

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുകയാണ്. തിരുവനന്തപുരം ചിറയൻകീഴിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച വാർത്തയാണ് ഏറ്റവും ഒടുവിലായി മലയാളികൾ കേട്ടത്. അന്തരീക്ഷത്തിൽ കനത്ത ചൂട് ഉള്ളതിനാൽ ചൂട് കുറവുള്ള വാസസ്ഥലങ്ങൾ നോക്കി പാമ്പുകൾ എത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. വീടിനു സമീപം ചപ്പുചവറുകൾ കൂട്ടിയിടുന്നതും ചെരുപ്പുകൾ കൂട്ടമായി ഇടുന്നതും ഒഴിവാക്കണം. കിടപ്പുമുറിയിലെ ജനാലകൾ രാത്രി തുറന്നിടുന്നതും ഒഴിവാക്കുക.
ഇക്കാര്യങ്ങൾ ചെയ്യരുത്
പാമ്പുകടിയേറ്റാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നാൽ 'മുറിവൈദ്യം' വിശ്വസിക്കുന്നവർ ഈ പിഴവുകൾ വീണ്ടും ആവർത്തിക്കുന്നു. പാമ്പുകടിയേറ്റാൽ മുറിവ് ബ്ലെയ്ഡ് / കത്തി എന്നിവ ഉപയോഗിച്ച് വലുതാക്കരുത്. പാമ്പുകടിയേറ്റ ഭാഗം തുണി കൊണ്ട് മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. പാമ്പുകടിയേറ്റാൽ മുറിവ് തുണികൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതിയാണെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കിൽ, ഒരു വിരൽ കയറാനുള്ള അയവ് ഉണ്ടായിരിക്കണം.
കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്. മുറിവിൽ നിന്നുമുള്ള രക്തപ്രവാഹമുണ്ടെങ്കിൽ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം. പാമ്പ് കടിയേറ്റ ഭാഗം അധികം അനക്കരുത്. പാമ്പുകടിയേറ്റ ആളെ എവിടെയെങ്കിലും സൗകര്യപ്രദമായി ഇരുത്തുക. ബോധം നഷ്ടപ്പെട്ടാൽ തറയിൽ ചരിച്ചു കിടത്തുക. എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയും വേണം. വായ കൊണ്ട് വിഷം ഊറി എടുക്കാൻ ശ്രമിക്കുന്നതും കൂടുതൽ അപകടകരമാണ്. കടിയേറ്റ ഭാഗം ഉയർത്തിവയ്ക്കരുത്.
പാമ്പുകടിയേറ്റാൽ എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. കടിച്ച പാമ്പിനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതും അതുമൂലം ആശുപത്രിയിൽ എത്താൻ വൈകുന്നതും ജീവനു ആപത്താണ്. പാമ്പ് കടിച്ചാൽ തിരിച്ചു കടിച്ചാൽ വിഷമിറങ്ങും എന്നൊക്കെ പറയുന്നത് അശാസ്ത്രീയമാണ്.
English Summary: Snake bite cases and deaths are increasing in Kerala due to rising temperatures. Experts warn against dangerous first aid practices like cutting wounds or tying tight bands, and stress the importance of immediate medical care and prevention measures