ആമിർ ഖാൻ അടുത്തിടെ പറഞ്ഞത്, 3 ഇഡിയറ്റ്സിലെ റാഞ്ചോ എന്ന കഥാപാത്രം സോനം വാങ്ചുക്കിനെ ആസ്പദമാക്കി സൃഷ്ടിച്ചതല്ലെന്നും സിനിമ നിർമ്മിക്കുന്ന സമയത്ത് അദ്ദേഹത്തെ തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ്. അത് ശരിയായിരിക്കാം. ഒരുപക്ഷേ, റാഞ്ചോ എന്ന കഥാപാത്രത്തിന് സോനം വാങ്ചുക്കുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. എന്നാല്‍ ഇന്ന്, ഇന്ത്യയുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ലക്ഷക്കണക്കിന് യുവാക്കളെ സമരമുഖത്തേക്ക് എത്തിക്കാൻ പ്രചോദനമായ പേരാണ് സോനം വാങ്ചുക്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലും കാലാവസ്ഥാ നവീകരണ പ്രവര്‍ത്തനങ്ങളിലും സുസ്ഥിര സാങ്കേതികവിദ്യയിലും ജനകീയ പ്രക്ഷോഭങ്ങളിലും സ്വന്തം ജീവിതം സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം.
ഇനിയും സോനം വാങ്ചുക് ആരാണെന്ന് അറിയില്ലെങ്കിൽ, നമുക്ക് അദ്ദേഹത്തെ പരിചയപ്പെടാം. കാരണം, ഒരു സിനിമാ കഥാപാത്രത്തേക്കാൾ അതിശയിപ്പിക്കുന്ന ജീവിതകഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തോടൊപ്പം കോക്രോച്ച് ജനതാ പാർട്ടി അംഗങ്ങളും നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സത്യത്തിൽ, സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യം ഉണ്ടാകില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കും, റാലികൾ നടത്തും, മുദ്രാവാക്യങ്ങൾ വിളിക്കും. ഇന്ത്യക്കാരും അതെല്ലാം ചെയ്യും. പക്ഷേ, പ്രതിഷേധത്തിന്റെ ഏറ്റവും ശക്തവും ഫലപ്രദവുമായ ആയുധമായി നമ്മൾ പലപ്പോഴും തിരഞ്ഞെടുക്കുന്നത് നമ്മുടെ ശരീരത്തെ തന്നെയാണ്.
ഈ തരത്തിലുള്ള പ്രതിഷേധത്തിന് ഇന്ത്യയിൽ ശക്തമായ രൂപം നൽകിയതും മറ്റാരുമല്ല, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ്. 1918 മുതൽ 1948-ൽ വധിക്കപ്പെടുന്നതുവരെ, മതവിദ്വേഷത്തിനെതിരെയും ജാതിവിവേചനത്തിനെതിരെയും രാഷ്ട്രീയ ഭിന്നതകൾക്കെതിരെയും ഗാന്ധിജി കുറഞ്ഞത് 15 പ്രധാന നിരാഹാര സമരങ്ങളെങ്കിലും നടത്തി. അതിൽ ഏറ്റവും ദൈർഘ്യമേറിയത് 21 ദിവസം നീണ്ടുനിന്നു. ഇന്ന്, സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ആ കാലയളവിനെ മറികടന്ന് 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
1966-ൽ ലഡാക്കിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സോനം വാങ്ചുക് ജനിച്ചത്. ആ ഗ്രാമത്തിൽ ഒരു സ്കൂൾ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒൻപത് വയസ്സ് വരെ അദ്ദേഹത്തെ പഠിപ്പിച്ചത് അമ്മയായിരുന്നു. പ്രൈമറി വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യാപിക അമ്മയാണെന്ന് വാങ്ചുക് ഇന്നും പറയാറുണ്ട്.
പിതാവ് സർക്കാർ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് കുടുംബം ശ്രീനഗറിലേക്ക് താമസം മാറിയപ്പോഴാണ് അദ്ദേഹം ആദ്യമായി സ്കൂളിൽ ചേർന്നത്. എന്നാൽ ക്ലാസുകൾ മുഴുവൻ ഉറുദുവിലായിരുന്നു. ഒരു വാക്കുപോലും മനസ്സിലാകാത്ത ഭാഷ. അതിനൊപ്പം വിദ്യാർഥികളെ മനസ്സിലാക്കുന്നതിനുപകരം പേടിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്ന അധ്യാപകരും. അത്തരം വിദ്യാഭ്യാസ രീതികളോട് പൊരുത്തപ്പെടാൻ കഴിയാതിരുന്നതിനാൽ, അധികം വൈകാതെ തന്നെ സോനം വാങ്ചുക് ആ സ്കൂൾ വിട്ടു.
പിന്നീട്, അതിർത്തി പ്രദേശങ്ങളിലെയും ആദിവാസി മേഖലയിലെയും കുട്ടികൾക്കായി സ്ഥാപിച്ചിരുന്ന ഡൽഹിയിലെ കേന്ദ്ര വിദ്യാലയത്തിലാണ് വാങ്ചുക് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിക്കാൻ ചേർന്നു. എന്നാൽ ആ വിഷയത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യം പിതാവിന് അംഗീകരിക്കാനായില്ല. അതുകൊണ്ട് കോളേജ് ഫീസും മറ്റ് പഠനച്ചെലവുകളും സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
വെറും 22-ാം വയസ്സിലാണ് സോനം വാങ്ചുക് ലഡാക്കിലേക്ക് മടങ്ങിയെത്തിയത്. അവിടെ തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം ചേർന്ന് അദ്ദേഹം സ്റ്റുഡന്റ്സ് എജ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (എസ്.ഇ.സി.എം.ഒ.എൽ) എന്ന സംഘടനയ്ക്ക് രൂപം നൽകി. അന്ന് ലഡാക്കിലെ ഏകദേശം 95 ശതമാനം വിദ്യാർഥികളും സർക്കാർ പരീക്ഷകളിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ അതിന്റെ കാരണക്കാർ കുട്ടികളല്ല, പകരം വിദ്യാഭ്യാസ സംവിധാനമാണെന്ന് വാങ്ചുക് വിശ്വസിച്ചു. "കുട്ടികളാണോ പരാജയപ്പെടുന്നത്? അതോ വിദ്യാഭ്യാസ സംവിധാനമാണോ അവരെ പരാജയപ്പെടുത്തുന്നത്?" ഈ ഒറ്റ ചോദ്യത്തിൽ നിന്നാണ് പരീക്ഷകളിൽ തോറ്റുപോകുന്ന കുട്ടികൾക്കായി ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലൊന്നായ എസ്.ഇ.സി.എം.ഒ.എൽ ജനിച്ചത്.
എസ്.ഇ.സി.എം.ഒ.എൽ ഒരു സാധാരണ സ്കൂൾ അല്ല. പൂർണമായും സോളാറിൽ പ്രവർത്തിക്കുന്ന ഈ ക്യാമ്പസ് നടത്തുന്നതും പരിപാലിക്കുന്നതും, വർക്ക്‌ഷോപ്പുകൾ മുതൽ പാചകം വരെ ദൈനംദിന പ്രവർത്തനങ്ങളുടെ വലിയൊരു ഭാഗവും നിർവഹിക്കുന്നതും, വിദ്യാർഥികൾ തന്നെയാണ്. ഇവിടെ പാഠപുസ്തകങ്ങൾക്കല്ല, പകരം പ്രായോഗിക അറിവുകൾക്കാണ് മുൻതൂക്കം.
സോനം വാങ്ചുകിന്റെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് ഐസ് സ്തൂപ (Ice Stupa). ശൈത്യകാലത്ത് ലഭിക്കുന്ന വെള്ളം പൈപ്പുകളിലൂടെയും നോസിലുകളിലൂടെയും ഒഴുക്കി, കൂമ്പാരാകൃതിയിലുള്ള കൃത്രിമ ഗ്ലെഷ്യറിൽ (Artificial Glacier) സംഭരിക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. ശൈത്യകാലത്ത് ഐസ് രൂപത്തിൽ സൂക്ഷിക്കുന്ന ഈ വെള്ളം, വസന്തകാലത്തും വേനൽക്കാലത്തും പതുക്കെ ഉരുകി പുറത്തേക്ക് ഒഴുകും. അങ്ങനെ, ലഡാക്കിലെ വരണ്ട പ്രദേശങ്ങളിലെ കർഷകർക്ക് ഏറ്റവും ആവശ്യമായ സമയത്ത് ഈ വെള്ളം ഉപയോഗിക്കാനാകും. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ആറ് ഐസ് സ്തൂപകളിൽ ഏകദേശം മൂന്ന് കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2026 ജൂൺ 28-നാണ് സോനം വാങ്ചുക് ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കുചേർന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തെ പതിറ്റാണ്ടുകളായി മാറ്റിമറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ പരിഷ്‌കർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. "വിദ്യാർഥികൾ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് സർക്കാരിന്റേതാണ്. ചോദ്യപേപ്പർ ചോർന്നത് അവരുടെ വീഴ്ചയാണ്. പക്ഷേ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്നത് വിദ്യാർഥികൾക്കാണ്." ഈ വാക്കുകളാണ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്താൻ ലക്ഷക്കണക്കിന് യുവാക്കൾക്ക് കരുത്തും ആത്മവിശ്വാസവും നൽകിയത്.
വാങ്ചുക് ആദ്യമായല്ല നിരാഹാര സമരം നടത്തുന്നത്. 2023 ജനുവരിയിൽ, കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നിർദേശിക്കപ്പെട്ട ഖനന-വ്യവസായ പദ്ധതികൾ പരിസ്ഥിതിക്ക് സൃഷ്ടിച്ചേക്കാവുന്ന ഭീഷണി ചൂണ്ടിക്കാട്ടി, പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയുള്ള അതിശൈത്യത്തിൽ അദ്ദേഹം അഞ്ച് ദിവസത്തെ നിരാഹാര സമരം നടത്തി. മരവിപ്പിക്കുന്ന തണുപ്പിനിടയിലും തന്റെ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന സന്ദേശമായിരുന്നു ആ സമരം.
2024 മാർച്ചിൽ, ലഡാക്കിനെ ഇന്ത്യൻ ഭരണഘടനയുടെ ആറാം പട്ടികയിൽ (Sixth Schedule) ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലേഹിൽ 21 ദിവസത്തെ നിരാഹാര സമരം നടത്തി. അതേ വർഷം തന്നെ, നൂറുകണക്കിന് പ്രതിഷേധക്കാരോടൊപ്പം "ഡൽഹി ചലോ പദയാത്ര" എന്ന പേരിൽ ലേഹിൽ നിന്ന് ഡൽഹിയിലേക്ക് ഏകദേശം 1,000 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്രയ്ക്കും അദ്ദേഹം നേതൃത്വം നൽകി. 2025 സെപ്റ്റംബറിൽ, ലഡാക്കിന്റെ ആവശ്യങ്ങൾ വീണ്ടും ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സോനം വാങ്ചുക് ലേഹിൽ മറ്റൊരു നിരാഹാര സമരവും ആരംഭിച്ചു.
ഈ വർഷം ജൂൺ 28-ന് നിലവിലെ നിരാഹാര സമരം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, "മുമ്പ് ഞാൻ ഒരു ആഴ്ച, രണ്ട് ആഴ്ച, മൂന്ന് ആഴ്ച എന്നിങ്ങനെയാണ് നിരാഹാര സമരങ്ങൾ നടത്തിയത്. ഇത് എന്റെ ആറാമത്തെ നിരാഹാര സമരമാണ്. ഇത്തവണ ഇത് ആറ് ആഴ്ച നീളും... അല്ലെങ്കിൽ മരണം വരെ." അതുകൊണ്ടുതന്നെയാണ് ഇന്ന് സോനം വാങ്ചുക് ജെൻ സീ തലമുറയുടെ ഏറ്റവും ശക്തമായ പ്രതിഷേധമുഖമായി മാറിയിരിക്കുന്നത്.
ഇന്ന് സമാധാനപരമായി പ്രതിഷേധിക്കുന്ന സമരക്കാരെ നേരിടാൻ ഭരണകൂടം വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. കണ്ണീർവാതകം പ്രയോഗിക്കുന്നു, ലാത്തിച്ചാർജിന് ഉത്തരവിടുന്നു, സോനം വാങ്ചുകിനെ ബലമായി ആശുപത്രിയിലേക്ക് മാറ്റുന്നു, അദ്ദേഹത്തെ ദേശവിരുദ്ധനായി മുദ്ര കുത്തുന്നു. സമരപ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തുന്നു, പ്രതിഷേധക്കാരെ അനാവശ്യമായി കസ്റ്റഡിയിലെടുക്കുന്നു, പാർലമെന്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നു. ഡൽഹിയിലെ ചില വിദ്യാർഥികൾ പറയുന്നതനുസരിച്ച്, ജന്തർ മന്തറിന് സമീപമുള്ള മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ എത്തുന്നുണ്ടെങ്കിലും ആളുകൾ ഇറങ്ങാതിരിക്കാൻ വാതിലുകൾ തുറക്കുന്നില്ല.
ഒരുകാലത്ത് രാഷ്ട്രീയം തങ്ങളുടേതല്ലെന്ന് കരുതി മൗനം പാലിച്ചിരുന്ന ആയിരക്കണക്കിന്, ലക്ഷക്കണക്കിന് യുവാക്കളെ സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ സോനം വാങ്ചുക് പ്രേരിപ്പിച്ചു. വർഷങ്ങളായി സാമൂഹിക വിഷയങ്ങളിൽ മൗനം പാലിച്ചിരുന്ന സിനിമാ താരങ്ങൾ പോലും ഇന്ന് അദ്ദേഹത്തിന് പിന്തുണയുമായി മുന്നോട്ട് വരുന്നു. ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, വിദേശത്തുനിന്ന് പോലും സ്വന്തം ചെലവിൽ എത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ആളുകൾ, ഇതെല്ലാം ഒരു വ്യക്തിയുടെ പേരിന് പിന്നിൽ രൂപപ്പെട്ട വിശ്വാസമാണ്.
അതിനാൽ, ആമിർ ഖാൻ അദ്ദേഹത്തെ അറിഞ്ഞിരുന്നോ ഇല്ലയോ എന്നത് ഇന്ന് അത്ര പ്രധാനമല്ല. കാരണം ഇന്ന് ഇന്ത്യയ്ക്ക് സോനം വാങ്ചുക് ആരാണെന്ന് അറിയാം. സിനിമയിലെ നായകനായി അല്ല, സ്വന്തം രാജ്യത്തിന്റെ ഭാവിക്കായി വിശന്നിരുന്ന ഒരു മനുഷ്യനായി.
Aamir Khan's recent comments on 3 Idiots have renewed interest in Sonam Wangchuk. This article explores the education reformer's extraordinary journey, from founding SECMOL and inventing the Ice Stupa to leading multiple hunger strikes and inspiring India's Gen Z to demand accountability, education reforms, and democratic rights through peaceful protest.