളമായി തുടരുന്ന 'ഒരു കുഞ്ഞുകുട്ടിയുടെ മൃതദേഹം തലോടുന്ന കൈ' പകർത്തിയത് അദ്ദേഹമായിരുന്നു. ഈ ദുരന്തത്തെ കുറിച്ച് അദ്ദേഹം നടത്തിയ ഗൗരവമേറിയ ഡോക്യുമെന്റേഷൻ പ്രൊജക്ടാണ് ദുരന്തത്തിന്റെ ഇരകളുടെ ദുരിത ജീവിതത്തിന്റെ നേർചിത്രം ലോകത്തോട് വിളിച്ച് പറഞ്ഞത്. ഇന്ത്യയുടെ ഹൃദയം ഉലച്ച 'രോഹിങ്ക്യൻ അഭയാർത്ഥി ദുരന്തം' പകർത്തപ്പെട്ടത് രഘുറായിയുടെ ക്യാമറയിലൂടെയായിരുന്നു. ആ ചിത്രം പുറത്തു വന്നതിന് ശേഷമായിരുന്നു ജോർജ് ഫെർണാണ്ടസ് അടക്കമുള്ള നേതാക്കൾ 'മാനവികത' മുദ്രവാക്യമുയർത്തി അഭയാർഥികൾക്ക് വേണ്ടി രംഗത്തിറങ്ങിയത്. പിന്നീട് യൂറോപ്പിലും അമേരിക്കയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും ഭോപ്പാൽ ദുരന്തത്തിന്റെ ഇരുപതാം വർഷികമായിരുന്ന 2004- ന് ശേഷവും അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു.
ഒട്ടേറെ അന്തരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള രഘുറായ്‌യുടെ ചിത്രങ്ങളുടെ പ്രദർശനം ലണ്ടൻ, പാരീസ്, ന്യൂയോർക്ക് ഹാംബർഗ്, പ്രാഗ്, ടോക്കിയോ, സൂറിച്ച്, സിഡ്‌നി എന്നിവടങ്ങളിൽ പല കാലങ്ങളിൽ നടന്നിട്ടുണ്ട്. റ്റെം, ലൈഫ്, നാഷണൽ ജിയോഗ്രാഫിക്, ദ ന്യൂയോർക്ക് റ്റൈംസ്, ദ സൺഡേ റ്റെംസ്, ന്യൂസ്‌വീക്ക്, ദ ഇൻഡിപെൻഡന്റ്, ദ ന്യൂയോർക്കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും രഘുറായിയുടെ ഫോട്ടോ എസ്സേകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറി അംഗമായി മൂന്ന് തവണ പ്രവർത്തിച്ചിട്ടുള്ള രഘുറായ് രണ്ട് വട്ടം യുനസ്‌കോ ഇന്റർനാഷണൽ ഫോട്ടോ മത്സരത്തിന്റേയും ജഡ്ജ് ആയിട്ടുണ്ട്. നിരവധി ചരിത്ര പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയ അദ്ദേഹം “എക്സ്പോഷർ: എ കോർപ്പറേറ്റ് ക്രൈം” എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ തന്റെ ഫോട്ടോഗ്രഫി ജീവിതത്തിലെ പ്രധാന ഏടുകളൊരെയൊന്നും ചേർത്ത് ആകെ 18-ത്തിലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: Renowned Indian photojournalist Raghu Rai, who documented over five decades of South Asian history through his lens, has passed away. From capturing iconic leaders to historic tragedies like the Bhopal gas disaster, his work left an indelible mark on global photojournalism.