Technology

ഐഐടി പരാജയത്തിൽനിന്ന് ഗൂഗിൾ സ്വപ്നത്തിലേക്ക്; അമ്മയും ഭാര്യയും തണലായ അഭിജയ് അറോറയുടെ പോരാട്ടവീര്യം

അഭിജയ് ജയിച്ചുകയറിയ പാതകളില്‍ താങ്ങായ രണ്ട് സ്ത്രീകള്‍

Madism Desk

ജീവിതത്തിലെ ഏറ്റവും വലിയ വീഴ്ചകളിൽനിന്ന് എങ്ങനെ ഉയിർത്തെഴുന്നേൽക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് അഭിജയ് അറോറ. ഇന്ന് ഗൂഗിളിന് കീഴിലുള്ള യൂട്യൂബിന്റെ പ്രൊഡക്റ്റ് മാനേജരായ അഭിജയ്, തന്റെ വിജയത്തിന് പിന്നിലുള്ളത് രണ്ട് സ്ത്രീകളുടെ നിശ്ചയദാർഢ്യവും സ്നേഹവുമാണെന്ന് ലോകത്തോട് വിളിച്ച് പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പതറാത്ത ബാല്യം, തളരാത്ത അമ്മ

1997 മുതൽ അഭിജയിനെയും സഹോദരനെയും ഒറ്റയ്ക്ക് വളർത്തിയെടുത്തത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥയായ അമ്മയുടെ സ്ഥലംമാറ്റങ്ങൾക്കൊപ്പം ഓരോ രണ്ട് വർഷം കൂടുമ്പോഴും പുതിയ നഗരങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും ആ കുടുംബത്തിന് പറിച്ചുനടപ്പെടേണ്ടി വന്നു. എങ്കിലും മക്കളുടെ പഠനകാര്യത്തിൽ ആ അമ്മ ഒരടി പോലും പിന്നോട്ട് പോയില്ല. കെജി മുതൽ ഐഐടി പ്രവേശന പരീക്ഷ വരെ അഭിജയിന്റെ ഓരോ ചുവടിലും ആ തണലുണ്ടായിരുന്നു.

പരാജയത്തിന്റെ കയ്പ്പും ഉയർച്ചയുടെ തുടക്കവും

2012-ൽ ജെ ഇ ഇ (JEE) ഫലം വന്നപ്പോൾ തന്റെ പേര് ലിസ്റ്റിൽ ഇല്ലാത്തത് കണ്ട് അഭിജയ് തകർന്നുപോയി. അമ്മ തനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെല്ലാം താൻ ഇല്ലാതാക്കി എന്ന കുറ്റബോധം അദ്ദേഹത്തെ വേട്ടയാടി. എന്നാൽ തോറ്റു പിന്മാറാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ഐഐഐടി (IIIT) ബാംഗ്ലൂരിൽ ചേർന്ന അദ്ദേഹം തന്റെ കഴിവിൽ വിശ്വസിച്ചു. കഠിനാധ്വാനത്തിലൂടെ മലേഷ്യയിൽ ഒരു ജോലി നേടിയെങ്കിലും 'ഗൂഗിൾ' എന്ന സ്വപ്നം അദ്ദേഹത്തിന്റെ മനസ്സിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

ഒരു കോടിയുടെ കടബാധ്യതയും അനിശ്ചിതത്വത്തിന്റെ 90 ദിവസങ്ങളും

ഹവാർഡ് പോലുള്ള ഐവി ലീഗ് (Ivy League) സ്ഥാപനങ്ങളിൽ എംബിഎ ചെയ്യണമെന്ന തന്റെ ആഗ്രഹത്തെ പലരും പുച്ഛിച്ചു തള്ളി. "ഐഐടി ബിരുദമില്ലാതെ ഹവാർഡ് അസാധ്യമാണ്" എന്ന പരിഹാസങ്ങളെ അവഗണിച്ച്, ഒരു കോടി രൂപ ലോണെടുത്ത് അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് നടന്നു. എന്നാൽ വിധി വീണ്ടും പരീക്ഷിച്ചു. വിപണിയിലെ തകർച്ച മൂലം 90 ദിവസത്തിനുള്ളിൽ ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയിലെത്തി അദ്ദേഹം. ആഴ്ചയിൽ നൂറോളം അപേക്ഷകൾ അയച്ചിട്ടും മറുപടികളൊന്നും ലഭിച്ചില്ല.

കരുത്തായി ഭാര്യയുടെ കരുതൽ

ജീവിതം ഇരുളടഞ്ഞ ആ ഘട്ടത്തിലാണ് രണ്ടാമത്തെ താങ്ങായി ഭാര്യ കടന്നുവരുന്നത്. ജോലി പോലുമില്ലാത്ത, ഭാവി അനിശ്ചിതത്വത്തിലായ ഒരു കാലത്ത് അദ്ദേഹത്തെ വിവാഹം കഴിക്കാനും കുടുംബം പോറ്റാനും അവൾ തയ്യാറായി. അവളുടെ വിശ്വാസമാണ് അഭിജയിനെ വീണ്ടും പോരാടാൻ പ്രേരിപ്പിച്ചത്. സ്വന്തമായി എഐ (AI) ടൂളുകൾ നിർമ്മിച്ച് റെസ്യൂമുകൾ തയ്യാറാക്കിയും, ആ അറിവ് മറ്റുള്ളവർക്കായി യൂട്യൂബിലൂടെ പങ്കുവെച്ചും അദ്ദേഹം പുതിയൊരു വഴി വെട്ടിത്തുറന്നു.

സ്വപ്നസാഫല്യം: ഗൂഗിളിലേക്ക്

അഭിജയിന്റെ വീഡിയോകൾ ഒടുവിൽ ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇന്ന് അദ്ദേഹം 6 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയായ ഗൂഗിൾ പ്രൊഡക്റ്റ് മാനേജറാണ്.

തന്റെ വിജയത്തെക്കുറിച്ച് അഭിജയ് പറയുന്നത് ഇങ്ങനെയാണ്:

"കഴിഞ്ഞ ദിവസം യുഎസിലെ ഗൂഗിൾ ഓഫീസിലെ എന്റെ ഡെസ്കിനും ചുമരിലെ യൂട്യൂബ് ചിഹ്നത്തിനും മുന്നിൽ നിന്ന് അമ്മ കണ്ണീരോടെ പറഞ്ഞു; 'നിന്നെയോർത്ത് അഭിമാനം തോന്നുന്നു മോനേ' എന്ന്. ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറയാറുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടി എല്ലാം ത്യജിച്ച രണ്ട് കരുത്തുറ്റ സ്ത്രീകളുണ്ട്- എന്റെ അമ്മയും ഭാര്യയും."

English Summary: Abhijay Arora overcame his JEE failure to become a YouTube Product Manager, supported by his mother’s sacrifices and his wife’s unwavering belief during difficult times.