ലോകകപ്പ് ഫുട്ബോൾ വരാൻ മാസങ്ങൾ ഇനിയുമുണ്ടെങ്കിലും മലബാറിലെയും കേരളത്തിലെയും ഫുട്ബോൾ ചർച്ചകൾക്ക് ഇപ്പോഴേ ചൂടുപിടിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രസീലിന്റെ മഞ്ഞയും അർജന്റീനയുടെ ആകാശനീലിമയും ഗ്രാമവീഥികളിൽ നിറയാൻ ഇനിയും സമയമെടുക്കുമെങ്കിലും, മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എവിടെയൊക്കെ ഉയർത്തണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഫാൻസ് ഗ്രൂപ്പുകളിൽ സജീവമാണ്. എന്നാൽ, വരാനിരിക്കുന്ന ഈ മഹാമേളയ്ക്ക് ആവേശത്തോടെ തയ്യാറെടുക്കുന്ന മലയാളിയെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026-ലെ ഫിഫ ലോകകപ്പ് ഇന്ത്യയിൽ ടിവിയിലൂടെ കാണാൻ സാധിക്കില്ലേ എന്ന വലിയൊരു ചോദ്യചിഹ്നം ഇന്ന് ഫുട്ബോൾ ആരാധകർക്ക് മുന്നിലുണ്ട്.
സാധാരണ ഗതിയിൽ ലോകകപ്പിന് വളരെ മുൻപേ തന്നെ സംപ്രേഷണാവകാശം വമ്പൻ ചാനലുകൾ സ്വന്തമാക്കാറുണ്ട്. എന്നാൽ ഇത്തവണ കാര്യങ്ങൾ അനിശ്ചിതത്വത്തിലാണ്. ഫിഫ ആവശ്യപ്പെട്ട വമ്പിച്ച തുകയാണ് ഇതിന് പ്രധാന തടസ്സമായി നിൽക്കുന്നത്. 2026, 2030 ലോകകപ്പുകൾക്കായി ഏകദേശം 830 കോടി രൂപയാണ് ഫിഫ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ ഇത് അമിതവില എന്ന് പറഞ്ഞ് തള്ളി. വിപണിയിലെ തണുപ്പൻ പ്രതികരണം കണ്ട് ഫിഫ വില 290 കോടിയിലേക്ക് താഴ്ത്തിയിട്ടും വമ്പൻ സ്രാവുകളാരും മുന്നോട്ടുവന്നില്ല എന്നതാണ് വാസ്തവം. ഏകദേശം 210 കോടി രൂപയ്ക്ക് അപ്പുറം ഒരു രൂപ പോലും നൽകാൻ ഇന്ത്യൻ ചാനലുകൾ തയ്യാറല്ല. ഫിഫ ഈ തുകയ്ക്ക് വഴങ്ങാത്തതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
എന്തുകൊണ്ടാണ് ചാനലുകൾ ഫുട്ബോളിനോട് ഇത്ര വിമുഖത കാണിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. ഇന്ത്യയിൽ ക്രിക്കറ്റ് എന്നാൽ പരസ്യദാതാക്കൾക്ക് ഉറപ്പുള്ള ചാകരയാണ്. ഒരു ഐപിഎൽ മത്സരം നൽകുന്ന വരുമാന ഗ്യാരണ്ടി ഫുട്ബോളിന് നൽകാൻ സാധിക്കുമോ എന്ന കാര്യത്തിൽ ചാനലുകൾക്ക് വലിയ ആശങ്കയുണ്ട്. ഇതിന് പുറമെ 2026 ലോകകപ്പ് നടക്കുന്നത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലാണെന്നതും വലിയൊരു വെല്ലുവിളിയാണ്. ഇന്ത്യൻ സമയം അനുസരിച്ച് മത്സരങ്ങൾ നടക്കുക അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 7 മണി വരെയാണ്. പ്രൈം ടൈമിൽ ഒരു പരസ്യത്തിന് ലക്ഷങ്ങൾ ലഭിക്കുമ്പോൾ, അർദ്ധരാത്രിയിൽ അത് വെറും 10,000 രൂപയിലേക്ക് കൂപ്പുകുത്തുന്നു. അതായത് വരുമാനത്തിൽ പത്തിരട്ടിയിലധികം ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ നഷ്ടം മുൻകൂട്ടി കണ്ടാണ് സ്റ്റാർ സ്പോർട്സ്, വിയാകോം തുടങ്ങിയ വമ്പൻ കമ്പനികൾ ഇപ്പോൾ വിട്ടുനിൽക്കുന്നത്.
ഖത്തർ ലോകകപ്പ് ഫൈനലിൽ ജിയോ സിനിമയിലൂടെ മാത്രം 3.2 കോടി പേരാണ് ഒരേസമയം കളി കണ്ടത്. ഇന്ത്യയിൽ മൊത്തം ഏകദേശം 11 കോടിയിലധികം കാഴ്ചക്കാരുണ്ടായിരുന്നു. ഇതിൽ വലിയൊരു പങ്ക് ഫുട്ബോളിനെ ശ്വസിക്കുന്ന മലയാളികളായിരുന്നു. മലബാറിലെ ഓരോ ചായക്കടയിലും അന്ന് നിറഞ്ഞത് ലോകകപ്പ് ചർച്ചകളായിരുന്നു. നിലവിൽ വമ്പൻ സ്വകാര്യ ചാനലുകൾ പിൻമാറിയതോടെ പ്രസാർ ഭാരതി (Prasar Bharati) രംഗത്തെത്തിയിട്ടുണ്ട് എന്നത് വലിയൊരു പ്രതീക്ഷയാണ്. ഫിഫയുമായി പ്രാഥമിക ചർച്ചകൾ പ്രസാർ ഭാരതി നടത്തിക്കഴിഞ്ഞു. ഇത് യാഥാർത്ഥ്യമായാൽ ദൂരദർശനിലൂടെ സൗജന്യമായി ലോകകപ്പ് കാണാൻ ഇന്ത്യക്കാർക്ക് സാധിച്ചേക്കും. നമ്മുടെ ഗ്രാമങ്ങളിലെ വമ്പൻ സ്ക്രീനുകളിൽ ഇത്തവണയും പന്തുരുളുമോ അതോ ആരാധകർ ഓൺലൈൻ സ്ട്രീമിംഗിനായി നെട്ടോട്ടമോടുമോ എന്ന് വരും മാസങ്ങളിൽ വ്യക്തമാകും.
English Summary: The article discusses the looming uncertainty regarding the television broadcast of the 2026 FIFA World Cup in India. Despite the massive football craze in regions like Kerala's Malabar, fans face a potential blackout on traditional TV channels due to a deadlock in media rights negotiations.