Sports News

കുടിയേറ്റക്കാരെ തുരത്തുമെന്ന് ട്രംപ്, എങ്കില്‍ പണിമുടക്കെന്ന് തൊഴിലാളികള്‍; ലോകകപ്പില്‍ പുതിയ വിവാദങ്ങള്‍

അമേരിക്കയിലെ മിനിയാപൊളിസിൽ രണ്ടുപേരെ 'ഐസ്' ഏജന്‍സി ജനുവരിയില്‍ വെടിവെച്ച് കൊന്നിരുന്നു

Sports Desk

ഫുട്ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ശേഷിക്കെ സ്റ്റേഡിയം നിർമ്മാണ തൊഴിലാളികള്‍ സമരത്തിലേക്ക്. കുടിയേറ്റങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെയാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം. യുഎസ് മണ്ണില്‍ നിർമ്മാണം പൂർത്തിയാകുന്ന സ്റ്റേഡിയങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും കുടിയേറ്റ ജനതയാണ്. രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനായി രൂപം കൊടുത്ത യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ(ഐസ്) ലോകകപ്പോടനുബന്ധിച്ച് അമേരിക്കയില്‍ വിന്യസിക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനമാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.

'ഐസി'ന്റെ സാന്നിധ്യം തൊഴിലാളികളിലും കാണികളിലും ഭീതിയുണ്ടാക്കുമെന്ന് സ്റ്റേഡിയം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യുണൈറ്റ് ഹിയര്‍ ലോക്കല്‍ 11 എന്ന സംഘടന അഭിപ്രായപ്പെട്ടു. നിലവില്‍ ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലെ തൊഴിലാളികളാണ് പ്രതിഷേധം നടത്തുന്നതെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മറ്റു സ്റ്റേഡിയത്തിലെ തൊഴിലാളികളേയും പണിമുടക്കില്‍ പങ്കുചേരുമെന്ന് സംഘടന വൃത്തങ്ങള്‍ മുന്നറിയിപ്പുനല്‍കി. അമേരിക്കയിലെ ഉദ്ഘാടന മത്സരം ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് സോഫി സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ സ്റ്റേഡിയത്തില്‍മാത്രം 2000ത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

മത്സരങ്ങള്‍ നടക്കുന്ന സമയത്ത് 'ഐസ്' ഉദ്യോഗസ്ഥരെ സ്റ്റേഡിയത്തില്‍ വിന്യസിക്കില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ജോലിക്കെത്തുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്തില്‍ ജീവിക്കാനാവില്ലെന്നും തൊഴിലാളികള്‍ പറയുന്നു. 'ഐസി'നെ ഒഴിവാക്കുക എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി തൊഴിലാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോസ് ആഞ്ചലസില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്റ്റേഡിയത്തിലെ ഭക്ഷണ-പാനീയ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രധാനമായും പ്രതിഷേധരംഗത്തുള്ളത്.

2026 തുടക്കത്തില്‍ മിനിയാപൊളിസില്‍ രണ്ട് പ്രതിഷേധക്കാരെ 'ഐസ്' ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ലോകകപ്പ് വേദിയിലേക്കുള്ള ഏജന്‍സിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഫിഫയുടെ അക്രഡിറ്റേഷന്‍ നടപടികളോടും തൊഴിലാളികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഞങ്ങളുടെ വിവരങ്ങള്‍ 'ഐസ്' ഏജന്‍സിയോടോ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളോടോ പങ്കുവെക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചലസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന കുടിയേറ്റ റെയ്ഡുകള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്താനും അമേരിക്കയിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുമായി 2003ല്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച ഏജന്‍സിയാണ് ഐസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെയ്ഡുകള്‍, തടങ്കല്‍ ക്യാമ്പുകള്‍, നാടുകടത്തല്‍ നടപടികള്‍ എന്നിവ കാരണം ഏജന്‍സി വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്.

English Summary: With the 2026 FIFA World Cup approaching, stadium workers in the United States are threatening strikes over fears linked to immigration enforcement. Most workers are immigrants, and they oppose the government’s plan to deploy ICE agents around World Cup venues under President Donald Trump’s administration. Workers at SoFi Stadium in Los Angeles warned that protests could spread nationwide if their demands are ignored. They are demanding guarantees that ICE officers will not target workers or fans during the tournament, citing fear of arrests, surveillance, and deportation.