World Cup 2026

പലസ്തീൻ പതാക, അശ്ലീല ആംഗ്യം, കെയ്‌നിന്റെ സ്‌പെയിൻ ജേഴ്‌സി; വ്യാജ ചിത്രങ്ങൾ ചൂടപ്പം പോലെ!

ലാമിൻ യമാൽ അർജന്റീന സൂപ്പർതാരം ലയണൽ മെസിയെ അവഹേളിച്ചോ? എന്താണ് യാഥാർഥ്യം

Sports Desk

ചൂടപ്പം വിറ്റഴിക്കുന്നതിനേക്കാൾ വേഗതയിലാണു സമൂഹമാധ്യമങ്ങളിൽ ലോകകപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത്. സ്‌പെയിൻ താരം ലമിൻ യമാലുമായി ബന്ധപ്പെട്ടാണ് അതിൽ കൂടുതലും. എഐ സാങ്കേതികവിദ്യയുടെ സഹായത്താൽ നിമിഷനേരം കൊണ്ടാണ് യാഥാർഥ്യത്തെ മറച്ചുപിടിക്കുന്ന തരത്തിൽ വ്യാജ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

യമാലിന്റെ വിജയാഘോഷം

പലസ്തീൻ പതാക ദേഹത്ത് പുതച്ച് യമാൽ ലോകകപ്പ് വിജയാഘോഷം നടത്തിയെന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം:

യഥാർഥത്തിൽ യമാൽ പലസ്തീൻ പതാക പുതച്ച് വിജയാഘോഷം നടത്തിയിട്ടില്ല. ഈ ചിത്രം എഐ സൃഷ്ടിയാണെന്ന് ഫാക്ട് ചെക്കിൽ വ്യക്തമാവുന്നത്. ചാമ്പ്യൻസ് എന്ന് അർത്ഥം വരുന്ന 'CAMPEONES' എന്ന ജേഴ്‌സിയാണു ഫൈനലിനു ശേഷം യമാൽ ധരിച്ചത്. ഈ ജേഴ്‌സിയിൽ ലോകകപ്പുമായി നിൽക്കുന്ന ചിത്രമാണ് എഐ ഉപയോഗിച്ച് പലസ്തീൻ പതാകയാക്കിയിരിക്കുന്നത്. യഥാർഥ ചിത്രം ഇതാണ്:

മെസിയെ അവഹേളിച്ചോ?

അർജന്റീന സൂപ്പർതാരം ലയണൽ മെസിയെ യമാൽ അവഹേളിച്ചുവെന്ന തരത്തിലും ചിത്രങ്ങൾ പ്രചരിക്കുന്നു. മെസിയുടെ അടുത്തെത്തിയ യമാൽ വിരൽ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചെന്നാണു പ്രചരണം. ഇതും വ്യാജമെന്ന് വ്യക്തമായി. മത്സരശേഷം മെസിക്ക് അരികിലേക്കെത്തി ആലിംഗനം ചെയ്യുകയും ആശ്വസിപ്പിക്കുകയുമാണ് യഥാർഥത്തിൽ യമാൽ ചെയ്തത്.

ഹാരി കെയ്‌നും സ്‌പെയിൻ ജേഴ്‌സിയും

ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ സ്‌പെയിൻ ജേഴ്‌സി അണിഞ്ഞാണ് ഫൈനൽ കാണാൻ എത്തിയതെന്ന തരത്തിലും ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നു. കെയ്ൻ ലോകകപ്പ് ഫൈനൽ കാണാൻ എത്തിയതായി പോലും വ്യക്തമായ റിപ്പോർട്ടുകളില്ല. എന്നിട്ടും സ്‌പെയിനെ അനുകൂലിച്ച് കെയ്ൻ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുവെന്ന തരത്തിൽ ചില സമൂഹമാധ്യമ പേജുകളിൽ പ്രചാരണം നടക്കുന്നു. എഐ ഉപയോഗിച്ച് കെയ്‌നെ സ്‌പെയിൻ ജേഴ്‌സി ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Fake images related to World Cup victory celebrations are spreading across social media at an unprecedented pace. AI-generated visuals, manipulated photographs, and recycled images from past events are being widely shared as authentic content following the tournament's conclusion. Fact-checkers and media experts warn that such misleading posts can create confusion and distort public perception of events. The surge in viral misinformation highlights the growing challenge of verifying visual content in the age of artificial intelligence and instant social media sharing.