Sports

ബുംറയുടെ വിക്കറ്റ് വരള്‍ച്ചക്ക് പിന്നിലെ യഥാര്‍ഥ കാരണമെന്ത്? 19 ഓവറുകളില്‍ വഴങ്ങിയത് 164 റണ്‍സ്

മുംബൈ ബൗളിങ്ങിന്റെ കുന്തമുനക്ക് കാലിടറുന്നതെവിടെ!

Madism Desk

മുംബൈ ഇന്ത്യന്‍സിന്റെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരവും അവസാനിച്ചപ്പോള്‍, വിക്കറ്റില്ലാത്ത അഞ്ചാമത്തെ മത്സരമാണ് മുംബൈയുടെ ജസ്പ്രീത് ബുംറ അവസാനിപ്പിച്ചത്. 2026 ഐപിഎല്ലില്‍ ഇതുവരെ 19 ഓവറുകള്‍ എറിഞ്ഞ ബുംറ 164 റണ്‍സ് വഴങ്ങി. രാജ്യാന്തര മത്സരങ്ങളില്‍ ബുംറയുടേയും സഞ്ജു സാംസണിന്റേയും തോളിലേറിയാണ് ഇന്ത്യ ടി-ട്വന്റി കിരീടം നേടിയത്. ലോകകപ്പ് നടന്ന അതേ പിച്ചുകളില്‍ വെച്ച് നടക്കുന്ന ഐപിഎല്ലില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച പേസര്‍ക്ക് തിളങ്ങാനാവാത്തത് മുംബൈ ആരാധകര്‍ക്കുപുറമെ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ആശ്ചര്യത്തിലാഴ്ത്തുന്നു.

പരുക്കാണോ യഥാര്‍ഥ പ്രശ്‌നം?

ബുംറയുടെ വിക്കറ്റ് വരള്‍ച്ച ക്ക് കാരണം പരിക്കാണെന്നും, താരം പൂര്‍ണമായും ഫിറ്റ് അല്ലെന്നുമാണ് മുന്‍ ഇന്ത്യന്‍ വസീം ജാഫര്‍ പറഞ്ഞത്. എന്നാല്‍, പരുക്കിന്റെ ആഘാതം മാത്രമല്ല ബുംറയെ ബാധിക്കുന്നത്. ബുംറയുടെ ബൗളിങ് രീതി പരിശോധിച്ചാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി വലിയ മാറ്റങ്ങളാണ് വരുന്നത്. കരിയറിന്റെ തുടക്കത്തില്‍ മണിക്കൂറില്‍ 130-135 കിലോമീറ്റര്‍ വേഗതയിലാണ് ബുംറ പന്തെറിഞ്ഞിരുന്നത്. 2017 ന് ശേഷം ബുംറ തന്റെ ബൗളിങ്ങിലെ വേഗതകൂട്ടി. പിന്നീടുള്ള കാലങ്ങളില്‍ മണിക്കൂറില്‍ 140 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്ന ഒരു 'പ്രോപ്പര്‍ ഫാസ്റ്റ് ബൗളറായി' മാറി. യോര്‍ക്കറുകളിലും ബൗണ്‍സറുകളിലും ശ്രദ്ധകേന്ദ്രീകരിച്ച ബുംറ പതിയെ സ്ലോ ബോളുകളും ലോ-ഫുള്‍ടോസുകളും കൂടുതല്‍ എറിയാന്‍ തുടങ്ങി.

വിക്കറ്റ് നേടുന്നതിനേക്കാള്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാനാണ് കൂടുതല്‍ ശ്രമിക്കാറുള്ളതെന്ന് ബുംറ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് ബൗളിങ് രീതി 'മോഡേണ്‍ ക്രിക്കറ്റിന്' അനുയോജ്യമാക്കിയത്. ഈ മാറ്റം രണ്ട് ടി-ട്വന്റി കിരീടങ്ങള്‍ രാജ്യത്തിന് നേടിക്കൊടുക്കാന്‍ ബുംറയെ സഹായിച്ചു.

ബോളുകളിലെ ആവര്‍ത്തനം

എന്നാല്‍, ബുംറയുടെ പന്തുകള്‍ ബാറ്റര്‍മാര്‍ക്ക് പ്രവചിക്കാന്‍ കഴിയുന്നതായി മാറി. റണ്ണപ്പിനായി ബുംറ ഓടി വരുമ്പോഴേ, എറിയാന്‍ പോകുന്നത് സ്ലോ ബോളാണെന്ന് ബാറ്റര്‍മാര്‍ കണക്കുകൂട്ടാന്‍ തുടങ്ങി. പവര്‍പ്ലേയില്‍ പന്തെറിയുന്ന ബുംറ തന്റെ ആദ്യ രണ്ട് ഓവറുകളില്‍ സ്ലിപ്പിലെ ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ച് നൽകാൻ എതിരാളികളെ പ്രേരിപ്പിച്ചിരുന്നു. അന്ന് കണ്ടിരുന്ന സ്വിങ്ങും, സ്പീഡും ഇന്നത്തെ ബുംറയുടെ ബൗളിങ്ങിനില്ല. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയായി ബുംറയുടെ ബൗളിങ്ങിന്റെ വേഗത കൂപ്പുകുത്തിയിട്ടുണ്ട്. ഡെത്ത് ഓവറിലേക്ക് വരുമ്പോള്‍ ബുംറയുടെ വജ്രായുധമായ യോര്‍ക്കറുകള്‍ക്കും ഇന്ന് വേഗത കുറവാണ്. ബുംറ തന്റെ ബൗളിങ്ങിന്റെ വേഗത കൂട്ടണമെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്റെ അഭിപ്രായമാണ് വസീം ജാഫറിന്റെ അഭിപ്രായത്തേക്കാള്‍ വസ്തുതയായി വിലയിരുത്താന്‍ കഴിയുന്നത്.

English Summary: Jasprit Bumrah’s wicketless run in IPL 2026 is linked to reduced pace, predictable bowling patterns, and slight fitness concerns, making him less effective against batters.