Analysis

ബംഗാളിനെ ഹിന്ദുക്കളുടെ 'മാതൃരാജ്യ'മാക്കി ബിജെപി; ഒരു ദശാബ്ദം നീണ്ടുനിന്ന അമിത് ഷായുടെ ഓപ്പറേഷന്‍ വിജയം കാണുമ്പോള്‍

ഹിന്ദു വോട്ട് ഏകീകരണം, ബൂത്ത് തല പ്രവർത്തനങ്ങളുടെ ശാക്തീകരണം എന്നിവയ്ക്കു പുറമെ പ്രാദേശിക നേതൃവളർച്ചയും ബിജെപിയെ ബംഗാൾ മണ്ണിൽ വേരോടിച്ചു!

Political Desk

പശ്ചിമ ബംഗാളിലെ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. എക്സിറ്റ് പോളുകൾ ബിജെപി മുന്നേറ്റം സൂചിപ്പിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസും മമത ബാനർജിയും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നാൽ ജനവിധി വന്നപ്പോൾ ചിത്രം പൂർണമായി മാറിമറിഞ്ഞു. 15 വർഷത്തെ തൃണമൂൽ ആധിപത്യത്തിന് വെല്ലുവിളിയായി ബിജെപിയുടെ ഉയർച്ചയാണ് ഫലങ്ങളിൽ പ്രതിഫലിച്ചത്. ഭരണവിരുദ്ധ വികാരം അലയടിപ്പിക്കാൻ ബിജെപി നടത്തിയ എല്ലാ കരുനീക്കങ്ങളും ലക്ഷ്യം കണ്ടുവെന്നാണ് വ്യക്തമാവുന്നത്.

ആകെയുള്ള 294 മണ്ഡലങ്ങളിൽ, 207 സീറ്റുകൾ ബിജെപി സ്വന്തമാക്കിയപ്പോൾ, തൃണമൂൽ 80 സീറ്റിൽ ഒതുക്കപ്പെട്ടു. 2021ൽ 215 സീറ്റ് നേടിയാണ് തൃണമൂൽ ഭരണം നിലനിർത്തിയതെന്ന വസ്തുത പരിശോധിക്കുമ്പോഴാണ് തിരിച്ചടിയുടെ ആഴം വ്യക്തമാവുക. അന്ന് ബിജെപി നേടിയത് 77 സീറ്റായിരുന്നു.

സംസ്ഥാനത്തെ വോട്ടുകളുടെ എണ്ണത്തിലുണ്ടായ ഇടിവാണ് ബിജെപിയുടെ നേട്ടത്തിനു പ്രധാന കാരണമെന്ന വസ്തുത തള്ളിക്കളയാനാവില്ല. പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടിയുടെ ഭാഗമായുണ്ടായ വോട്ടുകളുടെ കുറവ് മമതയ്ക്ക് വലിയ തിരിച്ചടിയായി. പശ്ചിമബംഗാൾ നേടിയെടുക്കണമെന്ന ലക്ഷ്യത്തോടെ ഹിന്ദു വോട്ട് ഏകീകരണം ഉൾപ്പെടെ ലക്ഷ്യമിട്ട് ഒരു ദശാബ്ദത്തിലേറെ ബിജെപി നടത്തിയ നീക്കങ്ങളും തൃണമൂലിനും ബിജെപിക്കും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു.

2021ൽ നന്ദിഗ്രാമിൽ നേരിട്ട പരാജയത്തിനുശേഷം നിയമസഭയിലേക്ക് മമതയെ തിരിച്ചെത്തിച്ച മണ്ഡലമായിരുന്നു ഭബാനിപൂർ. കാളിഘട്ടിലെ സ്വന്തം വസതി കൂടി ഉൾപ്പെടുന്ന ശക്തികേന്ദ്രമായിട്ടുപോലും അവിടെ പരാജയം സമ്മതിക്കേണ്ടി വന്നു. മുൻപ് നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച സുവേന്ദു അധികാരി തന്നെയാണ് ഭബാനിപൂരിലും മത്സരത്തിനെത്തിയത്. ഇതോടെ പോരാട്ടത്തിന്റെ തലം തന്നെ മാറി. മുൻപ് മമതയുടെ വലം കയ്യായിരുന്ന സുവേന്ദു തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ ആളാണെന്നത് പോരാട്ടചിത്രം മറ്റൊരു തലത്തിലേക്ക് മാറ്റുന്നു.

ഭബാനിപൂർ മമത ബാനർജിക്ക് അനുകൂല മണ്ഡലമായിട്ടും മമത പരാജയപ്പെട്ടത് തൃണമൂലിന്റെ കുതിപ്പിന്റെ വിരാമമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരി വിജയം സ്വന്തമാക്കിയത്. ബംഗാളിലെ ഭൂരിഭാഗം മണ്ഡലങ്ങളും ഇതേ പരാജയ പ്രവണത തൃണമൂൽ കോൺഗ്രസിനുണ്ടായി. കൂടാതെ ബിജെപി അനുകൂല സാമുദായിക വോട്ട് ബാങ്കും ടിഎംസിയുടെ പ്രതീക്ഷ തകർത്തു. എന്നാൽ മമതയെ തകർക്കാൻ ബിജെപിയ്ക്ക് സിപിഎം പിന്തുണയും ലഭിച്ചെന്നാണ് സുവേന്ദുവിന്റെ പ്രതികരണം.

ബിജെപി നേട്ടം കൊയ്ത ത്രിതല തന്ത്രം

ബൂത്ത് തലത്തിൽ മികച്ച ആസൂത്രണത്തോടെ നടത്തിയ കണക്കുകൂട്ടലുകൾ, മുസ്ലിം ഇതര വോട്ടുകളുടെ ഏകീകരണം, സ്ഥാനാർത്ഥി നിർണയത്തിലെ ശ്രദ്ധ എന്നീ ത്രിതല തന്ത്രങ്ങളിലൂടെയായിരുന്നു ബിജെപിയുടെ നീക്കം.

ജനസംഖ്യയുടെ 70 ശതമാനത്തിലധികം ഹിന്ദുക്കളുള്ള മണ്ഡലങ്ങള്‍ ബിജെപി അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരി.മതുവ സമൂഹത്തിലെ വോട്ടുകൾ ബിജെപിയിലേക്ക് മാറിയതാണ് തിരിച്ചടിയ്ക്കു പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണം. ബാഗ്ദ, ബഗൈഘട്ട, ബംഗാവ് നോർത്ത്, ബംഗാവ് സൗത്ത്, ഹാബ്ര, ഹരിംഘട്ട, റാണാഘട്ട്, ചക്രദ, കൃഷ്ണഗഞ്ച് എന്നിവിടങ്ങളിലൊല്ലാം ബിജെപിയ്ക്ക് അനുകൂലമായി വോട്ടുകളെത്തി.

ബിജെപി 1.4 ലക്ഷം വോട്ടുകൾ നേടിയ നാദിയ ജില്ലയിലെ റാണാഘട്ട് സൗത്ത് മണ്ഡലത്തിൽ ടി എം സി സ്ഥാനാർത്ഥി നേടിയത് 75546 വോട്ടുകൾ മാത്രമാണ്. ഇതേ വോട്ട് വ്യത്യാസം പശ്ചിമബംഗാളിലെ പല മണ്ഡലങ്ങളും ആവർത്തിച്ചിട്ടുണ്ട്. വിഭജനകാലത്തും 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്തും ബംഗ്ലാദേശിൽനിന്ന് കുടിയേറിയ ഹിന്ദു വിഭാഗമാണ് മതുവ.

നോര്‍ത്ത് 24 പര്‍ഗാനാസിലെ മതുവ ആധിപത്യമുള്ള 33 മണ്ഡലങ്ങളിലും നാദിയയിലെ 17 മണ്ഡലങ്ങളിലും സമുദായം ബിജെപിക്ക് വന്‍തോതില്‍ വോട്ട് ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇരു ജില്ലകളും ചേരുമ്പോൾ അത് മതുവ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം വരും.

ഹിന്ദു വോട്ടുകളുടെ ഏകീകരണം ഗുണം ചെയ്തതിനൊപ്പം 30-50 ശതമാനം മുസ്ലീം ജനസംഖ്യയുള്ള നിരവധി സീറ്റുകളും തൃണമൂലിൽനിന്ന് ബിജെപി നേടിയെന്നത് ശ്രദ്ധേയമാണ്. ബിജെപി സംബന്ധിച്ത് ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന നേട്ടമാണിത്. 2021-ല്‍, മുസ്ലിം ജനസംഖ്യയുടെ 30 ശതമാനത്തിലധികം വരുന്ന 88 സീറ്റുകളില്‍ 84 എണ്ണവും ടിഎംസിയാണ് നേടിയതെന്നത് തിരിച്ചറിയുമ്പോഴാണ് ബിജെപി എങ്ങനെ പ്രവർത്തിച്ചുവെന്ന് കുറച്ചുകൂടി മനസിലാവുക. ഈ സീറ്റുകളിൽ 19 എണ്ണം ഇത്തവണ ബിജെപി നേടി. ടിഎംസിയുടെ വിജയികളില്‍ 61 പേരും ഇത്തരം സീറ്റുകളില്‍ നിന്നുള്ളവരാണ്.

തൃണമൂലിന് തിരിച്ചടിയായി എസ് ഐ ആറും

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) പൂർത്തിയായതിനെത്തുടർന്ന് 90 ലക്ഷത്തോളം വോട്ടർമാർ (12 ശതമാനം) പുറത്തായതും ബിജെപിയ്ക്ക് അനുകൂലമാകുന്ന കാഴ്ചയും ബംഗാളിലുണ്ടായി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പല നിർണ്ണായക മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടിയായി. പശ്ചിമബംഗാളിൽ അറുപതിലേറെ മണ്ഡലങ്ങളിൽ വോട്ടുകൾ മാറിയതിന്റെ കണക്കുകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നോർത്ത് 24 പർഗാനാസ് ജില്ലയിൽ 3.25 ലക്ഷം പേരും നാദിയയിൽ രണ്ടും ലക്ഷം പേരും പട്ടികയിൽനിന്ന് പുറത്തായി. വിടങ്ങളിലെ ജനസംഖ്യയുടെ 40 ശതമാനവും മതു വിഭാഗക്കാർ ആയിരുന്നു. ഈ കണക്കുകളാണ് ബിജെപിയുടെ വിജയം ഉറപ്പിച്ചത്. 2025 ഡിസംബറിൽ അമിത് ഷാ മതുവ സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരാകണ്ഡി സന്ദർശിക്കുകയും ചെയ്തു. അതേസമയം, ടിഎംസി 2018ൽ മതുവ നേതാക്കളുടെ പേരിൽ സർവകലാശാല സ്ഥാപിക്കുകയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുകയും ചെയ്തിരുന്നു.

ബിജെപി തുടക്കം 0.58 ശതമാനത്തിൽനിന്ന്

2014 ലാണ് ബിജെപി ആദ്യമായി സ്വന്തം ശക്തിയില്‍ ലോക്‌സഭാ സീറ്റ് നേടിയത്. എംപിമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ രാജ്യത്തെ നാലാമത്തെ വലിയ സംസ്ഥാനമായ പശ്ചിമ ബംഗാളിനെ വെറും 12 വര്‍ഷത്തിനുള്ളില്‍ കീഴടക്കി എന്നത് ബിജെപി ഇതര മതേതര കക്ഷികൾക്ക് ശുഭകരമായ കാര്യമല്ല.2014ൽ അമിത് ഷാ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, പശ്ചിമ ബംഗാളിൽ ബിജെപിക്ക് കാര്യമായ രാഷ്ട്രീയ സ്വാധീനമോ ശക്തമായ സംഘടനാ സംവിധാനമോ ഉണ്ടായിരുന്നില്ല.

1982ൽ വെറും 0.58 ശതമാനവും 1987ൽ 0.51 ശതമാനവും മാത്രമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 1991ൽ 11.34 ശതമാനമായി ഉയർന്നെങ്കിലും ഒരു സീറ്റും നേടാനായില്ല. 1996ൽ 6.45 ശതമാനം, 2001ൽ 5.19 ശതമാനം, 2006ൽ 1.93 ശതമാനം എന്നിങ്ങനെ വോട്ട് വിഹിതം താഴ്ന്നു. 2011ൽ 4.06 ശതമാനം വോട്ട് നേടിയെങ്കിലും ബിജെപി അപ്പോഴും ബംഗാൾ രാഷ്ട്രീയത്തിൽ അപ്രധാനമായിരുന്നു. ബംഗാളിൽ ബിജെപിയെ 'ഉത്തരേന്ത്യൻ പാർട്ടി' എന്ന നിലയിലാണ് പലരും കണ്ടിരുന്നത്.

2016 മുതൽ ബംഗാളിൽ സ്ഥിതി മാറിത്തുടങ്ങി. വോട്ട് വിഹിതം സീറ്റുകളായി മാറുകയും ബിജെപിയുടെ ഉയർച്ചയ്ക്ക് അടിത്തറ പാകപ്പെടുകയും ചെയ്തു. വോട്ടെടുപ്പ് ദിനങ്ങളിലെ 92 മുതൽ 93 ശതമാനം റെക്കോർഡ് പോളിങ് രാഷ്ട്രീയ മാറ്റം സംഭവിക്കുന്നതിന്റെ സൂചനയായിമാറി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 3 സീറ്റുകളിൽ ഒതുങ്ങിയ ബിജെപി, 2021ൽ 77 സീറ്റുകളിലേക്ക് ഉയർന്നു.

ഫലം കണ്ടത് ദീർഘകാല ആസൂത്രണം

ഒരു വശത്ത് മമത ബാനർജിയുടെ വ്യക്തിപരമായ രാഷ്ട്രീയ സ്വാധീനം ക്ഷയിച്ചപ്പോൾ, മറുവശത്ത് ബിജെപിയുടെ ദീർഘകാല രാഷ്ട്രീയ ആസൂത്രണങ്ങൾ ഫലം കണ്ടു. ഹിന്ദു വോട്ട് ഏകീകരണം, ബൂത്ത് തല പ്രവർത്തനങ്ങളുടെ ശക്തീകരണം, പ്രാദേശിക നേതൃവളർച്ച എന്നിവ ബിജെപിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അതിനാൽ ബിജെപിക്കിത് ഒരു തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല, ഒരു ദശാബ്ദം നീണ്ട രാഷ്ട്രീയ ദൗത്യത്തിന്റെ വിജയകരമായ സമാപനം കൂടിയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലുടനീളം ബിജെപി ഇരട്ട സമീപനമാണ് സ്വീകരിച്ചത്. ഒരു വശത്ത്, അഴിമതി, അക്രമം, സ്ത്രീസുരക്ഷ, നിയമവാഴ്ചയില്ലായ്മ, തൊഴിലവസരങ്ങളുടെ അഭാവം തുടങ്ങിയ കേന്ദ്രവിഷയങ്ങളാക്കി ഭരണവിരുദ്ധ വികാരം ശക്തിപ്പെടുത്താൻ ശ്രമിച്ചു. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുമെന്ന വാഗ്ദാനവും സംസ്ഥാനത്ത് നിയമവാഴ്ച ശക്തമാക്കുമെന്ന പ്രഖ്യാപനവും വോട്ടർമാരിൽ സ്വാധീനം ചെലുത്തിയതായി വിലയിരുത്തപ്പെടുന്നു.

മറുവശത്ത്, പശ്ചിമ ബംഗാളിനെ 'ബംഗാളി ഹിന്ദുക്കളുടെ മാതൃരാജ്യം' ആയി പുനഃസ്ഥാപിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിക്കാന്‍ ആഹ്വാനം ചെയ്തു. ബംഗാളിലെ ഹിന്ദുക്കള്‍ ജനസംഖ്യാപരമായ ഭീഷണി നേരിടുന്നുണ്ടെന്ന തൊട്ടാൽ പൊള്ളുമെന്ന് ഉറപ്പുള്ള വിഷയം കേന്ദ്ര വിഷയമാക്കി.. 1951-ല്‍ സംസ്ഥാനത്തെ ജനസംഖ്യയിലെ മുസ്ലീം വിഹിതം 20 ശതമാനത്തിൽനിന്ന് 2011-ല്‍ 27 ശതമാനമായി ഉയര്‍ന്നത് എങ്ങനെയെന്ന ചോദ്യം ബിജെപി ഉയർത്തി. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീങ്ങളുടെ 'നുഴഞ്ഞുകയറ്റ'മാണ് ഈ വര്‍ധനവിന് കാരണമെന്ന് അവർ ബംഗാൾ ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും എത്തിച്ചു.

അതേസമയം, ഭബാനിപുരിലെ മമതയുടെ തോൽവിയും സംസ്ഥാനതലത്തിൽ തൃണമൂലിന്റെ പതനവും കൂടി വന്നതോടെ, ബംഗാൾ രാഷ്ട്രീയത്തിൽ 'മമത യുഗം' അവസാനിക്കുകയാണോ എന്ന ചർച്ചയ്ക്കാണ് തുടക്കമായിരിക്കുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 215 സീറ്റും 2024-ല്‍ 42 ലോക്സഭാ സീറ്റുകളില്‍ 29 സീറ്റുകളും നേടിയിരുന്നു. പാര്‍ട്ടിയുടെ വോട്ട് വിഹിതം 2021-ല്‍ 48% ആയിരുന്നത് ഇപ്പോൾ 40.8% ആയി കുറഞ്ഞു. സീറ്റുകളുടെ എണ്ണം എൺപതും.

English Summary: The 2026 West Bengal Assembly election saw a dramatic shift as BJP secured a decisive victory, ending TMC’s long rule. Key factors included strong anti-incumbency, Hindu vote consolidation, booth-level strategy, and long-term planning led by Amit Shah. The Special Intensive Revision (SIR), which led to large-scale voter deletions, also influenced the outcome. Mamata Banerjee’s defeat in Bhabanipur and the shift of Matua votes further weakened TMC, marking a major political transformation in the state.