2014ൽ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ബാംഗ്ലൂർ ഡേയ്സ്'. സാഹോദര്യം, പ്രണയം, വിരഹം, സൗഹൃദം എന്നിങ്ങനെ മനുഷ്യ ജീവിതത്തിനിടയിൽ സ്വാധീനിക്കുന്ന പല വികാരങ്ങളിലൂടെയും കടന്നുപോയ ചിത്രത്തിന് പ്രായഭേദമന്യേ വലിയ സ്വീകാര്യതയാണ് നേടാനായത്. വർഷങ്ങൾക്കിപ്പുറവും ഓരോ സിനിമകളും പറഞ്ഞുപോയ രാഷ്ട്രീയത്തെ ചർച്ച ചെയ്യുന്ന മലയാളി സിനിഫയലുകൾക്കിടയിലേക്ക് വീണ്ടും കടന്നുവരികയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
വളരെ നിഷ്കളങ്കനായ നാടൻ മനുഷ്യനായി ജീവിക്കാൻ ആഗ്രഹിച്ചിട്ടും മറ്റൊരു നഗരത്തിലേക്ക് പോകേണ്ടിവരുന്ന കഥാപാത്രമാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച കുട്ടന്റേത്. എൻജിനീയറിങ് ബിരുദധാരിയായ കുട്ടൻ ബാംഗ്ലൂർ എത്തുന്നതും, അച്ഛന്റെ തിരോധാനത്തിന് പുറകെ അമ്മ കുട്ടനോടൊപ്പം സ്വപ്‍നം കണ്ട പട്ടണജീവിതത്തിലേക്ക് പ്രവേശിക്കുന്നതുമൊക്കെയാണ് ഈ കഥാപാത്രങ്ങളുടെ പശ്ചാത്തലം. രണ്ട് ഘട്ടങ്ങളുടെ മനോഹരമായ പ്രകടനം തിരശീലയിൽ കാഴ്ചവെച്ചത് അതുല്യ കലാകാരി കല്പനയാണ്.
പഴയ തറവാട്ടിൽനിന്നും ജീവിതത്തിന്റെ ഗുണമേന്മയുള്ള തലത്തിലേക്ക് ആർത്തിയോടെ കടന്നുവരുന്ന അമ്മയോടുള്ള കുട്ടന്റെ സമീപനമാണ് ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്. ബെംഗുളൂരുവില്‍ എത്തിയ കുട്ടന്റെ അമ്മ ഇൻഡക്ഷൻ കുക്കർ ഇല്ലേ എന്ന് ചോദിക്കുന്നതും, ടിവി നോക്കി പ്രാണായാമവും, പാചകം ചെയ്യുന്നതും, ചിരി ക്ലബ്ബിൽ പോകുന്നതും, അയല്‍ക്കാരോടൊപ്പം ചീട്ട് കളിക്കുന്നതും, ഭക്ഷണം ചോദിക്കുന്ന മകനോട് 'നീയൊരു പിസ ഓഡർ ചെയ്യ് അവർ പെട്ടെന്ന് കൊണ്ടുവരുമല്ലോ, ആർക്കെങ്കിലും ഈറ്റിംഗ് പിസ?' എന്ന് ചോദിക്കുന്നതും, അമേരിക്കയിൽ മകളുടെ അടുത്തേക്ക് പോകാൻ തിടുക്കപെടുന്നതും, ജെയിംസ് ബോണ്ടിന്റെ കോട്ടിടുന്നതുമെല്ലാം കുട്ടനെ തിരികെ നാട്ടിലേക്ക് പോകാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാവുന്നു.
പട്ടണത്തിൽ പഠിച്ച എൻജിനീയറാണെന്ന് നുണ പറഞ്ഞ് വിവാഹം കഴിക്കുകയും, വീട്ടിലൊരു കേബിൾ ടിവി പോലും വെക്കാൻ സാധിക്കാത്ത, ജീവിതത്തിൽ ഒന്നുമാകാൻ ശ്രമിക്കാതെ കടങ്ങൾ മാത്രം സമ്പാദിക്കുകയും ചെയ്ത വ്യക്തിയാണ് കുട്ടന്റെ അച്ഛൻ. അത്തരമൊരു കുടുംബം അനുഭവിക്കാൻ സാധ്യതയുള്ള സാമ്പത്തിക പിടിമുറുക്കങ്ങളിൽ നിന്നുകൊണ്ട് മകനെ പഠിപ്പിച്ച് എഞ്ചിനീയർ ആക്കിയത് അമ്മയാണ്. എന്നിട്ടും, നാടുവിട്ട് ഗോവയിൽ പോയ അച്ഛൻ അയച്ച കത്തിലെ ശ്വാസംമുട്ട് അമ്മയാണെന്ന് വായിക്കാനാണ് കുട്ടന് സാധിക്കുന്നത്.
അധ്വാനിക്കാൻ മടിയുള്ള അച്ഛന്റെ ശ്വാസംമുട്ടലിന്റെ കാരണമായി തന്റെ അമ്മയെ തന്നെ കുട്ടൻ അവരോധിക്കുന്നതിനും വിലയിരുത്തുന്നതിനും കാരണം കുട്ടന്റെ കാല്‍പ്പനികതയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ കുട്ടൻ 'ടോക്സിക്' ആയൊരു മകനാണ്. അച്ഛൻ നാടുവിട്ടു പോയ സ്ഥിതിക്ക് അമ്മയ്ക്ക് കൂട്ടായി നാട്ടിൽ തന്നെ നിൽക്കാമെന്ന് തീരുമാനിക്കുന്ന കുട്ടനെ ബന്ധുക്കൾക്കിടയിൽനിന്നും മാറ്റിനിർത്തി ശകാരിക്കുന്നിടം മുതൽ, 'മത്തനോളം വലിപ്പമുള്ള തക്കാളിയുള്ള' അമേരിക്കയിലേക്ക് പോകുന്നതുവരെ തിരശീലയിൽ കല്‍പ്പന തീർത്തത് ജീവിതം മുഴുവൻ നരകിക്കപ്പെട്ട സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
ജീവിക്കുന്ന ഗ്രാമത്തിന് പുറത്ത് വൈവിധ്യം നിറഞ്ഞ ലോകം കാണാനും അനുഭവിച്ചറിയാനുമുള്ള അടങ്ങാത്ത ആർത്തിയും അഭിലാഷങ്ങളെയും അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ കല്‍പ്പന വിജയിച്ചിടത്താണ് കുട്ടന്റെ അമ്മ പല അമ്മമാരുടെയും പ്രതീകമായി മാറുന്നത്. കുട്ടൻ ഒരുപരിധിവരെ ശരാശരി മലയാളി പുരുഷന്റെ ആൾരൂപമാണ്, അമ്മയുടെ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതും പച്ചപ്പും ഹരിതാഭയുമില്ലാത്ത നഗര ജീവിതം അസഹനീയവുമായി മാറുന്നതും ശരാശരി കാല്‍പ്പനിക വീട് സങ്കല്‍പ്പം ഉള്ളിലൊതുക്കി ജീവിക്കുന്ന മലയാളുടെ അടയാളമാണ്. കുട്ടന്റെ മനസിലെ മാതൃസങ്കല്പം ഉടഞ്ഞുപൊളിഞ്ഞ് വീഴുന്നതും ഇതുകൊണ്ടുതന്നെ!. വാസ്തവത്തിൽ കുട്ടനെയും അമ്മയെയും പോലെ നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ചിലർ വിധിയെ പഴിച്ചു ജീവിക്കുമ്പോൾ ചിലർ 'അമ്മ' എന്നതൊരു ജീവിത പരിമിതിയായി ചുരുക്കാതെ അവനവനെക്കൂടി സ്നേഹിക്കാൻ ശ്രമിക്കുന്നു. അവിടെയല്ലാം ഒരു കുട്ടൻ എങ്കിലും ഉണ്ടായിരിക്കാം. അമ്മയെന്ന വ്യക്തിയെ, വ്യക്തിയായി തന്നെ പരിഗണിക്കാൻ സാധിക്കുന്ന മക്കൾ സമൂഹത്തിൽ ഉണ്ടവട്ടെ.
English Summary: An old scene from the movie Bangalore Days is being widely discussed again on Mother’s Day, especially the character of Kuttan’s mother played by Kalpana. The article reflects on how the film portrayed a middle-aged woman embracing freedom, joy, and modern life, while her son struggled to accept her changing identity. It also explores themes of toxic masculinity, motherhood, and personal freedom in society.