റയൽ മാഡ്രിഡ് പ്രസിഡന്റ് എന്നത് രാജകീയ പദവിയാണ് കായിക ലോകത്ത്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗും ലീഗ് കിരീടങ്ങളും നേടിയ റോയൽ പാരമ്പര്യമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ക്ലബായ റയൽ മാഡ്രിഡിന് പറയാനുള്ളത്. രണ്ട് സീണണുകളിലായി കിരീട ക്ഷാമം നേരിടുന്ന ക്ലബിന്റെ നിലവിലെ അവസ്ഥയിൽ പ്രസിഡന്റ് ഫ്ലോറന്റീനോ പരെസിനെതിരെ കുറച്ചുകാലങ്ങളായി നിലനിൽക്കുന്ന അരോപണങ്ങളിൽ, താൻ രാജിവെക്കുകയാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണെന്നുമുള്ള പെരസിന്റെ വാർത്താസമ്മേളനമാണ് മാധ്യമങ്ങളും എക്സ്പേർട്ടുകളും ചർച്ചയാക്കുന്നത്.
ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പെരസിന്റെ പരിശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1995 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തുടങ്ങിയതാണ് പെരസ്. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അഞ്ച് വർഷത്തിനുശേഷം വീണ്ടും മത്സരിച്ച് അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ അന്നുണ്ടായ വിവാദങ്ങൾക്കുശേഷം പദവി രാജിവെച്ച പെരസ് 2009ൽ തിരിച്ചുവന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് റയൽമാഡ്രിഡിലുള്ള തന്റെ ആധിപത്യം തുടങ്ങുന്നത്.
2009ൽ മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പെരസ് പിന്നീടിങ്ങോട്ട് 2013, 2017, 2021, 2025 തിരഞ്ഞെടുപ്പുകളിൽ എതിർസ്ഥാനാർത്ഥികളില്ലാതെ വിജയിച്ച് 17 വർഷത്തോളം പ്രസിഡന്റ് കസേരയിൽ ഇരുപ്പുറപ്പിച്ചു. 2009ൽ തിരഞ്ഞെടുക്കപ്പെട്ടതുമുതൽതന്നെ കസേര ആജീവനാന്തം ഉറപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ പെരസ് തുടങ്ങിയിരുന്നു. ബോർഡ് അംഗങ്ങളെ തന്റെ സഹചാരികളാക്കി മാറ്റുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് തനിക്ക് അനുകൂലമായ രീതിയിൽ ക്ലബ് നിയമങ്ങളിലും തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും മാറ്റം വരുത്തി. നിയമങ്ങളെയും ബോർഡ് അംഗങ്ങളെയും തനിക്ക് അനുകൂലമാക്കി മാറ്റിയ ദൃഢവിശ്വാസമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്ന വെല്ലുവിളിക്ക് പിന്നിലുള്ള പെരസിനുള്ള ആത്മവിശ്വാസം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റയൽമാഡ്രിഡിൽ 10 വർഷം മെമ്പറാകണമെന്നും ക്ലബിന്റെ വാർഷിക ബജറ്റിന്റെ നിശ്ചിത ശതമാനം സംഖ്യ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്നുമായിരുന്നു പെരസ് വരുന്നതിനുമുമ്പുള്ള പ്രധാന നിയമാവലികൾ. എന്നാൽ 2009ലെ തന്റെ ആദ്യ വിജയത്തിനുശേഷം 2012 ൽ ഈ രണ്ട് നിയമങ്ങളും ബോർഡിന്റെ പിന്തുണയോടെ പെരസ് തിരുത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റയൽമാഡ്രിഡിൽ 20 വർഷം മെമ്പറാകണമെന്നും ക്ലബിന്റെ വാർഷിക ബജറ്റിന്റെ 15 ശതമാനം സംഖ്യ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്നുമാണ് പുതുതായി കൊണ്ടുവന്ന നിയമം. റയലിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ പ്രകാരം ക്ലബിന്റെ വാർഷിക ബജറ്റ് ഏകദേശം 9800 കോടി രൂപയാണ്. ഇതിന്റെ 15 ശതമാനം ഏകദേശം 1450 കോടിവരും.
20 വർഷം റയൽ മാഡ്രിഡിൽ മെമ്പറായ ആളകൾക്ക് മാത്രമേ സ്ഥാനാർത്ഥിയാകാൻ സാധിക്കൂ. ക്ലബിൽ 20 വർഷം മെമ്പർഷിപ്പുള്ളവരുടെ കുറവും ഉള്ളവർക്ക് ഇത്ര വലിയ സംഖ്യ കെട്ടിവെക്കാനുള്ള സാഹചര്യം കുറവാണെന്നതും പെരസിന് നന്നായി അറിയാം. നിലവിലെ ബോർഡ് മെമ്പർമാർക്ക് തന്നോടുള്ള ബന്ധവും ചേർത്ത് വായിക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്താനുള്ള തന്റെ വെല്ലുവിളി കൃത്യമായ കാഴ്ച്ചപ്പാടോടുകൂടിയുള്ളതും എതിരാളികളോടും വിമർശകരോടും തന്റെ സ്വാധീനം തെളിയിക്കാനുമുള്ളതാണ്.
English Summary: Amid ongoing allegations regarding the club's two-season trophy drought, President Florentino Perez has sparked intense media and expert debate following yesterday's press conference where he announced his resignation and called for new elections.