Feature

‘തുറക്കുന്നവൻ മരിക്കും’; കൊച്ചുമകള്‍ക്കായ് മുത്തശ്ശിയുടെ കരുതല്‍; ഒരു ചൈനീസ് ശവകുടീരത്തിന്റെ കഥ

പ്രിയപ്പെട്ട കൊച്ചു മകൾക്കായി  ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു അന്ത്യവിശ്രമസ്ഥലം പണിത മുത്തശ്ശി

Madism Desk

പ്രണയം, വിപ്ലവം, കൂട്ടക്കൊലകള്‍... സ്മാരകങ്ങള്‍ക്ക് ചരിത്രത്തില്‍ എന്നും വലിയ കഥകള്‍ പറയാനുണ്ടാകും. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയില്‍ കണ്ടെത്തിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലറ ഒരു മുത്തശ്ശിയും കൊച്ചുമകളും തമ്മിലുള്ള അതിരില്ലാത്ത സ്‌നേഹത്തിന്റെ രാജകീയ നേര്‍സാക്ഷ്യമാകുകയാണ്.

ഉത്തര ഷൗ രാജവംശത്തിലെ രാജ്ഞിയായ യാങ് ലിഹുവയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളായിരുന്നു ലി ജിങ്‌സുൻ. സൂയി രാജവംശത്തിന്റെ ശക്തി ഉയർന്നിരുന്ന കാലഘട്ടത്തിലാണ് ലി ജിങ്‌സുൻ ജനിച്ചത്. രാജകീയ കുടുംബത്തിൽ പിറന്നിരുന്നെങ്കിലും, അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം മുത്തശ്ശിയുമായുള്ളതായിരുന്നു.

ബാല്യത്തിലേ തന്നെ സൗമ്യതയും ബുദ്ധിശക്തിയും കൊണ്ട് എല്ലാവരുടെയും മനസ്സ് കീഴടക്കിയ ലി ജിങ്‌സുൻ, കൊട്ടാരത്തിലെ പ്രിയങ്കരിയായി മാറി. എന്നാൽ ആ സന്തോഷകരമായ ജീവിതം വളരെ ചെറുതായിരുന്നു. ഒരു വേനൽക്കാലത്ത് പെട്ടെന്നുണ്ടായ അസുഖം അവളെ പിടികൂടി. ക്രിസ്തുവർഷം 608-ൽ, വെറും ഒൻപത് വയസ്സുള്ളപ്പോൾ, അവൾ മരണത്തിന് കീഴടങ്ങി.

ഈ വിയോഗം മുത്തശ്ശിയായ യാങ് ലിഹുവയെ ആഴത്തിൽ തകർത്തു. കൊട്ടാരത്തിന്റെ പ്രകാശം തന്നെ അപ്രത്യക്ഷമായതുപോലെ ആയിരുന്നു അവസ്ഥ. രാജകീയ ബഹുമതികളോടെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും, മുത്തശ്ശിയുടെ ദുഃഖം അതോടെ അവസാനിച്ചില്ല. തന്റെ കൊച്ചുമകൾക്ക് മരണാനന്തര ലോകത്തും യാതൊരു കുറവും ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെ, അവൾക്കായി അപൂർവമായൊരു ശവകുടീരം നിർമ്മിക്കാൻ അവർ തീരുമാനിച്ചു.

1957-ൽ സിയാൻ പ്രദേശത്ത് പുരാവസ്തു ഗവേഷകർ ഈ കല്ലറ കണ്ടെത്തുമ്പോൾ, അത് ഇപ്പോഴും അക്ഷതയായി നിലനിന്നിരുന്നു. പല രാജകീയ കല്ലറകളും കൊള്ളയടിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ, ഈ ശവകുടീരം സംരക്ഷിതമായി തുടരാൻ കാരണം അതിന്റെ മുകളിൽ കൊത്തിവെച്ചിരുന്ന മുന്നറിയിപ്പായിരുന്നു. ‘ഈ ശവപ്പെട്ടി തുറക്കുന്നവൻ മരിക്കും’ എന്നതായിരുന്നു ആ വാചകം. ആ വാക്കുകൾ നൂറ്റാണ്ടുകളോളം കല്ലറയിൽ നിന്നും ആളുകളെ അകറ്റി നിർത്തി.

ശവപ്പെട്ടി ഒരു ചെറിയ കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു രൂപകൽപ്പന ചെയ്തിരുന്നത്. കല്ലിൽ കൊത്തിയെടുത്ത വാതിലുകളും ജാലകങ്ങളും കാവൽക്കാരുടെ രൂപങ്ങളും അതിന്റെ ശില്പസൗന്ദര്യം വ്യക്തമാക്കുന്നു. താമരപ്പൂക്കളും ഡ്രാഗണുകളും ചേർന്ന അലങ്കാരങ്ങൾ അതിനെ കൂടുതൽ മനോഹരമാക്കി. ഒരു ഒൻപത് വയസ്സുകാരിക്ക് മരണാനന്തര ലോകത്തിൽ ഒരുക്കിയ ‘കല്ലിലെ കൊട്ടാരം’ തന്നെയായിരുന്നു അത്.

അടുത്തിടെ, കല്ലറ തുറന്നപ്പോൾ 240-ലധികം അമൂല്യ വസ്തുക്കൾ അവിടെ കണ്ടെത്തപ്പെട്ടു. സ്വർണ്ണാഭരണങ്ങൾ, മുത്തുകളും രത്നങ്ങളും പതിപ്പിച്ച അലങ്കാരങ്ങൾ, വിദേശരാജ്യങ്ങളിൽ നിന്നെത്തിയ വസ്തുക്കൾ എന്നിവ അതിൽ ഉൾപ്പെട്ടിരുന്നു. അവയിൽ പലതും ആ കുഞ്ഞിന് ജീവിച്ചിരിക്കുമ്പോൾ പ്രിയപ്പെട്ടവയായിരുന്നു എന്ന് കരുതപ്പെടുന്നു. ഒരു മനോഹരമായ സ്വർണ്ണ കിരീടം അതിലെ പ്രധാന ആകർഷണമായിരുന്നു.

എന്നാൽ ഈ ശവകുടീരം വെറും സമ്പത്തിന്റെയോ ആഡംബരത്തിന്റെയോ പ്രതീകമല്ല. അതിനകത്ത് ഒളിഞ്ഞിരിക്കുന്നത് ഒരു മുത്തശ്ശിയുടെ പ്രാർത്ഥനയും സ്നേഹവുമാണ്. തന്റെ കൊച്ചുമകൾക്ക് വരാനിരിക്കുന്ന ജീവിതങ്ങളിൽ സന്തോഷവും ഐശ്വര്യവും ലഭിക്കട്ടെ എന്ന ആഗ്രഹം ഓരോ വസ്തുവിലും പ്രതിഫലിക്കുന്നു. കളിമൺ രൂപങ്ങൾ മുതൽ പട്ടുതുണികൾ വരെ ശവകുടീരത്തിൽ സൂക്ഷിച്ച് വച്ചതായിയാണ് ഗവേഷകർ പറയുന്നത്

English Summary: A centuries-old royal tomb discovered in Shaanxi, China reveals the emotional story of a grandmother’s love for her young granddaughter Li Jingxun. The tomb, marked with a curse warning against opening, contained over 240 priceless artifacts symbolizing deep affection rather than just wealth