ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറാ ഡ്യൂട്ടേർട്ടെയുടെ (Sara Duterte) ഇംപീച്ച്മെന്റ് വിചാരണ ഇന്ന് ആരംഭിക്കുകയാണ്. രാജ്യത്തെ രണ്ട് പ്രബല രാഷ്ട്രീയ കുടുംബങ്ങൾ തമ്മിലുള്ള അധികാര വടംവലിയുടെ ഏറ്റവും പുതിയ അധ്യായമാണിത്. 2028-ലെ ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാൻ പോകുന്ന ഈ വിചാരണ ഫിലിപ്പീൻസിലെ ജനാധിപത്യ സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വിശ്വാസ്യതയ്ക്കുള്ള ഒരു പരീക്ഷണം കൂടിയാണ്. ഇതിന്റെ വിധി ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് നിരീക്ഷകർ പറയുന്നു.
ഈ വിചാരണയുടെ പ്രാധാന്യം എന്ത്?
മുൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടെയുടെ മകളാണ് സാറ ഡ്യൂട്ടേർട്ടെ. 2028 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർത്ഥിയും സാറയാണ്. എന്നാൽ ഇംപീച്ച്മെന്റ് വിചാരണയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അവർക്ക് പദവി നഷ്ടപ്പെടുകയും ഭാവിയിൽ മത്സരിക്കുന്നതിന് വിലക്ക് നേരിടുകയും ചെയ്യും.
സെനറ്റിന് ചുറ്റും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിചാരണാ കേന്ദ്രത്തിന് പുറത്ത് ഭരണ-പ്രതിപക്ഷ അനുകൂലികൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയുള്ളതിനാൽ ആന്റി റയട്ട് സ്ക്വാഡുകൾ ഉൾപ്പെടെ ആറായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇത് അവിടെ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
എന്തൊക്കെയാണ് കുറ്റാരോപണങ്ങൾ?
സാറാ ഡ്യൂട്ടേർട്ടെയ്‌ക്കെതിരെ അതീവ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇംപീച്ച്മെന്റ് വിചാരണയിൽ ഉന്നയിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് എന്ന പദവി ദുരുപയോഗം ചെയ്ത് പൊതുമുതൽ വകമാറ്റി ചിലവഴിച്ചു, സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളിൽ വലിയ രീതിയിൽ തിരിമറി നടത്തി, സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും വൻ തുകകളും പണമായി കൈമാറി തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ, 2024 നവംബറിൽ നടത്തിയ ഒരു വാർത്താസമ്മേളനത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, പ്രഥമ വനിത എന്നിവരുടെ ജീവന് ഭീഷണി ഉയർത്തി എന്ന ഗുരുതരമായ കുറ്റവും അവർക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് ഡ്യൂട്ടേർട്ടെയുടെ വിശദീകരണം.
ഈ ആരോപണങ്ങളെല്ലാം പൊതുവെ നിഷേധിച്ചിട്ടുണ്ടെങ്കിലും, വിചാരണയ്ക്ക് മുൻപായി ഇവയെക്കുറിച്ച് വിശദമായി പരസ്യപ്രതികരണം നടത്താൻ സാറ വിസമ്മതിക്കുകയായിരുന്നു. ഇതേസമയം, പ്രസിഡന്റ് മാർക്കോസും അദ്ദേഹത്തിന്റെ മുഖ്യ സഹായികളും ചേർന്ന് വൈസ് പ്രസിഡന്റിനെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നാണ് സാറയുടെ അനുയായികളുടെ പ്രധാന ആക്ഷേപം.
ഡ്യൂട്ടേർട്ടെ-മാർക്കോസ് പോര്
ഈ വിചാരണയെ വെറുമൊരു അഴിമതിക്കേസ് ആയിട്ടല്ല, മറിച്ച് ഡ്യൂട്ടേർട്ടെ, മാർക്കോസ് എന്നീ രണ്ട് പ്രബല കുടുംബങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പകപോക്കലായാണ് പലരും കാണുന്നത്. 2022-ലെ തിരഞ്ഞെടുപ്പിൽ ഇരുവരും സഖ്യമായാണ് മത്സരിച്ച് വിജയിച്ചത്. എന്നാൽ പിന്നീട് ഈ ബന്ധം വഷളായി.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് സാറയുടെ പിതാവായ റോഡ്രിഗോ ഡ്യൂട്ടേർട്ടെയെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) വിചാരണ ചെയ്യാൻ ഒരുങ്ങുന്നത് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. സാറയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും പ്രസിഡന്റ് മോഹങ്ങളും തടയാൻ മാർക്കോസ് നടത്തുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രസിഡന്റ് മാർക്കോസിന്റെ സഖ്യകക്ഷികൾക്ക് ഭൂരിപക്ഷമുള്ള അധോസഭയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്.
ശിക്ഷിക്കപ്പെടുമോ ?
സാറാ ഡ്യൂട്ടേർട്ടെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി അവരെ സ്ഥാനത്തുനിന്ന് പുറത്താക്കണമെങ്കിൽ സെനറ്റിലെ മൂന്നിൽ രണ്ട് (2/3) അംഗങ്ങളുടെ വോട്ട് ആവശ്യമാണ്. നിലവിലെ സെനറ്റിന്റെ രാഷ്ട്രീയ ഘടന പരിശോധിക്കുമ്പോൾ, സാറ ശിക്ഷിക്കപ്പെടാൻ കൃത്യം 50/50 സാധ്യതയാണുള്ളതെന്ന് ഫിലിപ്പീൻസ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ മരിയ എല എൽ ആറ്റിയെൻസ വ്യക്തമാക്കുന്നു. എന്നാൽ വിചാരണയുടെ തുടക്കത്തിൽ തന്നെ ഒരു പ്രവചനം അസാധ്യമാണ്; കാരണം പ്രധാന തെളിവുകളെല്ലാം വരും ദിവസങ്ങളിൽ മാത്രമേ സെനറ്റിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയുള്ളൂ.
ഈ ചരിത്രപ്രധാനമായ വിചാരണ പെട്ടെന്നൊന്നും അവസാനിക്കില്ല. ഇരുപക്ഷത്തിനും തങ്ങളുടെ വാദങ്ങളും തെളിവുകളും പൂർണ്ണമായി നിരത്താൻ അവസരം നൽകുന്നതിനാൽ വിചാരണ മാസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദപ്രതിവാദങ്ങൾ അവസാനിച്ചതിനു ശേഷം മാത്രമേ ഇംപീച്ച്മെന്റ് കോടതി ഓരോ കുറ്റാരോപണത്തിന്മേലും പ്രത്യേകം ചർച്ച നടത്തുകയും വോട്ടെടുപ്പിലേക്ക് കടക്കുകയും ചെയ്യുകയുള്ളൂ. നിയമപരമായ തെളിവുകൾക്ക് പുറമെ, രാജ്യത്തെ പൊതുജനവികാരവും സെനറ്റർമാരുടെ വോട്ടുകളെ സ്വാധീനിക്കുന്ന നിർണായക ഘടകമായി മാറും.
സാറാ ഡ്യൂട്ടേർട്ടെയുടെ ഇംപീച്ച്മെന്റ് വിചാരണ രാജ്യത്തെ ജനങ്ങളെ വൻതോതിൽ ഭിന്നിപ്പിക്കുകയും രാഷ്ട്രീയ ധ്രുവീകരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ജീൻ എൻസിനാസ്-ഫ്രാങ്കോ വ്യക്തമാക്കുന്നു. ഭരണകൂടത്തിലെ വ്യാപകമായ അഴിമതികളിൽ ഫിലിപ്പീൻസിലെ പൊതുജനങ്ങൾ കടുത്ത അതൃപ്തിയിലാണ്. 'ഗോസ്റ്റ്' (വ്യാജ) വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വൻ അഴിമതി വിവാദത്തിന് പിന്നാലെ, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന പ്രസിഡന്റ് മാർക്കോസിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതും ജനങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ, വൈസ് പ്രസിഡന്റിനെ ശിക്ഷിക്കുന്നതിനൊപ്പം ഭരണരംഗത്ത് എല്ലാവർക്കും ബാധകമായ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നത്. ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കളിലുള്ള ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രൊഫസർ ആറ്റിയെൻസയും നിരീക്ഷിക്കുന്നു. എന്നാൽ ഇതേസമയം തന്നെ, വൈസ് പ്രസിഡന്റിനെ അനുകൂലിക്കുന്നവരും വലിയ രീതിയിൽ തെരുവിലിറങ്ങിയിട്ടുണ്ട്. സാറ ഡ്യൂട്ടേർട്ടെയും അവരുടെ കുടുംബവും മാർക്കോസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയാവുകയാണെന്ന് ആരോപിച്ച് ശക്തമായ പ്രകടനങ്ങളും പ്രചാരണങ്ങളുമാണ് ഡ്യൂട്ടേർട്ടെ അനുകൂലികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.
The Philippine Senate has officially begun the impeachment trial of Vice President Sara Duterte. The outcome of this trial will be highly consequential, as it will determine whether she can proceed with her declared intention to run for the presidency in 2028. Currently considered the frontrunner in the 2028 race, a guilty verdict would permanently bar her from holding public office. Duterte faces severe allegations, including the misuse of public funds under her office, amassing unexplained wealth, bribery, and issuing death threats against President Ferdinand Marcos Jr. and the First Lady (which she claims were misinterpreted).